"I do not accept the claim of saintliness, I am prone to as many weaknesses as you are." - Ghandhiji
"വിശുദ്ധാത്മാവ് എന്ന വിശേഷണം എനിക്ക് സ്വീകാര്യമല്ല. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ ദൌര്‍ബല്യങ്ങളും എനിക്കും ബാധകമാണ്." -ഗാന്ധിജി.
![]() |
| Great Soul: Mahatma Gandhi and his Struggle with India Joseph Lelyveld knopf (e-book) Kindle price Rs 729 ($16.80) |
1888 ല്‍ അഭിഭാഷക ബിരുദത്തിനു പഠിക്കാന്‍ ബ്രിട്ടനിലെ യൂനിവേഴ്സിറ്റി കോളജ് ലണ്ടന്‍ ലേക്ക് പോയ ഗാന്ധിജി 1891ലാണ് പഠനം കഴിഞ്ഞു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്. ഇന്ത്യയിലെത്തിയ ശേഷം ഒരു അഭിഭാഷകനായി തൊഴില്‍ നോക്കാനുള്ള ഗാന്ധിജിയുടെ ആദ്യശ്രമം പരാജയപ്പെടുന്നു. ആളുകള്‍ക്ക് മുന്‍പില്‍ ഉച്ചത്തില്‍ സംസാരിക്കാനുള്ള സങ്കോചം കാരണമായിരുന്നു അത്. ഈ സമയത്താണ്, 1893 ല്‍, സൗത്താഫ്രിക്കയിലെ Dada Abdulla & Co. എന്ന സ്ഥാപനത്തിന്‍റെ നിയമ വ്യവഹാരങ്ങളുടെ നടത്തിപ്പിന് ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പ് വെച്ച് ഗാന്ധിജി ദര്‍ബനിലേക്ക് വണ്ടി കയറുന്നത്. അന്ന് അദ്ദേഹത്തിന് 23 വയസ്സ്. ഇന്ത്യയെ പോലെ സൗത്താഫ്രിക്കയും ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലായിരുന്ന കാലം. 21 വര്‍ഷം ഗാന്ധിജി അവിടെ ചിലവഴിച്ചു. ഈ കാലത്താണ് അദ്ദേഹം തന്‍റെ രാഷ്ട്രീയം തിരിച്ചറിയുന്നതും നേതൃത്വപാടവം സ്വായത്തമാക്കുന്നതും.
![]() |
| ഗാന്ധിജി സൗത്താഫ്രിക്കയില്‍, 1895 |
കൊടിയ ജാതി വിവേചനത്തിന്‍റെ നാട്ടില്‍ നിന്ന് വര്‍ണ്ണ വിവേചനത്തിന്‍റെ നാട്ടിലെത്തിയ ഗാന്ധിജിയെ അവിടത്തെ അവസ്ഥയില്‍ അത്ഭുതപ്പെടുത്തേണ്ടതായിട്ട് ഒന്നുമുണ്ടായിരുന്നില്ല. പക്ഷെ വെളുത്തവന്‍ കറുത്തവനെതിരെ കാണിക്കുന്ന വര്‍ണ്ണ വിവേചനത്തിന് തവിട്ടു നിറക്കാരനായ താനും ഇരയാകുന്നതാണ് അദ്ദേഹം പിന്നീടു കണ്ടത്. ഇന്ത്യയില്‍ നിന്നുള്ള സാധാരണ കൂലി തൊഴിലാളികള്‍ക്കൊപ്പം ക്ലേശകരമായ തൊഴില്‍ പാര്‍പ്പിടങ്ങളില്‍ അതിലും ഉയര്‍ന്ന നിലയിലുള്ള തന്നെപ്പോലുള്ള ഇന്ത്യക്കാരെ കുടിയിരുത്തിയതും പരിചരിക്കപ്പെട്ടതും അദ്ദേഹത്തെ അമ്പരപ്പിച്ചു. തെക്കേ ഇന്ത്യക്കാരായ ആ കൂലിത്തൊഴിലാളികള്‍ മുഴുവനും ഏതാണ്ട് അര്‍ദ്ധ അടിമത്ത അവസ്ഥയിലാണ് അന്ന് അവിടെ ജോലി ചെയ്തിരുന്നത്. അവിടെ നിന്നാണ് സൗത്താഫ്രിക്കയില്‍ വെള്ളക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കും ഇടയിലെ തുല്യതക്കു വേണ്ടിയുള്ള അഹിംസയിലൂന്നിയ സമരത്തിലേക്ക് ഗാന്ധിജി പതുക്കെ പ്രയാണം തുടങ്ങുന്നത്. കറുത്തവര്‍ അനുഭവിക്കുന്ന വര്‍ണ്ണ വിവേചനത്തിനെതിരെ ഗാന്ധിജി പ്രതികരിക്കാന്‍ തുടങ്ങുന്നത് പിന്നെയും ഏറെ കാലം കഴിഞ്ഞായിരുന്നു. താഴെക്കിടയിലുള്ള ഇന്ത്യന്‍ കൂലി തൊഴിലാളികളും അതിലും ഉയര്‍ന്ന നിലയിലുള്ള തന്നെപോലുള്ളവരും എന്ന വിവേചന ബോധത്തില്‍ നിന്ന് സ്വയം മുക്തനായി ഇന്ത്യക്കാര്‍ക്കെല്ലാവര്‍ക്കും ഒരുപോലെ അവകാശങ്ങള്‍ നേടിയെടുക്കാനായി പിന്നീട് ഗാന്ധിജിയുടെ ശ്രമം. അത് പിന്നെ ജാതി നിര്‍മാര്‍ജ്ജന ചിന്തയിലേക്കും ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അകലം കുറക്കാനുള്ള വഴികള്‍ തേടുന്നതിലേക്കും അനിവാര്യമായും ഗാന്ധിജിയെ നയിച്ചു .
എന്നാല്‍ ബ്രിട്ടിഷ് കോളനി ഭരണക്കാരോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിച്ച ഗാന്ധിജിയേയും ഈ കാലഘട്ടത്തില്‍ തന്നെ ദൃശ്യമാവുന്നുണ്ട്. ഉദാഹരണത്തിന് സൗത്ത് ആഫ്രിക്കയിലെ കറമ്പന്‍ വര്‍ഗ്ഗക്കാരിലെ ഒരു പ്രബലവിഭാഗക്കാരായ സുലു (Zulu ) വംശജര്‍ വെള്ളക്കാര്‍ക്കെതിരെ നടത്തിയ Boer war എന്നറിയപ്പെടുന്ന രണ്ടാം ചെറുത്തു നില്പ് സമരകാലത്ത്. ഈ യുദ്ധത്തിനിടെ ഒരു ഘട്ടത്തില്‍ മുറിവേല്‍ക്കുന്ന ബ്രിട്ടീഷ് സൈനികരെ പരിചരിക്കാനായി, ബ്രിട്ടീഷ് മേലാളരുടെ ആശീര്‍വാദത്തോടെ ഇരുപതു ഇന്ത്യക്കാരടങ്ങുന്ന ഒരു ഇന്ത്യന്‍ stretcher-bearer corps ന് രൂപം കൊടുക്കുകയും അതിനെ നയിക്കുകയും ചെയ്യുന്നുണ്ട് ഗാന്ധിജി, രണ്ടു മാസത്തോളം.
കടുത്ത ഗാന്ധിജിയാരാധകര്‍ വിയോജിച്ചേക്കാവുന്ന ചില കാര്യങ്ങളും ഈ പുസ്തകത്തില്‍ പരാമര്‍ശവിധേയമാവുന്നുണ്ട്. അതില്‍ മുഖ്യമായ ഒന്ന് ഗാന്ധിജിക്ക് തന്‍റെ സൗത്താഫ്രിക്കന്‍ ജീവിത കാലത്ത് ഹെര്‍മന്‍ - കലന്‍ബാച്ച് എന്ന ഒരു ജര്‍മന്‍-ജൂത യുവാവുമായി ഉണ്ടായിരുന്ന അസാധാരണ സ്നേഹ ബന്ധത്തെ കുറിച്ചുള്ളതാണ്. ഒരു ആര്‍ക്കിടെക്റ്റും ബോഡിബില്‍ഡറുമായിരുന്നു ഹെര്‍മന്‍ . രണ്ടു പേരും സൗത്ത് ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന കാലത്താണ് പരസ്പരം പരിചയപ്പെടുന്നത്. പിന്നീട് അവര്‍ തമ്മില്‍ ഏറെ അടുക്കുകയും ഒരു ദീര്‍ഘകാല ബന്ധത്തിലേക്ക് അത് വളരുകയും ചെയ്തു. ഹെര്‍മന് അയച്ച സന്ദേശങ്ങളില്‍ ഗാന്ധിജി തന്നെ എഴുതിയ പല വരികളും അവരുടെ സൗഹൃദത്തിന്‍റെ കൂടിയ ആഴം പ്രകടമാക്കുന്നവയാണെന്നു വിലയിരുത്തപ്പെടുന്നു. അവയില്‍ ചിലത് ഇങ്ങിനെ വായിക്കാം. "Your portrait (the only one) stands on my mantelpiece in my bedroom,The mantelpiece is opposite to the bed." "how completely you have taken possession of my body. This is slavery with a vengeance." Gandhi nicknamed himself "Upper House" and Kallenbach "Lower House," and he made Lower House promise not to "look lustfully upon any woman." The two then pledged "more love, and yet more love . . . such love as they hope the world has not yet seen."
"നിന്‍റെ ചിത്രം മാത്രമാണ് എന്‍റെ ശയനമുറിയില്‍ ആകെയുള്ളത്. എന്‍റെ ശരീരത്തെയാകെയും നീ കവര്‍ന്നെടുത്തിരിക്കുന്നു, എല്ലാം അടിയറ വെയ്ക്കുന്ന ഒരു അടിമത്തം പൂര്‍വാധികം തീക്ഷ്ണമായിരിക്കുന്നു. ഒരു പെണ്ണിനേയും നീ മോഹത്തോടെ നോക്കരുത്, ലോകം ഇത് വരെയും കാണാത്ത ഒരു സ്നേഹബന്ധത്തിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.."
ഗാന്ധിജി ഇന്ത്യയില്‍ തിരിച്ചെത്തിയത് 1914 ല്‍ ആയിരുന്നു. താമസിയാതെ തന്നെ അദ്ദേഹം സ്വാതന്ത്ര്യസമരത്തിന്‍റെ തീച്ചൂളയിലേക്ക് എടുത്തു ചാടുകയും ചെയ്തു. ജയിലിലും പുറത്തുമായി ആ പോരാട്ടം ശക്തി പ്രാപിച്ചു. ബ്രിട്ടീഷ് രാജിനെതിരെയുള്ള നിസ്സഹകരണ പ്രസ്ഥാനവും 1930 ല്‍ നടന്ന ഉപ്പു സത്യാഗ്രഹവും ഒക്കെയായി അത് മുന്നേറി. 90,000 പരം പേര്‍ തടവിലാക്കപ്പെട്ട ഉപ്പു സത്യാഗ്രഹം കോളനി വാഴ്ച്ചക്കാരുടെ ഭരണത്തിന്‍റെ ആണിക്കല്ലിളക്കി. ഇക്കാലയളവില്‍ തന്നെ ദലിതുകള്‍ക്കൊപ്പം ജീവിച്ചും, അവരുടെ കുലത്തൊഴില്‍ വരെ സ്വയം ചെയ്തു കാണിച്ചും ഗാന്ധിജി ആത്മീയമായും രാഷ്ട്രീയമായും പുതിയൊരു മാതൃകാപാത കാണിച്ചു തന്നു.
