Sunday, January 9, 2011

കലണ്ടറിലെ ബാക്കി



ബസ്സിറങ്ങിയ പാടെ റോഡ്‌ മുറിച്ചു കടന്ന് അപ്പുറത്തെ സൈഡിലുള്ള കൂറ്റന്‍ ബില്‍ഡിംഗ് ബ്ലോക്കിന് നേരെ നടന്നു നിയാസ്‌.

വെള്ളിയാഴ്ചയായതിനാല്‍ റോഡ്‌ നിറയെ വാഹനങ്ങളാണ്. റോഡിന്‍റെ ഇരു വശത്തും ആളുകള്‍ തിങ്ങി നിറഞ്ഞതിന്‍റെ അസഹ്യമായ തിരക്കും. വെള്ളിയാഴ്ചകള്‍ അങ്ങിനെയാണ് ഈ ചെറിയ നഗരത്തില്‍. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന പ്രവാസികളായ ഇന്ത്യക്കാരും ബംഗാളികളും മറ്റു നാട്ടുകാരും ഈ ദിവസം ഇവിടെ ഒത്തു ചേരുന്നു. പലരെയും അവരുടെ കംപനി വാഹനം തന്നെയാണ് കൂട്ടത്തോടെ ഇവിടെ കൊണ്ട് വന്നിറക്കുന്നത്. അകലങ്ങളിലുള്ള ജോലിസ്ഥലങ്ങളില്‍ തുടര്‍ച്ചയായി ആറു ദിവസം പ്രതികൂല സാഹചര്യങ്ങളോട് പൊരുതി പണിയെടുക്കുന്നവര്‍ക്ക് വരാന്‍ പോവുന്ന ഓരോ വെള്ളിയാഴ്ചയും എരിയുന്ന മരുഭൂവിലകപ്പെട്ടവന് മുമ്പില്‍ തെളിയുന്ന തണ്ണീര്‍ തടാകം പോലെയാണ്. അന്ന് അവര്‍ ഈ കൊച്ചു നഗരത്തില്‍ ഒത്തു കൂടി തങ്ങളുടെ കണ്ണീരും കിനാവും പങ്കു വെയ്ക്കുന്നു. പരസ്പരം കണ്ടും മിണ്ടിയും ഏതു ചൂടിനെയും തണുപ്പിനെയും വകവെയ്ക്കാതെ കാത്തിരുന്ന സംഗമവേളകളെ സജ്ജീവമാക്കുന്നു. വരുന്ന ഒരാഴ്ചത്തേക്കുള്ള ഒറ്റപ്പെടലിന്‍റെ നീറ്റലിനെ, ജോലിയിലുടലെടുക്കുന്ന സങ്കീര്‍ണ്ണതകളെ, സമസ്യകളായവശേഷിക്കുന്ന ജീവിത ക്ലേശങ്ങളെ എല്ലാം ലഘൂകരിക്കാനുള്ള ഊര്‍ജ്ജ സംഭരണ ദിവസമാണ് വെള്ളിയാഴ്ചകള്‍ അവര്‍ക്ക്. ആഴ്ചയിലൊരിക്കലുള്ള അവരുടെ ഈ നഗരാധിനിവേശത്തെ വ്യാപാരികള്‍ സന്തോഷത്തോടെ സ്വാഗതം ചെയ്യുമ്പോള്‍ നഗരവാസികള്‍ അവരെ ശല്യക്കാരായ വിരുന്നുകാരായി കാണുന്നു. ഈ ദിവസം സായാഹ്ന സമയമാവുമ്പോഴേക്ക് ആളു തിങ്ങിയ ബസ്സിനകത്ത് ചെന്നുപെട്ട പ്രതീതിയാണ് ഇതിലൂടെയുള്ള യാത്ര.

മനസ്സാഗ്രഹിക്കുന്ന പോലെ ശരീരത്തെ മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയാതെ ഞെങ്ങി ഞെരുങ്ങി ഒരു വിധം അയാള്‍ റോഡിനപ്പുറം കടന്ന് ഉദ്ദ്യേശിച്ച കെട്ടിടത്തിനകത്തെത്തി. അതിന്‍റെ മൂന്നാമത്തെ പ്രവേശന കവാടത്തിലെവിടെയോ ഉള്ള പണമെടുക്കുന്ന റ്റെല്ലര്‍ മെഷിന്‍ ലക്‌ഷ്യമാക്കി മുന്നോട്ടു നീങ്ങി.