ഗാന്ധിജിയെ വിടാതെ പിടി കൂടിയിരുന്ന സമ്പൂര്‍ണ്ണ ബ്രഹ്മചര്യത്തോടുള്ള അഭിനിവേശം സാധാരണ യുക്തിക്ക് പിടി തരാത്ത പല തലങ്ങളിലേക്കും അദ്ദേഹത്തെ നയിച്ചു എന്ന് കാണാം. ഇതിന്‍റെ ഫലമായാവണം അദ്ദേഹം വിവസ്ത്രരായ യുവതികള്‍ക്കൊപ്പം അതെ അവസ്ഥയില്‍ രാവുകള്‍ ഉറങ്ങിയത്. ദേഹത്തിന്‍റെ ആത്യന്തികമായ എല്ലാ പ്രലോഭനങ്ങളേയും വരുതിയിലാക്കി ബ്രഹ്മചര്യത്തെ ഊതിക്കാച്ചിയെടുക്കാനുള്ള അതി തീവ്രമായ ശ്രമമായിരുന്നു അത്. ഈ നേരങ്ങളില്‍ എത്ര പ്രയത്നിച്ചിട്ടും ഫലമില്ലാതെ രൂപമെടുത്ത ശാരീരിക ചോദനകളുടെ ചെറു ഉണര്‍വ്വുകളില്‍ പോലും അദ്ദേഹം വിഷാദം കൊണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിരുന്നു. അതിനെ സൂചിപ്പിച്ചു കൊണ്ട് ഇങ്ങിനെ പറഞ്ഞതായി കാണാം. "Despite my best efforts, the organ remained aroused. It was an altogether strange and shameful experience."
ഇന്ത്യ നേടിയെടുക്കേണ്ട സ്വരാജ് (self rule) ആയിരുന്നു ഗാന്ധിജിയുടെ സ്വപ്നം. അതിന്‍റെ അടിസ്ഥാന സ്തംഭങ്ങളായി അദ്ദേഹം എണ്ണിപ്പറഞ്ഞത് നാല് കാര്യങ്ങളായിരുന്നു. തകര്‍ക്കപ്പെടരുതാത്ത ഹിന്ദു-മുസ്‌ലിം സൗഹൃദം, അഹിംസയെന്ന സിദ്ധാന്തത്തെ പ്രയോഗിക ജീവിതത്തിലെ നിയമമാക്കല്‍, ലക്ഷക്കണക്കായ ഇന്ത്യന്‍ ഗ്രാമങ്ങളെ ആകെയും നൂല്‍ നെയ്ത്തു വ്യവസായത്തിലൂടെയും മറ്റുമായി സ്വയം പര്യാപ്തമാക്കുക, ജാതി വിവേചനത്തിനും തൊട്ടുകൂടായ്മക്കും പൂര്‍ണ്ണമായി അറുതി വരുത്തുക. എന്നിവയായിരുന്നു അവ. പക്ഷെ ഈ വഴിക്കുള്ള പ്രയാണത്തില്‍ ഒരു പരിധിക്കപ്പുറം വിജയം കാണാനായില്ല. ഒരു കൂട്ടം യാഥാസ്ഥിക ഹിന്ദുക്കള്‍ അദ്ദേഹത്തെ മുസ്‌ലിം പക്ഷപാതിയെന്നു വിലയിരുത്തി. അതെ ഗണത്തില്‍ പെട്ട ഒരു കൂട്ടം മുസ്‌ലിംകളാകട്ടെ ഗാന്ധിജിയുടെ ഐക്യാഹ്വാനത്തെ ഒരു ഹൈന്ദവ ഗൂഡാലോചനാതന്ത്രമായി കണ്ടു. ബ്രിട്ടീഷുകാര്‍ ഗാന്ധിജിയെ ഒരു കപടവേഷക്കാരനെന്നു ധരിച്ചു. ഇടതു സഖാക്കള്‍ അദ്ദേഹത്തെ പിന്തിരിപ്പന്‍ എന്ന് വിലയിരുത്തി. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ ശില്പിയും ദലിത് നേതാവുമായ ഭീംറാവു അംബേദ്ക്കര്‍ ഗാന്ധിജിയുടെ തൊട്ടുകൂടായ്മക്കെതിരെയുള്ള സമരത്തെ ദലിതുകളോടുള്ള ഒരു കബളിപ്പിക്കല്‍ ചടങ്ങ് മാത്രമായി വിലയിരുത്തി. ദലിതുകളെ ഗാന്ധിജി ഹരിജന്‍ എന്ന് വിളിച്ചതിനെയും അംബേദ്ക്കര്‍ എതിര്‍ത്തു. തകര്‍ന്നു ചിതറിയവര്‍ എന്നര്‍ത്ഥം വരുന്ന സംസ്കൃത പദം "ദലിത് " എന്ന വാക്കാണ് തന്‍റെ വംശത്തെ വിളിക്കാന്‍ അംബേദ്ക്കര്‍ തിരഞ്ഞെടുത്തത്.
![]() |
| ഗാന്ധിയും നെഹ്റുവും.1942 |
ബ്രിട്ടിഷുകാരില്‍ നിന്നുള്ള കേവല സ്വാതന്ത്ര്യമായിരുന്നില്ല. ഗാന്ധിജിയുടെ സ്വപനം. തന്‍റെ ജനതയുടെ മനസ്സുകളില്‍ ഉറഞ്ഞു കൂടിപ്പോയ അബദ്ധ ധാരണകളില്‍ നിന്നും വ്യര്‍ത്ഥമായ സ്പര്‍ദ്ധകളില്‍ നിന്നുമൊക്കെയുള്ള സമ്പൂര്‍ണ വിമോചനമായിരുന്നു അത്, അതിന്‍റെ ഉപോല്പന്നമായി അനിവാര്യമായും വന്നെത്തുന്ന ബ്രിട്ടീഷ്‌കാരില്‍ നിന്നുള്ള സ്വാതന്ത്ര്യവും. ഇതില്‍ അവസാനം പറഞ്ഞ സ്വാതന്ത്ര്യം മാത്രം ലഭ്യമാവുകയും ബാക്കിയെല്ലാം ഏറിയ അളവോളം സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്തു. ഗോദ്സേയുടെ വെടിയുണ്ടകള്‍ക്കിരയായി വധിക്കപ്പെട്ടു എന്നുള്ളതായിരുന്നില്ല ഗാന്ധിജി നേരിട്ട ഏറ്റവും വലിയ ദുരന്തം. മറിച്ച് അദ്ദേഹം കാണാന്‍ ശ്രമിച്ച സ്വപ്നങ്ങളില്‍ സാധാരണ പൌരനു പോലും പ്രതീക്ഷകള്‍ നഷ്ടമായി എന്നതായിരുന്നു.
വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പ് ഗാന്ധിജി ഇങ്ങിനെ കുറിച്ചിട്ടു: ഹിന്ദുക്കളെന്നോ മുസ്‌ലിംകളെന്നോ സിക്കുകാരെന്നോ പാഴ്സികളെന്നോ ഉള്ളതെല്ലാം നമ്മള്‍ മറക്കുക. ഏതു പേര് ചൊല്ലി നാം വിളിച്ചാലും ദൈവം ഒന്ന് മാത്രമാണ്. ഈ വാക്കുകള്‍ അന്ന് പ്രസക്തമായിരുന്നു. ഇന്നും അങ്ങിനെ തന്നെ, ഇന്ത്യക്കും, ലോകത്തിനാകെ തന്നെയും.




ഒരുപക്ഷെ ഇന്ത്യയിലെ മികച്ചൊരു രാഷ്ട്രീയ നേതാവ് ആരെന്നു ചോദിച്ചാല്‍ ബുദ്ധിയുള്ളവര്‍ പറയുക ഗാന്ധിജിയുടെ പേരായിരിക്കും.
ReplyDeleteവെട്ടാനും കൊല്ലാനും നശിപ്പിക്കാനും മാത്രം ശീലിച്ച സമകാലിക 'സിദ്ധാന്തക്കാര്‍ ' ഈ നീണ്ടു മെല്ലിച്ച മനുഷ്യനില്‍ നിന്നും പാഠം പഠിച്ചെങ്കില്‍ ഇന്ത്യ ബഹുദൂരം മുന്നോട്ടു പോകും. അല്ലെങ്കില്‍ നമ്മള്‍ അപരിഷ്കൃതവര്‍ഗ്ഗമായി അധപതിക്കും!
സലാംജീ, നല്ലൊരു ലേഖനത്തിന് അങ്ങേയ്ക്ക് സലാം!
"ബ്രിട്ടിഷുകാരില്‍ നിന്നുള്ള കേവല സ്വാതന്ത്ര്യമായിരുന്നില്ല, ഗാന്ധിജിയുടെ സ്വപ്നം." രാഷ്ട്രീയസ്വാതന്ത്ര്യം കൊണ്ടുമാത്രം ഒരു രാജ്യത്തിന് ഒന്നും നേടാനാകില്ലെന്നത് വ്യക്തമാണല്ലോ. ഒരു ജനാധിപത്യസംവിധാനം നിലനിന്നുപോകണമെങ്കില്‍ വ്യക്തികള്‍ മാമൂലുകളില്‍നിന്നും, ജാതിവ്യവസ്ഥയില്‍നിന്നും, ശത്രുതാമനോഭാവത്തില്‍നിന്നുമൊക്കെ സ്വതന്ത്രരാകണം.
ReplyDeleteപുസ്തകം എന്തുകൊണ്ട് വിവാദം സൃഷ്ടിച്ചു എന്ന് ലേഖനത്തില്‍നിന്ന് മനസ്സിലാകുന്നുണ്ട്. ലൈംഗികതയും മിഡില്‍ ക്ലാസ്സ് സന്മാര്‍ഗ്ഗികതയും ഉരസുന്നിടത്തെല്ലാം അല്പം തീയും പുകയും ഉണ്ടാകേണ്ടതാണ്.
ജാതിവിവേചനത്തിന്റെ വിഷയത്തില്‍ ഗാന്ധിജിയേക്കാള്‍ അംബേദ്കറുടെ ചിന്തകളോടും പ്രവൃത്തികളോടുമാണ് എനിക്ക് താല്‍പര്യം തോന്നിയിട്ടുള്ളത്.
നന്നായി എഴുതി. പതിവിലധികം അക്ഷരത്തെറ്റുകളുണ്ട്. 'ബ്രഹ്മചര്യം', 'നിര്‍മാര്‍ജ്ജനം', 'തീക്ഷ്ണം' തുടങ്ങിയ വാക്കുകള്‍ എഴുതിയതില്‍ പിശകുകാണുന്നു.
അക്ഷരപ്പിശകുകള്‍ ചൂണ്ടിക്കാണിച്ചതിനു പ്രത്യേക നന്ദി KK
Deleteപഠനാര്‍ഹമായ ലേഖനം
ReplyDeleteഒരുപാടുനാളുകള്‍കൂടി ആ മഹാത്മാവിനെ വീണ്ടും വായിച്ചു..!ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരുന്ന അവതാരങ്ങളിലൊന്ന് നമ്മുടെനാട്ടില്‍ ഭൂജാതനായതില്‍ നമുക്കഭിമാനിക്കാം..! ആ കാഴചപ്പാടുകളും..സിദ്ധാന്തങ്ങളും കാണാനും അറിയാനുമുള്ള കണ്ണ് സമകാലീനരാഷ്ട്രീയ ശകുനികള്‍ക്കില്ലാതെപോയല്ലോ..!!
ReplyDeleteസലാംഭായീ..സലാം..!!
മികച്ച ഒരു പുസ്തകാസ്വാദനം സമ്മാനിച്ചതിനു നന്ദി.
ReplyDeleteഈ ജീവചരിത്രം രചിച്ചത് ഗാന്ധിയെ അവഹേളിക്കാനല്ലെന്ന് ഗ്രന്ഥകാരന്‍ ഈയിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പ്രത്യേകം പറയുകയുണ്ടായി. എല്ലാം വിഗ്രഹവല്‍കരിക്കുന്ന നമ്മള്‍ ഇന്ത്യക്കാര്‍ ഇനിയും എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
നല്ല ലേഖനം.
ReplyDeleteഗാന്ദിയുടെ ആത്മകഥയില്‍ തുടര്‍ച്ചയായി പരവര്‍ത്തനത്തിനു വിധേയമാകുന്ന ഒരു മനുഷ്യനെ കാണാം.
അദ്ദേഹത്തിന്റെ യുക്തികള്‍ പലപ്പോഴും എനിക്ക് മനസ്സിലായിട്ടേ ഇല്ല.
നല്ല പരിചയപ്പെടുത്തല്‍......സസ്നേഹം
ReplyDeleteThis comment has been removed by the author.
ReplyDeleteകുറച്ചു കഴിഞ്ഞു ഒന്നുകൂടി വായിച്ചിട്ട് പറയാം
ReplyDeleteആരൊക്കെ എങ്ങിനെയൊക്കെ പഠിച്ചു ജീവചരിത്രങ്ങള്‍ എഴുതിയാലും മഹാത്മജി സ്വമേധയാ പറഞ്ഞ സമ്പൂര്‍ണ്ണ സത്യ സന്ധമായ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ " എന്ന ആത്മ കഥയോളം വരില്ല മറ്റൊന്നും ...ഒരേസമയം രാഷ്ട്രീയ വാദിയും ആത്മീയ വാദിയും ദേശീയ വാദിയും ആയിരുന്നു അദ്ദേഹം ..ഗാന്ധിജിയെയും അദ്ദേഹത്തിന്‍റെ പ്രത്യയ ശാസ്ത്രങ്ങളെയും ഇന്ത്യക്കാരും വിദേശികളും എത്രകണ്ടു ആരാധിക്കുന്നുവോ അത്രതന്നെ വിമര്‍ശനങ്ങളും അദ്ദേഹത്തിനുമേല്‍ പതിക്കുന്നുണ്ട് ..ഇപ്പോളും അത് തുടരുന്നു...തികച്ചും സ്വദേശീയമായ ഒരു രാഷ്ട്രമീമാംസയാണ് ഗാന്ധിജിയുടേത് ..ഇന്ത്യന്‍ പരിതോവസ്ഥകളെ ശരിയായി മനനം ചെയ്തു രൂപപ്പെടുത്തിയ ഒന്ന് ..നമ്മുടെ പാരമ്പര്യങ്ങളില്‍ , അത് മുറുകെ പിടിച്ചിരുന്ന മൂല്യങ്ങളില്‍ , അഹിംസയില്‍ ,സത്യസന്ധതയില്‍ അധിഷ്ടിതമായ ഒരു തത്വ ശാസ്ത്രം ..വിദേശങ്ങളില്‍ പോലും ഗാന്ധിസം വലിയ ആരാധന നേടിയ ഒരു തത്വശാസ്ത്രം ആയി അംഗീകരിക്കപ്പെട്ടു എങ്കിലും സ്വന്തം മണ്ണില്‍ അത് കുഴിച്ചു മൂടപ്പെടുകയാണ് ..ഗാന്ധിസത്തെ അറിയാന്‍ അത് സ്വജീവിതതിലും സമൂഹത്തിലും പ്രചരിപ്പിക്കാന്‍ ഗാന്ധി ശിഷ്യന്മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും തയ്യാറാകുന്നില്ല ! ..ഒക്ടോബര്‍ രണ്ടിനും ജനുവരി മുപ്പതി നും മാത്രം കേള്‍ക്കുന്ന ഒരു പേരായി അദ്ദേഹം മാറി ..അദ്ദേഹം ഉറപ്പിക്കാന്‍ ശ്രമിച്ച സ്വദേശീയത മണ്ണടിഞ്ഞു ..വൈദേശിക കുത്തകകള്‍ അവര്‍ നിശ്ചയിക്കുന്ന സാമ്പത്തിക പരിപാടികള്‍ അവരുടെ നവലോക അജണ്ടകള്‍ ഒക്കെയാണ് അവരുടെ ഏജന്റുമാരെ പോലെ പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ നടപ്പാക്കുന്നത് ...
ReplyDeleteഗാന്ധിജിയെക്കുറിച്ചുള്ള സലാമിന്റെ ഈ ലേഖനത്തിന്റെ മെറിറ്റ് ആയി കാണുന്നതു അദ്ദേഹത്തെ സ്മരിക്കാന്‍ അപ്രതീക്ഷിതമായി ഒരവസരം കൂടി ഉണ്ടാക്കി എന്നതാണ് ..വളരെ നന്ദി ..പ്രത്യേകിച്ചു ഗാന്ധിജിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി യുവ ഇന്‍ഡോ ആഗ്ലിക്കന്‍ കവയിത്രി മീന നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ ...
ഇങ്ങോട്ട് കണ്ണൂരാന്റെ കൈ പിടിച്ചാണ് വന്നത് .നന്നായി രചന .വരികള്‍ക്കിടയിലും വായിക്കാനുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട് ഈ രചന .ഇടക്കെങ്കിലും നമ്മളൊക്കെ ഗാന്ധിജിയെ ഓര്‍ക്കുന്നത് നന്ന് .ആശംസകള്‍
ReplyDeleteസലാം...................
ഗാന്ധി എന്ന മനുഷ്യനിൽ ചിലപ്പൊ തെറ്റുകാണും, ഇന്ന് പലയിടങ്ങളിലും ഗാന്ധിയെ നിന്ദിക്കുന്ന ഒരു കൂട്ടം അറിവെകെട്ടവർ ഒന്ന് ഓർകണം ഇന്ത്യയെ ഇന്നതെ ഇന്ത്യയാക്കിയതിലെ മുഖ്യ പങ്ക് വഹിച്ച് ജീവിൻ വെടിഞ്ഞ ഒരു വീറുറ്റ മനുഷ്യനായിരുന്നു മഹാത്മാവ്
ReplyDeleteനല്ല പോസ്റ്റ്
ഒരു നല്ല വായന തന്നു, നന്ദിയുണ്ട് ഒട്ടേറെ.
ReplyDeleteവധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പ് ഗാന്ധിജി ഇങ്ങിനെ കുറിച്ചിട്ടു: ഹിന്ദുക്കളെന്നോ മുസ്‌ലിംകളെന്നോ സിക്കുകാരെന്നോ പാഴ്സികളെന്നോ ഉള്ളതെല്ലാം നമ്മള്‍ മറക്കുക. ഏതു പേര് ചൊല്ലി നാം വിളിച്ചാലും ദൈവം ഒന്ന് മാത്രമാണ്. ഈ വാക്കുകള്‍ അന്ന് പ്രസക്തമായിരുന്നു. ഇന്നും അങ്ങിനെ തന്നെ, ഇന്ത്യക്കും, ലോകത്തിനാകെ തന്നെയും.
ഈ സത്യം അറിയാതെയൊന്നുമല്ല നമ്മെ നയിക്കുന്നവർ മുന്നോട്ടു പോകുന്നത്. അത് നമുക്കും അറിയാം, എന്നിട്ടും നാം അവരെ തീറ്റിപ്പോറ്റുന്നു.
ഗാന്ധിജിയുടെ ആത്മകഥ വായിച്ചിട്ടില്ല.
ReplyDeleteആത്മകഥകള്‍ ആരുടെയും വായിച്ചിട്ടില്ല എന്നും കൂട്ടിച്ചേര്‍ക്കുന്നു :)
ഏതൊരു ഇസത്തിനെപ്പറ്റിയും സംസാരിക്കാന്‍ മാത്രം അറിവും ഇല്ല.
നവഭാരതശില്പികളില്‍ത്തന്നെ പലരും അദ്ദേഹത്തിനോട് എതിര്‍പ്പായിരുന്നു എന്നത് അംബേദ്കറിന്റെ ഈ ലേഖനത്തിലെ ഉദ്ദരണിയിലൂടെത്തന്നെ കാണാം. ഈ ഇന്ത്യ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിപ്പെടുന്നതില്‍ ഗാന്ധിസം കാരണമാണ് എന്നത് അദ്ദേഹത്തിനെ അവഹേളിക്കുന്നതിനു തുല്യമാണ് എന്ന് പല ചര്‍ച്ചകളിലും വായിക്കാം.
നല്ല പരിചയപ്പെടുത്തലിനു ആശംസകള്‍..
സത്യാന്വേഷണപരീക്ഷകള്‍ ഒരിക്കലെങ്കിലും വായിച്ചവര്‍ പിന്നെ ഗാന്ധിജിയെപ്പറ്റി അവമതിയോടെ ചിന്തിക്കയില്ല. ശരിയാണ് വിയോജിക്കാനും തര്‍ക്കിക്കാനും വളരെയധികം പ്രദേശങ്ങള്‍ കാണും ആ ജീവിതപ്രയാണത്തില്‍. എന്നാല്‍ അവയെല്ലാം തന്നെ അദ്ദേഹം എതിര്‍പ്പ് കൂടാതെ സ്വീകരിക്കയും ചെയ്യുന്നു. ഒരു കാര്യം പ്രത്യേകം ഓര്‍ക്കാം. ഇതുവരെ കേരളത്തിലെ 90% ആള്‍ക്കാര്‍ക്ക് മീന കന്ദസാമി ആരാണെന്നറിയില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെ കേരളം മുഴുവനും അറിയുന്നു. ഈ വിവാദത്തിന്റെയൊക്കെ പിന്നാമ്പുറലക്ഷ്യം അതുമാത്രമായേ ഞാന്‍ കാണുന്നുള്ളു.
ReplyDeleteഅന്ന് ഗാന്ധിജി വേർതിരിച്ചു കാണരുതെന്നു പറഞ്ഞു . അഭിനവ ഗാന്ധിമാരും(അങ്ങനെ വിളിക്കാമോ എന്നറിയില്ലെങ്കിലും അങ്ങനെ പലരും വിളിക്കപ്പെടുന്നുണ്ടല്ലോ!) അല്ലാത്തവരുമൊക്കെ ഞങ്ങളെ വെവ്വേറെയായി കാണൂ എന്ന് ഉത്ഘോഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു .
ReplyDeleteഎല്ലാം ബിംബവത്കരിക്കപ്പെടുന്ന നാട്ടിൽ ഓർമ്മ ദിവസങ്ങളിലല്ലാതെ ആരും ഓർക്കാറില്ലല്ലോ നിത്യവും കീശയിൽ കൊണ്ടു നടന്നാൽക്കൂടിയും . നല്ലൊരു ലേഖനം ഒരു ദിനത്തിന്റെയും ആചരണത്തിന്റെ ഭാഗമല്ലാതെ വായിക്കാൻ കഴിഞ്ഞു .വായിക്കപ്പെടേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ നിന്നും ഒഴിവാക്കേണ്ട ഒന്നല്ല എന്ന് കാണിച്ചു തന്നതിനു നന്ദി സലാം ജീ.
ഗാന്ധിയെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് സിനിമ ഈയിടെയാണ് കണ്ടത്. ഗാന്ധിയുടെ അഹിംസയില്‍ അധിഷ്ഠിതമായ നിസ്സഹകരണം അതിനു മുമ്പ് ലോകം കണ്ടിട്ടില്ലാത്തതാണ്. എല്ലാ കാലത്തേക്കും ആ മഹനീയ മാതൃക സ്വീകാര്യവുമാണ്. ഈ ലേഖനത്തില്‍ പുതുമയുള്ള പല കാര്യങ്ങളും പങ്കു വെച്ചിരിക്കുന്നു. ഒരു നല്ല പുസ്തകത്തെക്കുറിച്ചുള്ള നിരൂപണവുമാണിത്. വളരെ നന്ദി.
ReplyDeleteപുസ്തകത്തെക്കുറിച്ച് ഓര്‍മയുണ്ടായിരുന്നില്ല അല്ലെങ്കില്‍ ഇപ്രാവശ്യം നാട്ടില്‍ നിന്ന് പോരുമ്പോള്‍ കൂടെ കരുതിയ പുസ്തകങ്ങളില്‍ ഇത് കൂടി ഉള്‍പ്പെടുത്താമായിരുന്നു. സമ്പൂര്‍ണമായി ഒരാള്‍ക്കുല്‍ക്കൊള്ളാവുന്ന മറ്റൊരാള്‍ ഉണ്ടാവുക വിരളമാണ്. ഞങ്ങളുടെ അഭിരുചികളും നേതൃസങ്കല്‍പങ്ങളും പ്രതിജനഭിന്നമായിരിക്കുമല്ലോ. എന്നാലും ഒരു നേതാവെന്ന നിലയില്‍ ഗാന്ധി ഒരു പാട് വിജയിച്ചിട്ടുണ്ട്. അറുപത്തി അഞ്ചില്‍ അമേരിക്കയിലെ യൂണിവേര്‍സിറ്റി വിദ്യാര്‍ത്ഥികള്‍കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ സമ്മതി ലഭിച്ചത് ഗാന്ധിക്കായിരുന്നു. അവരുടെ ഐക്കണ്‍ ആയിരുന്ന കെന്നഡി മരണമടഞ്ഞു അധികം നാളായിരുന്നില്ല അന്ന്. താന്‍ ജീവിതത്തില്‍ നിന്ന് പടിയിറക്കി വിട്ട ഉപ്പ് ഉപയോഗിച്ച് കൊണ്ടാണ് അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റിന്റെ അതൃപ്തി മുഴുവന്‍ ഏറ്റുവാങ്ങുന്നത് എന്നറിയുമ്പോള്‍ തന്നെ നമുക്ക് മനസ്സിലാകും എത്ര നിസ്സാരമെന്ന് കരുതുന്ന പ്രശനങ്ങളാണ് അദ്ദേഹം തന്റെ ലക്ഷ്യത്തിന് വേണ്ടി സമര്‍ത്ഥമായി ഉപയോഗിച്ചതെന്ന്.
ReplyDeleteവളരെ നന്ദി സലാം ഭായി, പുസ്തകത്തെ പരിചയപ്പെടുത്തിയതിനും ഒര്മാപ്പെടുതിയത്തിനും.
ഗാന്ധിജിയെക്കുറിച്ച് വേറിട്ടൊരു വായന തരുന്ന പുസ്തകത്തെ പരിചയപ്പെടുത്തിയതിന് നന്ദി. വളരെ ചുരുങ്ങിയ വാക്കുകൾ കൊണ്ട് പുസ്തകത്തിലെ പ്രതിപാദ്യവിഷയത്തെക്കുറിച്ചുള്ള ധാരണ തരാൻ കഴിഞ്ഞിരിക്കുന്നു...
ReplyDeleteപുസ്തകത്തിൽ നിന്നും സൂചിപ്പിക്കപ്പെട്ട ഗാന്ധിജിയുടെ വ്യക്തിത്വത്തിന്റെ ചില പ്രത്യേകതകളെക്കുറിച്ച് ഒന്നും പറയാനില്ല. എഴുത്തുകാരന്റെ സത്യസന്ധത ലഘുവായ ഒരു വായനയിൽ നിന്നും വിലയിരുത്തുക അസാദ്ധ്യമാണ്. എന്നാൽ മനുഷ്യസഹചമായ എല്ലാ ദൗർബല്യങ്ങൾക്കും അതീതനായ സവിശേഷമായ ഒരു വ്യക്തിത്വമായി ഗാന്ധിജിയെ അംഗീകരിക്കുക എന്നത് അദ്ദേഹത്തോടുള്ള എല്ലാ ആദരവും നിലനിർത്തുമ്പോഴും എനിക്ക് അസാദ്ധ്യമായ കാര്യമാണ്...
വിഗ്രഹഭംഞ്ജരരായ എഴുത്തുകാരെ നമുക്ക് അംഗീകരിക്കാം - അവരുടെ ലക്ഷ്യം സത്യസന്ധമാണെങ്കിൽ മാത്രം..........
ഗൗരവമുള്ള ലേഖനം......
മുകളില്‍ ആരോ സൂചിപ്പിച്ചത് പോലെ ഓര്‍മ്മദിവസങ്ങളില്‍ മാത്രം ഓര്‍ക്കപ്പെടുന്ന ഒന്നായി എല്ലാം ചുരുങ്ങിയിരിക്കുന്നു.
ReplyDeleteവായിച്ചിരിക്കേണ്ട ഒരു പുസ്തകം പരിചയപ്പെടുത്തിയതിന് നന്ദി സലാം.
വെളിച്ചമേറുന്നൊരു വായനാനുഭവം പകര്‍ന്നു തന്നതിന്
ReplyDeleteനന്ദിയേറെ..! " ബ്രിട്ടിഷുകാരില്‍ നിന്നുള്ള കേവല സ്വാതന്ത്ര്യമായിരുന്നില്ല. ഗാന്ധിജിയുടെ സ്വപനം. തന്‍റെ ജനതയുടെ മനസ്സുകളില്‍ ഉറഞ്ഞു കൂടിപ്പോയ അബദ്ധ ധാരണകളില്‍ നിന്നും വ്യര്‍ത്ഥമായ സ്പര്‍ദ്ധകളില്‍ നിന്നുമൊക്കെയുള്ള സമ്പൂര്‍ണ വിമോചനമായിരുന്നു അത്, അതിന്‍റെ ഉപോല്പന്നമായി അനിവാര്യമായും വന്നെത്തുന്ന ബ്രിട്ടീഷ്‌കാരില്‍ നിന്നുള്ള സ്വാതന്ത്ര്യവും. ഇതില്‍ അവസാനം പറഞ്ഞ സ്വാതന്ത്ര്യം മാത്രം ലഭ്യമാവുകയും ബാക്കിയെല്ലാം ഏറിയ അളവോളം സ്വപ്നം മാത്രമായി അവശേഷിക്കുകയും ചെയ്തു. ഗോദ്സേയുടെ വെടിയുണ്ടകള്‍ക്കിരയായി വധിക്കപ്പെട്ടു എന്നുള്ളതായിരുന്നില്ല ഗാന്ധിജി നേരിട്ട ഏറ്റവും വലിയ ദുരന്തം. മറിച്ച് അദ്ദേഹം കാണാന്‍ ശ്രമിച്ച സ്വപ്നങ്ങളില്‍ സാധാരണ പൌരനു പോലും പ്രതീക്ഷകള്‍ നഷ്ടമായി എന്നതായിരുന്നു."
ഇപ്പോള്‍ ഓരോരുത്തരും സംശയിക്കാം ഈ സ്വാതന്ത്ര്യം അമിതമായി
പോയി ഇല്ലേ എന്ന്?!!അതാണല്ലോ എങ്ങും നടമാടുന്ന വിക്രിയകള്‍!!!
വായനക്കാരന്‍റെ മനസ്സില്‍ പോയകാലത്തിന്‍റെ നഷ്ടബോധം ഉണര്‍ത്തും
വിധം അവതരിപ്പിച്ച ഈ നല്ല പരിചയപ്പെടുത്തലിന് അഭിനന്ദനങ്ങള്‍
സലാം ഭായ്......
ആശംസകളോടെ,
ഒരു വലിയ മനുഷ്യന്റെ വിശാല വീക്ഷണം ഈ ലേഖനത്തിലൂടെ സലാം വ്യത്യസ്തമായി പറഞ്ഞു.
ReplyDeleteചില വിവരങ്ങള്‍ മുന്നേ വായിച്ചു മനസ്സിലാക്കിയതെങ്കിലും പുതിയ ചില കാര്യങ്ങള്‍ കൂടി ഇവിടെ നിന്ന് കിട്ടി. വായിച്ചു കഴിഞ്ഞപ്പോള്‍ ആ പുസ്തകം വാങ്ങി വായിക്കാനുള്ള ഒരു ത്വര ഉള്ളില്‍ ഉടലെടുത്തു.
ആശംസകള്‍
പരിചയപ്പെടുത്തലിന് നന്ദി , പഠനാര്‍ഹമായ ലേഖനം ആശംസകള്‍
ReplyDeleteഗാന്ധിജിയെക്കുറിച്ചുള്ള ഈ വേറിട്ട വായന ഒരനുഭവം തന്നെ യായി തോന്നുന്നു.പണ്ട് വായിച്ച് ഓര്‍മ്മയില്‍ സൂക്ഷിച്ച കാര്യങ്ങള്‍ വീണ്ടും പൊടിതട്ടിയെടുക്കാനും ഒരിക്കല്‍ കൂടി ഗാന്ധിജിയെ വായിക്കാനും ആശ ഉളവാക്കിയ പോസ്റ്റ്.ഗാന്ധിജിയെ ഒരിക്കലും ദൈവസമാനനായി കരുതിയിട്ടില്ല...നന്മതിന്മകള്‍ ഉള്ള ഒരു യഥാര്‍ത്ഥ മനുഷ്യന്റെപ്രതീകമായി മാത്രമാണ് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടുള്ളത്.അതാണ് വേണ്ടതെന്നും വിശ്വസിക്കുന്നു ....
ReplyDeleteനന്നായി...ആശംസകള്‍.
നല്ല പരിചയപ്പെടുത്തല്‍ സലാം ഭായ്..
ReplyDelete>>വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുന്‍പ് ഗാന്ധിജി ഇങ്ങിനെ കുറിച്ചിട്ടു: ഹിന്ദുക്കളെന്നോ മുസ്‌ലിംകളെന്നോ സിക്കുകാരെന്നോ പാഴ്സികളെന്നോ ഉള്ളതെല്ലാം നമ്മള്‍ മറക്കുക. ഏതു പേര് ചൊല്ലി നാം വിളിച്ചാലും ദൈവം ഒന്ന് മാത്രമാണ്. ഈ വാക്കുകള്‍ അന്ന് പ്രസക്തമായിരുന്നു. ഇന്നും അങ്ങിനെ തന്നെ, ഇന്ത്യക്കും, ലോകത്തിനാകെ തന്നെയും<<
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഇന്നും പ്രസക്തമാണ്..കുറഞ്ഞ പക്ഷം മനുഷ്യത്വം ഇപ്പോഴും അവശേഷിക്കുന്നവരില്‍.
പഠനാര്‍ഹമായ ലേഖനം
ReplyDeleteഅഭിനന്ദനീയമായ പരിശ്രമം ..
ജാതിവിവേചനത്തിന്റെ വിഷയത്തില്‍ ഗാന്ധിജിയേക്കാള്‍ അംബേദ്കറുടെ ചിന്തകളോടും പ്രവൃത്തികളോടുമാണ് എനിക്ക് താല്‍പര്യം തോന്നിയിട്ടുള്ളത്.
ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..
ലോകാവസാനം വരെ ഗാന്ധിജിയുടെ വീക്ഷണവും ജീവിതവും ചരിത്രത്തിന്‍റെ തങ്കലിപികളില്‍ ജ്വലിച്ചു നില്‍ക്കുക തന്നെ ചെയ്യും ...സത്യാന്വേഷണ പരീക്ഷണ ത്തെ വായിച്ചു ഈ പുസ്തകം വായിക്കുമ്പോള്‍ള്‍ എന്തൊക്കെ ഫീല്‍ ചെയ്യും എന്നറിയില്ല ,,നന്ദി ഈ പരിചയപ്പെടുത്തലിനു
ReplyDeleteനല്ല ലേഖനം - ആ മഹാത്മാവിന്റെ ആശയങ്ങളും അഭിലാഷങ്ങളും കുഴിച്ചു മൂടപ്പെടുന്ന വര്‍ത്തമാന കാലത്ത് പ്രത്യേകിച്ചും .....
ReplyDelete//സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ ദൌര്‍ബല്യങ്ങളും എനിക്കും ബാധകമാണ്// എന്നിട്ടു പോലും ജനമനസ്സുകളിൽ വ്യക്തമായ സ്വാധീനം നേടിയെടുക്കാൻ സാധാരണ മനുഷ്യന് കഴിഞ്ഞെങ്കിൽ, ആ വ്യക്തിത്വത്തിന്റെ തിളക്കം തന്നെയാണ് പ്രതിഫലിക്കുന്നത്. സലാം ഭായ് നല്ലൊരു വായന നല്കി. ആശംസകൾ..
ReplyDeleteനല്ലൊരു വായനയും ഓര്‍മപ്പെടുത്തലും..
ReplyDeleteഈ മഹാത്മായുടെ സ്വപ്നത്തിലെ ഇന്ത്യ, ഏതു ഇന്ത്യക്ക് വേണ്ടിയാണോ അദ്ദേഹം നിരാഹാരമനുഷ്ടിച്ചത്, ആ ഇന്ത്യ ഇനി ഒരിക്കലും വരില്ല..
നന്ദി സലാം ഭായി.. ഈ പോസ്റ്റിനും ഈ ഒര്മാപ്പെടുത്തലിനും
"വിശുദ്ധാത്മാവ് എന്ന വിശേഷണം എനിക്ക് സ്വീകാര്യമല്ല. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ ദൌര്‍ബല്യങ്ങളും എനിക്കും ബാധകമാണ്." -ഗാന്ധിജി.
ReplyDeleteഎന്നിട്ടും നാമദ്ദേഹത്തെ മഹാത്മാവാക്കി. അദ്ദേഹത്തിന്റെ വിശുദ്ധിയൊട്ടു പിൻതുടർന്നതുമില്ല...!
ഈ പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.
ബ്ലോഗുലകത്തില്‍ വേറിട്ടൊരു വായന നല്‍കിയതിനു നന്ദി.
ReplyDeleteസുപ്രഭാതം...
ReplyDeleteസാധാരണക്കാരില്‍ സാധാരണക്കാരനായ മഹത് വ്യക്തി...
പാഠ പുസ്തകങ്ങളിലൂടെ അറിഞ്ഞു തുടങ്ങിയ അന്ന് മുതല്‍ അദ്ദേഹത്തെ വളരെ ആദരവു പൂര്‍വ്വം കണ്ടിരുന്നത് ഈ ഒരു സവിശേഷതിയിലൂടെയാണ്‍...!
വളരെ സന്തോഷം, സ്നേഹിതാ...അദ്ദേഹത്തിന്‍ ഇവിടൊരു പുനര്‍ജ്ജനി നല്‍കിയതില്‍..നന്ദി .
മികച്ച ഒരു ബ്ലോഗ് പോസ്റ്റ് സലാംജി.വര്‍ഷത്തില്‍ രണ്ടു ദിവസത്തേയ്ക്ക് മാത്രം അദേഹത്തിന്റെ ആശയങ്ങള്‍ കടമെടുക്കുന്ന ഈ വര്‍ത്തമാനകാലത്ത് നല്ലയൊരു ഓര്‍മ്മപ്പെടുത്തലും.
ReplyDeleteഗാന്ധിജിയെ കുറിച്ചു വളരെ നാളുകള്‍ക്കു ശേഷം വീണ്ടും വായിക്കാന്‍ സാധിച്ചു ...!
ReplyDeleteപഠനാര്‍ഹാമായ വളരെ നല്ല ഒരു ലേഖനം ...!
ഈ പരിചയപ്പെടുത്തലിനു അഭിനന്ദനങ്ങള്‍ സലാം ...!!
കണ്ണൂരാന്‍ പറാഞ്ഞാ ഞാന്‍ ഈ വഴിയെ എത്തിയത്.നല്ല ലേഖനം.സലാം ഭായിക്കും ഇങ്ങൊട്ടെത്തിച്ച കണ്ണൂരാനും നന്ദി.
ReplyDeleteഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നെന്ന് വരും തലമുറയ്ക്ക് വിശ്വസിക്കാന്‍ കഴിയില്ലഎന്ന് ഐന്‍സ്റ്റീനെക്കൊണ്ട് പറയിപ്പിച്ച് ,സത്യവും അഹിംസയും നീതിയും ജീവിതവ്രതമായ 'ഒരത്ഭുതം' ' പക്ഷെ ഒന്നിന്റെയും വില അളക്കാന്‍ അറിയാത്ത ഇന്നുള്ളവര്‍ക്ക് 500 ന്റെ നോട്ടിന്റെ ചെല്ലപ്പേരും.തന്റെ ജീവിതം തന്നെ സന്ദേശമാക്കിയ ഗാന്ധിജിയെക്കുറിച്ചുള്ള ഈ ലേഖനം മനോഹരമായി.
ReplyDeleteലൈബ്രറിയില്‍ ആദ്യം ഉണ്ടാവേണ്ട പുസ്തകങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ ആത്മകഥയാണെന്ന ഉപദേശം കേട്ട് 20 രൂപയ്ക്ക് അന്ന് വാങ്ങിയ ബുക്ക് തന്ന തൃപ്തി വേറൊന്നിനും ഉണ്ടായിട്ടുമില്ല.
ഈ ബുക്കും കിട്ടുമോന്നു നോക്കട്ടെ.
ആശംസകള്‍
താങ്കളുടെ മെയിലാണ് എന്നെ ഇങ്ങോട്ടെത്തിച്ചത്,നന്ദി.
ReplyDeleteഇത്രയ്ക്കും വസ്തുതകൾ നിറഞ്ഞ ഒരു ലേഖനം വായിക്കാൻ എന്നെ ക്ഷണിച്ചതിൽ ഞാൻ അതിയായ സന്തോഷവും നന്ദിയും അറിയിക്കുന്നു. എന്തൊക്കെ കുറ്റങ്ങളും ദൗർബല്യങ്ങളും പറയാനും ചൂണ്ടിക്കാണിക്കാനാകുമെങ്കിലും, അദ്ദേഹത്തെ ബഹുമാനിക്കാനും ആദരിക്കാനും ഈ വാക്കുകൾ മതിയാകും,
'ഹിന്ദുക്കളെന്നോ മുസ്‌ലിംകളെന്നോ സിക്കുകാരെന്നോ പാഴ്സികളെന്നോ ഉള്ളതെല്ലാം നമ്മള്‍ മറക്കുക. ഏതു പേര് ചൊല്ലി നാം വിളിച്ചാലും ദൈവം ഒന്ന് മാത്രമാണ്.'
നല്ലൊരു ലേഖനം കാണിച്ചതിന് നന്ദി. ആശംസകൾ.
അതെ ഗാന്ധിജി ഒരു മനുഷ്യനാണ്.ഭൂമിയില്‍ ഏതു മനുഷ്യ ജന്മത്തെയും പോലെ ജനിച്ച ഒരു ജന്മം. "വിശുദ്ധാത്മാവ് എന്ന വിശേഷണം എനിക്ക് സ്വീകാര്യമല്ല. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ ദൌര്‍ബല്യങ്ങളും എനിക്കും ബാധകമാണ്." എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ. ഏതു മനുഷ്യനും ഉണ്ടാകാറുള്ള ദൌര്‍ബല്യങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയുവാന്‍ അദ്ദേഹത്തിനു മടിയില്ല എന്നതിന്റെ ലക്ഷണം തന്നെ ഈ വാക്കുകള്‍. പക്ഷെ അദ്ദേഹത്തെപോലെ മനുഷ്യനായി ജനിച്ച മറ്റനേകം മനുഷ്യരില്‍ എത്ര പേര്‍ക്ക് ഗാന്ധിജി ആകുവാന്‍ പറ്റിയിട്ടുണ്ട്. അദ്ദേഹത്തിനു മുന്‍പും പിന്‍പും ഭൂമിയില്‍ എത്രയോ പേര്‍ പിറന്നു. ചിന്തിക്കുക.
ReplyDeleteഈ ബ്ലോഗിലേക്ക് വഴി തെളിച്ച കണ്ണൂരാന് നന്ദി.
നമ്മൾ,ഭാരതീയർക്ക് ഒരു കുഴപ്പമുണ്ട്..... മഹാത്മാക്കളുടെ ജീവിതത്തിൽ കുറ്റം കണ്ട് പിടിക്കുക എന്നത്....... “കുറ്റം കൂടാത്തുള്ള നരന്മാർ കുറയും ഭൂമിയിൽ” എന്ന് കുഞ്ചൻ നമ്പ്യാർ പറഞ്ഞിട്ടുണ്ട്... തെറ്റ് ചയ്യാഥവരെ ഈശ്വരന്മാർ എന്നാണു വിളിക്കേണ്ടത്...ഗാന്ധിജി ഒരു മനുഷ്യനാണു...ചിലപ്പോൾ അദ്ദേഹം സ്വവർഗ്ഗ സ്നേഹി ആയിരിക്കാം... അല്ലെങ്കിൽ യുവത്വം പരിപാലിക്കുന്നതിനു.. ആഭയെ പ്പോലുള്ള ചറുമക്കളുമയി ബന്ധപ്പെട്ടിരിക്കാം.... അതൊക്കെ ചികഞ്ഞെടുക്കുന്നതിനു പകരം അദ്ദേഹം ചയ്ത നല്ല ഗുണങ്ങളെ അംഗീകരിക്കുകയും,അനുകരിക്കുകയുമാണു വേണ്ടത്...സലാമിന്റെ നല്ല ലേഖനത്തിനു സലാം..........
ReplyDeleteഈ ലേഖനത്തില്‍ പ്രതിപാദിചിടുള്ള വിഷയങ്ങളില്‍ അദ്ദേഹം ബ്രിട്ടീഷ് ആര്മിയ്ക്ക് റെഡ്‌ക്രോസ് വളണ്ടിയര്‍ ആയി യുദ്ധരംഗത്ത് പോയതും, സ്വവര്‍ഗ്ഗപ്രമവും ഒഴിച്ചുള്ള വസ്തുതകള്‍ എല്ലാം നമുക്കറിവുള്ളതും ആത്മകഥയിലൂടെയും അല്ലാതെയും വെളിവാക്കപ്പെട്ടതുമാണ്.
ReplyDeleteസ്നേഹിതന് എഴുതിയ കുറിപ്പിന്റെ യഥാര്‍ഥ വസ്തുത അടങ്ങിയ ഉറവിടത്തിന്റെ ലിങ്ക് അറ്റാച്ച് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ സ്വീകാര്യത കൈവന്നേനെ എന്നൊരു അഭിപ്രായമുണ്ട്.
ഇതൊക്കെയായാലും ഓരോ ജീവിതാവസ്ഥയില്‍ നിന്നും പരിചയവും പക്വതയും ഉള്‍ക്കൊണ്ട് ഇന്നു നാം ആരാധിക്കുന്ന മഹാത്മാവ് ആയത് മാനുഷികമായ വ്യതിത്വ, സ്വഭാവ രൂപന്താരീകരണങ്ങള്‍ കൊണ്ടാണ് എന്ന വസ്തുതയും ഇവിടെ വിസ്മരിക്കുന്നില്ല. അതാണല്ലോ ആ ജീവിതം നമുക്ക് പകര്‍ന്നു നല്‍കുന്ന പാഠവും.
ഈ കുറിപ്പ് ഒരു പുസ്തക പരിചയം മാത്രമാണ്. ( Great Soul: Mahatma Gandhi and his Struggle with India by Joseph Lelyveld) ആ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ആണ് എഴുത്തിനാധാരം. പുസ്തക പരിചയം, അവലോകനം ഒക്കെ നടത്തുമ്പോള്‍ ഇത്ര മാത്രമേ പത്രങ്ങളിലും ആനുകാലികങ്ങളിലും ഒക്കെ ഉണ്ടാവാറുള്ളൂ. അതിന്‍റെ sources and details
Deleteപുസ്തക രചയിതാവ് നല്‍കുന്നുണ്ടല്ലോ.
എനിക്ക് ദൈവത്തേക്കാളും ബഹുമാനം ഗാന്ധിജിയോടാണ്.ഞാൻ പരിചയപ്പെട്ട എല്ലാദൈവങ്ങളും ശത്രുവിനേയും സാമൂഹ്യ വിരുദ്ധരേയും കൊന്നു തള്ളിയാണ് സമാധാനം പ്രാപ്തമാക്കുന്നത്. ഇതേ ടൈപ്പൊരു നയം തന്നെയാണ്, കമ്മ്യൂണിസ്റ്റ്കാർക്കും എന്ന് തോന്നുന്നു. ഒരു കൂട്ടരെ ഇല്ലായ്മ ചെയ്ത് വേറെയൊരു കൂട്ടർക്ക് സൌഭാഗ്യം നേടിക്കൊടുക്കുന്ന വെറും സാദാ ഏർപ്പാട്. ഇവിടെ ഗാന്ധിജി വ്യത്യസ്തമായ നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നു. ആരേയും കൊന്നു കൊണ്ടൊരു വിമോചനം വിമോചനമല്ല എന്നത്. ഇന്നിന്റെ ശാപവും ഈ കൊലാപരിപാടിയാണല്ലോ?
ReplyDeleteമഹാത്മാവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും, ഡൊമിനിക് ലാപ്പിയർ-ലാരി കോളിൻസ് ടീമിന്റെ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന കൃതിയും,
ആറ്റൻബറോവിന്റെ ഗാന്ധി സിനിമയും മാത്രമാണ് ഈ കാലമത്രയുമായി ഗാന്ധിപരിചയത്തിനായി കണ്ണിലും കൈയിലും കിട്ടിയത്. പുതിയ പുസ്തകത്തെ പറ്റി അറിവു തന്നതിന്, ബ്ലോഗർക്കും, ലിങ്ക് തന്ന കണ്ണൂരാനും നന്ദി.
മെയ്ക്കിങ് ഓഫ് മഹാത്മ എന്ന സിനിമയാണു എന്നെ ആദ്യമായി ഗാന്ധി എന്ന പച്ച മനുഷ്യനെ കുറിച്ച് അന്വേഷിക്കുവാന്‍ ഇടയാക്കിയത്...
Deleteതന്റെ ആശയങ്ങളെ എതിര്‍ക്കുന്നവരെ വെട്ടി നിരത്തുന്ന തനി രാഷ്ട്രീയക്കാരനായ ഗാന്ധിയെ സുബാഷ് ചന്ദ്ര ബോസിന്റെ ജീവിതത്തിലൂടെ കടന്ന് പോകുമ്പോള്‍ കാണാന്‍ കഴിയും... ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ഒരു നേതാവിനെ (1939ല്‍ രണ്ടാം തവണ ഗാന്ധിയുടെ നോമിനിക്കെതിരെ മത്സരിച്ച് ബോസ് വിജയിച്ചു) പാര്‍ട്ടിയുടെ ഒരണമെംമ്പര്‍ പോലുമല്ലാത്ത ഗാന്ധിക്ക് വേണ്ടി പടിക്ക് പുറത്താക്കിയ കളങ്കം അദ്ദേഹത്തില്‍ ഉണ്ട് :( എങ്കിലും ഗാന്ധിയെ മഹാത്മ എന്ന് ആദ്യമായി വിളിച്ചത് ബോസ് ആയിരുന്നു...
ഭഗത് സിങിനും കൂട്ടര്‍ക്കും വേണ്ടി മാപ്പ് ചോദിക്കാതെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ മാത്രം വിടണമെന്ന് പറഞ്ഞതും മറ്റാരുമല്ല!!
പക്ഷേ അവസാന നാളുകളീല്‍ നെഹ്രു വളരെ വിദഗ്ദ്ധമായി ഗാന്ധിയെ കര്‍ട്ടനു പിന്നിലാക്കി കോണ്‍ഗ്രസ്സിനെ ഹൈജാക്ക് ചെയ്തു എന്നതും ചരിത്രം....
ഗാന്ധിയെ മഹാത്മ എന്ന് ആദ്യമായി വിളിച്ചത് രബീന്ദ്രനാഥ് ടാഗോര്‍ ആണ്
Deleteവായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ReplyDeleteഗാന്ധിജിയെ മനുഷ്യനായി പരിചയപ്പെടാനും അതിലുപരി മനുഷ്യന്റെ ദൌര്‍ബല്യങ്ങളെ ആത്മീയത കൊണ്ടു മറികടന്ന മനുഷ്യ ജന്മമായി ഉള്‍ക്കൊള്ളാനും ഇത്തരം പഠനങ്ങള്‍ ഉപകാരപ്പെടും..
ReplyDeleteവിഗ്രഹവല്ക്കരിക്കപ്പെടുമ്പോള്‍ സ്വയം ഉടക്കാനും, കല്ലെറിയുമ്പോള്‍ പര്‍വ്വതാകാരം പൂണ്ടു പ്രതിരോധിക്കാനും ഉള്ള സത്ത ഗാന്ധിജി എന്ന ശബ്ദത്തില്‍ തന്നെ ഉണ്ട്...
ഗാന്ധിജിയെ വിവിധ കോണില്‍ നിന്ന് പഠിക്കണം
ഒരു വ്യക്തിയില്‍ നിന്ന് ഒരു ഇതിഹാസതിലെക്കുള്ള ദൂരം അപ്പോഴേ ബോധ്യപ്പെടൂ...
.
.
രചനക്ക് ആശംസകള്‍...
പഠനാര്‍ഹമായ ലേഖനം.
ReplyDeleteആശംസകള്‍...
പഠനാർഹം.. പരിചയപ്പെടുത്തലിന് നന്ദി..!!
ReplyDeleteപഠിക്കാനും ചിന്തിക്കാനും ഉതകുന്ന ലേഖനം.
ReplyDeleteഅറിയും തോറും ഏറുന്ന ഗാന്ധിജി എന്നാ മഹാ വിസ്മയത്തെ
ഒന്നുകൂടി ഓര്‍മിപ്പിച്ച പ്രിയ സുഹൃത്തിന് നന്ദി..
ആശംസകള്‍..
നല്ലൊരു പുസ്തകത്തെ വളരെ നന്നായി തന്നെ പരിചയപ്പെടുത്തിയിരിക്കുന്നു. ആദ്യവായനയില്‍ തന്നെ ഞാനത് അറിഞ്ഞതാണു, എഴുത്തിന്റെ മികവ്. അഭിനന്ദനങ്ങള്‍.
ReplyDeleteവിപ്ലവത്തിന്റെയും രാഷ്ട്രമീമാംസയുടെയും പരുക്കനും അടവുകൾ നിറഞ്ഞതുമായ അടരുകളിലേയ്ക്ക് ധാർമ്മികതയുടെ അംശങ്ങളെ സന്നിവേശിപ്പിച്ച് മാനുഷികമുഖം നൽകാൻ കഴിഞ്ഞു എന്നത് തന്നെയാണ് ഗാന്ധിജി നിർവ്വഹിച്ച കാലാതീതവും നിത്യപ്രസക്തവുമായ ദൌത്യം. മഹർഷിസമാനമായ ആ ദൌത്യത്തിന് അദ്ദേഹം സ്വജീവൻ നൽകിക്കൊണ്ട് അമരത്വം നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ വിയോഗത്തിനുശേഷം മൂല്യനിരാസത്തിന്റെ മുദ്രപേറുന്ന ഏത് സംഭവം അരങ്ങേരറുമ്പോഴും വിഷാദത്തോടെയും നഷ്ടബോധത്തോടെയും അദ്ദേഹം സ്മരിക്കപ്പെടുന്നു എന്നത് എല്ലാ വിയോജിപ്പുകൾക്കുമതീതമായി രാഷ്ടബോധത്തിന്റെ സിരകളിൽ ആ വ്യക്തിചൈതന്യം ഇന്നും സജീവമായിരിക്കുന്നു എന്ന് സ്പഷ്ടമാക്കുന്നു. തീക്ഷ്ണയൌവ്വനത്തിന്റെ കാലങ്ങളിൽ ചിന്തകളുടേയും വികാരവിചാരങ്ങളുടേയും ശ്ലഥാവസ്ഥയിൽ ഏതൊരാളുടേയും ജീവിതത്തിൽ വന്നു ഭവിക്കാവുന്ന സ്ഖലിതങ്ങൾ ആ മഹത്ജീവിതത്തിന്റെ ആകത്തുകയയിൽ കളങ്കം ചാർത്താൻ മാത്രം പരിഗണനീയമാകുന്നില്ല. പരാമ്ര്‌ഷ്ടപുസ്തകത്തിലെ തത് വിഷയകമായ പ്രതിപാദനങ്ങൾ അതിനാൽ ക്ഷന്തവ്യം മാത്രം. സലാമിന്റെ പുസ്തകവായനയും കുറിക്കപ്പെട്ട ചിന്തകളും നല്ലൊരനുസ്മരണമായി എനിക്ക് അനുഭവപ്പെട്ടു. നന്ദി.
ReplyDelete"വിശുദ്ധാത്മാവ് എന്ന വിശേഷണം എനിക്ക് സ്വീകാര്യമല്ല. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ ദൌര്‍ബല്യങ്ങളും എനിക്കും ബാധകമാണ്". ഇവിടെ നിന്നും വേണം ഗാന്ധിജിയെ വായിച്ചു തുടങ്ങാന്‍....., .അപ്പോഴറിയാം, ആ ജീവിതത്തിന്റെ വിശുദ്ധിയും നമ്മില്‍ നിന്നുള്ള ഔന്നിത്യവും. ഈ പുസ്തക പരിചയപ്പെടുത്തലിനു നന്ദി സലാം.
ReplyDeleteതാങ്കളുടെ പരന്ന വായനയെ അഭിനന്ദിക്കുന്നു.
"Your portrait (the only one) stands on my mantelpiece in my bedroom,The mantelpiece is opposite to the bed." "how completely you have taken possession of my body. This is slavery with a vengeance." Gandhi nicknamed himself "Upper House" and Kallenbach "Lower House," and he made Lower House promise not to "look lustfully upon any woman." The two then pledged "more love, and yet more love . . . such love as they hope the world has not yet seen."
ReplyDeleteThis can merely be a luminously symbolic expression of a bachelor- youth who had been dwelling in sheer aridity of sexual pleasure, rather a depiction of one’s fascinating voyeurism- yet another unyielding forlorn battle against compulsive and procreative natural instinct. But, the aforementioned action certainly wasn’t vindicating to a person’s sexual perversion. It is spurious to perceive the same as a sexual advancement, I suppose.
It is plausible perhaps to say he felt no shame in exposing even his bedroom mantelpiece declaring the sheer sense of his transparency by openly tearing away every mantle of pretence, another punching exhibit of exhilarated audacity in his honesty. Whatever might be the case, the world around him remained unscathed of his frivolities (of a human being indeed.)
His incessant and arduous fight against ‘adharma’ brought sea-changes to the world of today. No doubt, he remains and will remain immortal to the entire world.
ആ മഹാത്മാവിനു നൂറുവര്‍ഷം കൂടി ആയുസ്സ് നീട്ടിക്കിട്ടിയിരുന്നെങ്കില്‍ ഭാരതത്തിന്റെ പീറത്വം വിളിച്ചറിയിക്കപ്പെടുന്ന ജാതി ദുര്‍വ്യവസ്ഥയുടെ ആണിക്കല്ലും ഇളക്കി മറിച്ചേനേ, സലീം. ലേഖനത്തിനു നന്ദി.
അലി സഹോദരന്മാരെ പിന്തുണയ്ക്കരുതെന്ന് ജിന്ന ഗാന്ധിയോട് പറയുന്നുണ്ട്... പിന്തുണയ്ക്കുവാനുള്ള ആ തീരുമാനം ജിന്ന പറഞ്ഞത് പോലെ അപകടകരമായി ഭവിച്ചു എന്ന് ചരിത്രം...
Deleteനല്ല ലേഖനം....ഇത്തരം ഓര്‍മ്മക്കുറിപ്പുകള്‍ എല്ലാ ഭാരതീയരും ഇടക്കിടെ വായിക്കുന്നത് നല്ലതാ..എല്ലാതരം തരം താണ വിവേചനത്തില്‍ നിന്നും മുക്തരാകും.
ReplyDeleteഈ ബ്ലോഗിലെ ഏറ്റവും നല്ല രചനയാണ് ഇതെന്ന് തോന്നുന്നു. ഒരു പുസ്തകത്തെ പരിചയപ്പെടുത്തുമ്പോള്‍ പോലും അതെത്ര മാത്രം മനോഹരമാക്കാമെന്ന് താങ്കള്‍ കാണിച്ചു തരുന്നു.
ReplyDeleteപഠനാര്‍ഹമായ ലേഖനം
ReplyDeletenalla oru leghanam ..thanks for it
ReplyDeleteഗാന്ധിജി യിലൂടെ ഉള്ള ഈ യാത്ര വിക്ഞാന പ്രദം ആയി
ReplyDeleteഅദ്ദേഹത്തിന്റെ സ്വപ്നം പൂവണിയാതെ പോയത് തെന്നെ ആണ് ഇന്ത്യ യുടെ എക്കാലത്തെയും നഷ്ടം
ഈ പോസ്റ്റ് വായിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
Deleteനല്ല ഒരു നിരൂപണം.
അഹിംസ എന്ന പദം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രയോഗിച്ച ആ മഹാത്മാവിനു നിത്യ ശാന്തി.
പ്രിയ സലാം ഭായ്
ReplyDeleteഅല്‍പം വൈകിയ വായന. പക്ഷെ നല്ലൊരു അനുഭവം.
പല പുസ്തകങ്ങളിലെയും ചില പരാമര്‍ശങ്ങള്‍ പലപ്പോഴും വലിയ ചര്‍ച്ച ആയിട്ടുണ്ട്. ..
ഒരിക്കല്‍ സാഹിത്യ വാരഫലത്തില്‍ കൃഷ്ണന്‍ നായര്‍ എഴുതിയത് ഓര്‍ക്കുന്നു, ഇന്ദിരയും സഞ്ജയ് ഗാന്ധിയും തമ്മില്‍ ഉണ്ടെന്നു പറഞ്ഞിരുന്ന ബന്ധത്തെ പറ്റി വളരെ മോശമായി ഒരു പുസ്തകത്തില്‍ ഉണ്ടായിരുന്നു. . ആ പുസ്തകം നിരോധിക്കണം എന്ന് അദ്ദേഹം
എന്ന് കോണ്‍ഗ്രസ് അധികാരികളോട് പറഞ്ഞെങ്കിലും ചെവി കേട്ടില്ല എന്ന് അദ്ദേഹം എഴുതി. സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്നെ ഉള്ളൂ.
വിദേശികള്‍ എഴുതുമ്പോള്‍ പലപ്പോഴും വിവാദമാകുന്നു എന്നെ അര്‍ത്ഥമാക്കിയുള്ളൂ.
നല്ലൊരു വായനയാണ് ഈ പുസ്തകത്തെ പറ്റിയുള്ള നിങ്ങളുടെ ലേഖനം. വായന പലപ്പോഴും ഇത്തരം ആസ്വാദന കുറിപ്പില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഇത് വലിയ കാര്യമാണ്. ആസ്വാദനം എന്നതിലുപരി നിങ്ങളത് മനോഹരമാക്കിയിട്ടുണ്ട്.
നല്ലൊരു നിരൂപണം ..
ReplyDeleteപ്രശംസ അര്‍ഹിക്കുന്നു
ഗാന്ധി എന്ന മനുഷ്യനെ പുനര്‍വായിക്കുന്ന ഒരു കലാസൃഷ്ടി നടത്തുവാന്‍ ഇനി ഒരു ഇന്ത്യക്കാരനു കഴിയുമെന്ന് തോന്നുന്നില്ല...
ReplyDeleteഗാന്ധിജി എന്ന മഹാത്മാവും ഗാന്ധി എന്ന മനുഷ്യനും വേറെയാണെന്ന് സമ്മതിക്കുവാന്‍ ഇന്ന് ആരും തയ്യാറല്ല എന്നത് തന്നെ കാരണം!
ഭാവുകങ്ങള്‍.........., ബ്ലോഗില്‍ പുതിയ പോസ്റ്റ്...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............
ReplyDeleteശ്രദ്ധേയം ...
ReplyDeleteമീന കന്തസ്വാമിയുടെ കവിതയുടെ കോലാഹലം കണ്ടു മാറിയതെയുള്ളൂ .
ReplyDeleteഇവിടെ വന്നപ്പോള്‍ ഇങ്ങനൊരു പോസ്റ്റ് !!
വേറിട്ട വായന നീലിക്കും.
ഒരു പുസ്തകത്തെ മനോഹരമായി പരിചയപ്പെടുത്തി.
ദൈവതുല്യനായ 'സാധാരണക്കാരന്‍'എന്നും ഇവിടെ പ്രകാശം പരത്തുന്നു.
മനോഹരമായ പോസ്റ്റ്.
Good writing. Tks to Saleem and also Kannooraan.
ReplyDeleteമനോഹരമായ പുസ്തകനിരൂപണത്തെ മുന്നിൽ കൊണ്ടു വന്ന കണ്ണൂരാന് ആദ്യമേ ഒരു നന്ദി.. വളരെ നന്നായിരിക്കുന്നു. ഇത്തരത്തിലുള്ള വായനകൾ ഇനിയും ബ്ലോഗുലകത്തിൽ നിന്ന് പോരട്ടെ..
ReplyDeleteപുസ്തകപരിചയം നന്നായി.......
ReplyDeleteഗാന്ധിജിയെക്കുറിച്ച് എഴുതുക ഒട്ടും എളുപ്പമല്ല എന്ന് പുസ്തകം വായിച്ചപ്പോള്‍ തോന്നുകയും ചെയ്തു. എങ്കിലും നല്ലൊരു വായന തന്ന പുസ്തകമാണത്.
സലാം വളരെ മനോഹരമായ ഒരു കുറിപ്പാണ് എഴുതിയത്. അഭിനന്ദനങ്ങള്‍.
Nammude rashtrapithavaya gandhiyude jeevithathilekkulla pusthakathinte yaathra parijayapeduthiya ee lekhanam nannayi.Palapppozhum gandhijiye idichu thazhthunna indiakkare thanne kanan kazhiyunnundennathu sathyamanu...Mattu rajyangalil polum prashasthanya nammude mahathmaye vimarshikkunnavarude udheshashudhi chodyam cheyyappedendathanu..palappozhum thangalkkishtamillathavar arayalum avare idichu thazhthunna reethi innathe yuvathvangalil valare prakadamanu..
ReplyDeleteഞാന്‍ ശെരിക്കൊന്നുകൂടെ വായിക്കട്ടെ , കുറെയൊക്കെ മനസ്സിലായി എന്നാലും ചില സംശയങ്ങള്‍ .
ReplyDeleteഗാന്ധിജിയെപ്പറ്റിയുള്ള ഈ ലേഖനം വളരെ നന്നായിരിക്കുന്നു.
ReplyDeleteഈ അടുത്തയിടെ ഒരു തമിഴ് ദളിത് കവിയത്രി ഗാന്ധിജിയെ അവരുടെ ഒരു കവിതയില്‍
വഞ്ചകനെന്ന് പ്രദിപാതിച്ചിരുന്ന വിഷയം ശ്രദ്ധിച്ചുവോ. ആ പുസ്തകത്തിന്‍റ മലയാള വിവര്‍ത്തനം ചിന്ത പുരത്തിറക്കുകയും. സുഗത കുമാരി പ്രസാധനത്തിന് വന്നിട്ട് പ്രതിക്ഷേധം രേഖപ്പെടുത്തി ഇറങ്ങി പോകുകയും ചെയ്തു. ഇവിടെ. തലസ്ഥാന നഗരിയില്‍ .
മനുഷ്യത്വമെന്തെന്ന് ജീവിച്ചു കാണിച്ചു തന്ന മഹാത്മാവ്. അദ്ദേഹത്തേയും നിന്ദിച്ചു രസിക്കുന്നു നമ്മൾ.മനുഷ്യനും ദൈവത്തിനും ഒരു പേരു മാത്രമേ ഉള്ളു എന്നദ്ദേഹം പറഞ്ഞത് ഓർത്തിരുന്നെങ്കിൽ ഇന്നത്തെ ഈ ദുര്യോഗങ്ങൾ നമുക്കില്ലാതാക്കാമായിരുന്നു.
ReplyDeleteവളരെ നന്നായി ഈ രചന.
ഒരുപാട് വായിച്ചറിഞ്ഞ കാര്യങ്ങള്‍ റിഫ്രെഷ് ചെയ്യുവാന്‍ ഉപകരിച്ചു. നന്ദി. ഗാന്ധി ലെജന്റ് ആകുന്നത് മൊത്തത്തിലുള്ള ജീവിതത്തെ ഒന്നിച്ചെടുക്കുംപോള്‍ ആണ്. അദ്ദേഹത്തിന്റെ ജീവിതമാണ് അദ്ദേഹം തന്ന സന്ദേശം.
ReplyDeleteഗാന്ധിജിയെപറ്റി ഇത്തിരിയൊക്കെ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില "ജാതി" താത്പര്യങ്ങളറിഞ്ഞപ്പോള് ആ മഹാനെക്കുറിച്ചുള്ള ഉദാത്തമായ സങ്കൽപ്പത്തിനൽപ്പം ഇടിവ് തട്ടിയിട്ടുമുണ്ട്. എന്നിരുന്നാലും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തില് തുല്യം വെക്കാനില്ലാത്ത താരകമാണദ്ദേഹം, ലോകചരിത്രത്തിലുമതെ!
ReplyDeleteസ്വജന പക്ഷപാതവും, സവർണ്ണ മേധാവിത്വവും അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. മുസ്ളീം പെൺകുട്ടിയെ സ്നേഹിച്ച സ്വന്തം മകനെ, നീ ഗാന്ധിയുടെ മകാനാണന്നു പറഞ്ഞ് അതിൽ നിന്നു പിന്തിരിപ്പിക്കുകയും, ശൈശവ വിവാഹത്തെ എതിർത്തിരുന്ന ഗാന്ധി ചെറുമകന്റെ കാര്യത്തിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ശൈശവ വിവാഹം നടത്തികൊടുക്കയും ചെയ്തു. ലണ്ടനിൽ വിവാഹിതരായ ഇന്ദിരാ ഗാന്ധിയേയും ഫിറോസിനെയും അടിയന്തിരമായ് ഇന്ത്യയിൽ വിളിച്ചു വരുത്തി, ഫിറോസ് എന്ന പാഴ്സിയുവാവിനെ ഫിറോസ് ഗാന്ധിയായ് അഭിഷേകം ചെയ്ത് ബ്രാഹ്മണ മതാചാര പ്രകാരം വിവാഹം നടത്തിയതും ഗാന്ധിയുടെ പക്ഷപാതപരവും സവർണ്ണ മേധവിത്വപരവുമായ ചെയ്‍വനകളായ് കാണാതെ തരമില്ല. സൂര്യനസ്തമിക്കാത്ത കൊളോണിയലിസത്തിന്റെ സ്വാഭാവിക അന്ത്യത്തോടുകൂടി ഇല്ലാതാമാകുമായിരുന്ന ഇന്ത്യയിലെ ജാതിവ്യവസ്ഥയെ അതേപടി നിലനിർത്തി, വരും നൂറ്റാണ്ടുകളിലേക്ക് കൈപിടിച്ചുയർത്താനും അതുവഴി വരേണ്യ വർഗ്ഗത്തിന്റെ അധികാരം ഇന്ത്യയിൽ സ്ഥാപിച്ചെടുക്കാനും അദ്ദേഹത്തിന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ദാദാ സാഹിബ് അംബേദ്കറും, ഭഗത്സിംഗും, സുഭാഷ് ചന്ദ്രബോസും ഗാന്ധിക്ക് ആരൊക്കെയായിരുന്നെന്നും, അവരോട് ഗാന്ധിയുടെ സമീപനമെന്തായിരുന്നുവന്നും മനസ്സിലാക്കാൻ ഗാന്ധിയുടെ ആത്മകഥ തന്നെ ധാരാളമാണ്. വെള്ളക്കാരനിൽ നിന്നും ഇന്ത്യൻ സവർണ്ണനിലേക്കുള്ള അടിമത്വ കൈമാറ്റമല്ല ദളിതനു വേണ്ടത് എന്ന് ശപഥം ചെയ്ത്, ദളിതന്റെ അവകാശങ്ങൾക്കു വേണ്ടി വിലപേശിയ അംബേദ്ക്കർക്കെതിരേ യർവാദാ ജയിലിൽ മരണം വരെ നിരാഹാരം കിടക്കുമന്നു ഗാന്ധി ഭീഷണി മുഴക്കിയപ്പോൾ, ഗാന്ധി മരിക്കുന്നങ്കിൽ മരിക്കട്ടെ, എന്റെ ജനതയുടെ സ്വാതന്ത്യമാണ് ഗാന്ധിയെക്കാൾ പ്രധാനമന്ന് അംബേക്കർ പറഞ്ഞുവങ്കിൽ അതിന്റെ അർത്ഥം ദളിതനെന്നും ഹരിജനായി തന്നെ തുടരട്ടെ എന്ന ഗാന്ധിയുടെ പക്ഷപാതം എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
ReplyDeleteസ്വന്തം ഇഷ്ടാനിഷ്ടങ്ങളെ സ്വാതന്ത്യ സമരത്തിലേക്കും സ്വാതന്ത്യ സമര സേനാനികളിലേക്കും വലിച്ചിഴച്ച്, അവയൊക്കെ തന്റെ അപ്രഖ്യാപിത നയങ്ങളാക്കി നിലർത്തി അതിൽ വിജയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇന്ത്യക്കു സ്വാതന്ത്യം ലഭിക്കുമ്പോൾ ഭൂരി പക്ഷം വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ സ്വാതന്ത്യത്തിനുവേണ്ടി ഒരു ചെറുവിരൽ പോലും ഗാന്ധി അനക്കിയില്ലന്നു മാത്രമല്ല, അവരെ എന്നും അധികാര വർഗ്ഗത്തിന്റെ കീഴിൽ നിരത്താൻ ജാതീയതയെ അതിസമർത്ഥമായ് ഉപയോഗിക്കയും ചെയ്തു.
ഒരിക്കലും ഗാന്ധിക്ക് കറുത്ത വർഗ്ഗക്കാരെ ഇഷ്ടമായിരുന്നില്ല. ഇരുപത്തൊന്നു വർഷക്കാലം സൗത്താഫ്രിക്കയിലുണ്ടായിരുന്ന ഗാന്ധിയുടെ നൂറുകണക്കിന് ചിത്രങ്ങളിലൊന്നിൽ പോലും ഒരു കറുത്ത വർഗ്ഗക്കാരന്റെ മുഖം ആർക്കും ഇന്നോളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ അർത്ഥം ഗാന്ധി അത്രത്തോളം കറുത്ത വർഗ്ഗക്കാരെ വെറുത്തിരുന്നു എന്നാണ്. ആഫ്രിക്കന്‍ നാഷണല്‍ കോൺഗ്രസിന്റെ ആദ്യകാല പ്രവർത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന Solomon Platjee, Walter Rubusana, John Tengo Jabavu, John. L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വർഗ്ഗക്കാരെ ജീവിതാന്ത്യം വരെയും സംസ്കാര ശൂന്യരായ ജന്തുക്കളായ് മാത്രമേ അദ്ദേഹത്തിന് കാണാൻ കഴിഞ്ഞിരുന്നുള്ളൂ. ഇന്ത്യക്കാർ കറുത്ത വർഗ്ഗക്കാരേക്കാൾ ശ്രേഷ്ടരാണന്നായിരൂന്നു എന്നും അദ്ദേഹത്തിന്റെ മതം. ഗാന്ധി കറുത്ത വർഗ്ഗക്കാരെ കണ്ടിരുന്നത് എങ്ങനെയന്ന് ഗാന്ധിതന്നെ എഴുതിയിരിക്കുന്നതു കാണാം.
പാഠപുസ്തകങ്ങളിലും 'എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങളിലു' മാണ് ആദ്യം നമ്മള്‍ ഗാന്ധിജിയെ അറിയുക. വേറിട്ട വായനകളും വിശാലമാണ്. പക്ഷെ ഏതു വിമര്‍ശനങ്ങളെയും മുക്കിക്കളയുന്ന മഹാസന്ദേശവും നിരായുധ സമരത്തിന്‍റെ അതുല്യ മാതൃകയും
ReplyDeleteചരിത്രത്തില്‍ അതി ജയിക്കാതെ കിടക്കുന്നു; ഗാന്ധിജിയുടേത് മാത്രമായി!
"All compromise is based on give and take, but there can be no give and take on fundamentals. Any compromise on mere fundamentals is a surrender. For it is all give and no take."- MK Gandhiji
ജോസഫ് ലെലി വെൽഡ് രചിച്ച “ഗ്രേറ്റ് സോൾ” മഹാത്മഗാന്ധി അന്റ് ഹിസ്ട്രഗിൾ വിത്ത് ഇന്ത്യ എന്നപുസ്തകം ഇതേകാര്യം തന്നെയാണ് പറയുന്നത് .ജാതിപരവും ,മതപരവുമായ ചിന്തകളിലതിഷ്ടിതമായ പ്രവർത്തനമാണ് ഗാന്ധിയെന്നും തുടർന്നുവന്നിട്ടുള്ളത് എന്നു തെളിയിക്കാൻ ഉരുപാടു ഉദാഹരണത്തിന്റെ ആവിശ്യമില്ലാതെ കൽകൊത്ത സമ്മേളനത്തിൽ നിന്നു മുഹമ്മദലി ജിന്ന ഇറങ്ങിപോയസംഭവം മാത്രംമതി.
ReplyDeleteസലാം അസുഖം കാരണം പല ബ്ലോഗുകളിലേക്കുമെത്താൻ കഴിഞ്ഞിരുന്നില്ല, വൈകിയാണെത്തിയെങ്കിലും നല്ല ഒരു പുസ്തക പരിചയവും അതിലുപരി മികച്ച വിവരങ്ങൾ നൽകുന്ന കമെന്റുകളും വായിക്കാൻ കഴിഞ്ഞു.
ReplyDeleteഗാന്ധിജിയെ അറിഞ്ഞത് പാഠപുസ്തകങ്ങളിലൂടെയാണെങ്കിലും കൂടുതൽ കൂടുതലറിഞ്ഞത് അദ്ധേഹത്തിന്റെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പുസ്തകത്തിലൂടെയാണ്. കമെന്റ് വലിച്ച് നീട്ടുന്നില്ല.
ആശംസകൾ
വായിക്കാന്‍ ഒത്തിരി വൈകിപ്പോയി.. പുസ്തകത്തെ കുറിച്ച് കേട്ടിരുന്നു, അതെക്കുറിച്ച് വിശദമായി അറിയാന്‍ സഹായിച്ച ഈ പോസ്റ്റിനു നന്ദി സലാമിക്ക.. എല്ലാ ദൌര്‍ബല്യങ്ങളും ഉള്ള ഒരു സാധാരണ മനുഷ്യന്‍ തന്നെയായിരുന്നു അദ്ദേഹം എന്ന സത്യം ഉള്‍ക്കൊണ്ടു കൊണ്ടാണ് നാം ആരാധിക്കുന്നതെങ്കില്‍, ഒരു വിവാദത്തിനോ, വായനയ്ക്കോ ആ ബഹുമാനം കുറയ്ക്കാന്‍ ആവില്ല..
ReplyDeleteഗാന്ധി എനിക്കെന്നും അത്ഭുതമാണ്. അദ്ദേഹത്തിന്റെ ആത്മകഥ വായിച്ചപ്പോള്‍ തുടങ്ങിയതാനത്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യാക്കര്‍ക്കിടെയില്‍ വസൂരി പടര്‍ന്നു പിടിച്ചപ്പോള്‍ തന്‍റെ ജീവന്‍ പോലും ത്രിനവത്ഗനിച്ച്ച്നടത്തിയ പ്രവര്‍ത്തനം അത്ര ശ്രദ്ധ നെടാഞ്ഞത് അതിനേക്കാള്‍ മഹത്തരമായ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തിയ കൊണ്ടാണ്. എത്ര കുറ്റപ്പെടുത്തിയാലും എന്ത് കുറ്റങ്ങള്‍ കണ്ടെത്തിയാലും ഗാന്ധിജി............. അത് വികാരമാണ്.എന്‍റെ ഗാന്ധി സങ്കല്‍പം
ReplyDeleteഈ കുറിപ്പ് ഇന്നാണ് കണ്ടത്
ReplyDeleteഗാന്ധിജിയുടെ ജീവിതത്തിലെ
മറ്റു ചില കാര്യങ്ങൾ കൂടി അറിവാൻ
ഈ റിവ്യൂ വഴിവെച്ചു, എന്തിനധികം
അടുത്ത കാലത്ത് തന്റെ കൊച്ചുമകൻ
തന്നെ ഗാന്ധിജിയുടെ അറിയപ്പെടാത്ത
ജീവിതത്തിന്റെ ഒരദ്ധ്യായം പുസ്തക രൂപത്തിലാക്കി
വിറ്റു കോടികൾ കീശയിലിട്ട ചരിത്രം പലരും മറന്നു
പോയതുപോലെ തോന്നുന്നു, ഒരിടക്ക് outlook ഇംഗ്ലീഷ്
മാസിക ഇതെപ്പറ്റി ഒരു സചിത്ര ലേഖനം എഴുതിയിരുന്നു.
ചുരുക്കത്തിൽ ഒരാൾ മഹാനായി വാഴ്ത്തപ്പെടുമ്പോൾ
മറുവശത്ത് അയാളെ വികൃതനാക്കാനും, കരി വാരി തേക്കാനും
നമ്മൾ ഇന്ത്യാക്കാർ മിടുമിടുക്കർ തന്നെ!
ഒടുവിൽ അത് വിറ്റു കാശാക്കാൻ ശ്രമിക്കുന്ന നമ്മുടെ
ഈ പ്രവണത എവിടെ ചെന്ന് അവസാനിക്കുമോ എന്തോ.
ഗാന്ധിജിയുടെ ചെറുമകന്റെ ഈ അത്യാർത്തിയെപ്പറ്റി
outlook ലേഖനത്തിന് പ്രതികരണമായി അന്ന്
ഞാനയച്ച ഒരു കുറിപ്പും outlookinte letters കോളത്തിൽ
ചേർത്തിരുന്നു. എല്ലാവർക്കും പെരുമയും പണവും മാത്രം ലക്‌ഷ്യം
അതിപ്പോൾ വല്യച്ഛന്റെ മുഖത്ത് കരിവാരി തേച്ചായാലും വല്യ
കുഴപ്പം ഒന്നും ഇല്ലെന്നു കരുതുന്ന ഒരു കൂട്ടർ എപ്പോഴും നമുക്ക് ചുറ്റും ഉണ്ട്
എന്ന് ഓർക്കുക. കഷ്ടം തന്നെ!
ഈ കുറിപ്പ് എഴുതിയ സുഹൃത്തിനു എന്റെ നന്ദി
വീണ്ടും കാണാം