അന്ന് രാവിലെ മുതല്‍ വിവരിക്കാനാവാത്ത ഒരു മാനസിക സമ്മര്‍ദ്ധം അയാളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും ഉച്ച കഴിഞ്ഞപ്പോള്‍ നഗരത്തില്‍ നിന്ന് കുറച്ചകലെയുള്ള തന്‍റെ സുഹൃത്തിനെ കാണാന്‍ പോയി വൈകുന്നേരം തിരിച്ചു പോരാന്‍ ബസ്സിലിരിക്കുന്ന സമയത്ത് രാവിലെ തന്നെ പിടികൂടിയ മ്ലാനതയില്‍ നിന്ന് ഏറെക്കുറെ മോചിതാനായിരുന്നു. ബസ്‌ചാര്‍ജ് കൊടുത്ത് തന്‍റെ പേഴ്സിനകത്തേക്ക് ഒന്ന് കൂടി നോക്കിയപ്പോഴാണ് അതില്‍ ഇനി ബാക്കിയുള്ളത് പത്ത് റിയാലിന്‍റെ മൂന്ന് നോട്ടുകള്‍ മാത്രമാണെന്ന് പിന്നെയും ഓര്‍ത്തത്. തന്‍റെ മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തു ഡേറ്റ് വീണ്ടും നോക്കി. അതെ, ശമ്പളം വരാന്‍ ഇനിയും ഒരാഴ്ചയുണ്ട്. ഈ ഒരാഴ്ച മറികടക്കണമെങ്കില്‍ എങ്ങിനെ കുറച്ചു ചിലവഴിച്ചാലും കയ്യിലുള്ള മുപ്പത് റിയാലിലേക്ക് അമ്പതു കൂടി എന്തായാലും കൂട്ടേണ്ടി വരും. അപ്രതീക്ഷിതമായി വന്ന ആശുപത്രി ചിലവിനു നാട്ടിലേക്ക് സാമാന്യം വലിയ തുക പെട്ടെന്ന് കടം വാങ്ങി അയക്കേണ്ടി വന്നതാണ് ഈ മാസത്തെ ബജറ്റ് ഇങ്ങിനെ താളം തെറ്റിച്ചത്. അയാള്‍ക്ക്‌ ഇതൊക്കെ പുതിയ അനുഭവങ്ങളായിരുന്നു. പണത്തിന്‍റെ ധാരാളിത്തം ഒരിക്കലും കൈവന്നിട്ടില്ലെങ്കിലും കടം വാങ്ങി തീരെ ശീലമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഏറെ മെലിഞ്ഞുപോയ തന്‍റെ പേഴ്സും കലണ്ടറിലെ തികയാതെ കിടക്കുന്ന തിയതികളും അയാളെ തെല്ല് മൂകനാക്കി. ചെറിയ തുകയാണെങ്കിലും ഇനിയും കടം വാങ്ങാന്‍ വയ്യ.

അങ്ങിനെ സുഹൃത്തിനെ കണ്ട് ആര്‍ജിച്ച ഉത്സാഹമെല്ലാം ചോര്‍ന്ന് ബസ്സില്‍ അയാള്‍ പുറത്തേക്ക് തന്നെ നോക്കാതെ നോക്കിയിരുന്നു. അപ്പോഴാണ് വഴിയില്‍ മിന്നിമറഞ്ഞ ആ റ്റെല്ലര്‍ മെഷിന്‍ അയാളുടെ കെട്ടുപോയ ഉത്സാഹത്തെ ഒന്ന് ഇക്കിളിയാക്കിയത്. ഒരു സാധ്യതയുടെ സാന്ത്വനം. ശൂന്യമെന്നു താന്‍ കരുതിയിരുന്ന തന്‍റെ ബാങ്ക് അക്കൌണ്ടില്‍ എന്തോ ഒരു ചില്ലറ ശേഷിപ്പ് കിടപ്പില്ലേ എന്ന പ്രതീക്ഷയുടെ ഒരു കിരണം മനസ്സില്‍ മിന്നി. എങ്കിലും തീരെ ഉറപ്പു പോരാ. മനസ്സ് എപ്പോഴും അങ്ങിനെയാണ്. ശുഭാപ്തിയുടെ പ്രതീക്ഷകളെ അത്താണിയാക്കി മനസ്സിന്‍റെ ഭാരം അല്‍പനേരമെങ്കിലും ഇറക്കി വെച്ച് ആശ്വാസം കൊള്ളാന്‍ പലപ്പോഴും അത് അറച്ചു നില്‍ക്കും. അന്ന് തിടുക്കത്തില്‍ പണമെടുത്ത് അയച്ചപ്പോള്‍ കിട്ടാവുന്നത്ര ATM ല്‍ നിന്ന് ഊറ്റിയെടുത്തിരുന്നു എന്ന് തന്നെയാണോര്‍മ. എന്നാലും, ഏറെ ദാഹിച്ച നേരത്ത് തീര്‍ന്നു പോയ കുടിവെള്ള ബോട്ടിലിന്‍റെ അടിത്തട്ടില്‍ അരക്കപ്പ് വെള്ളമെങ്കിലും ഊറ്റിയെടുക്കാന്‍ കാണും എന്ന അര്‍ദ്ധ പ്രതീക്ഷയുടെ ഒരു തണുപ്പ് മനസ്സില്‍ എവിടെയോ.

ഈ ഉദ്വേഗത്തില്‍ ഉടക്കിയ മനസ്സുമായാണ് ആയാള്‍ ഷോപ്പിംഗ്‌ മാളിനോട് ചേര്‍ന്നുള റ്റെല്ലര്‍ മെഷീനരികിലേക്ക് നടന്നടുത്തത്. ATM കാര്‍ഡ്‌ മെഷിനിന്‍റെ വായില്‍ വെച്ചപാടെ മെഷിന്‍ അത് "ടപ്" എന്ന് വിഴുങ്ങി. പാസ്സ്‌വേര്‍ഡ്‌ ചോദിച്ചു. അതു നല്‍കിയ ശേഷം ബാലന്‍സ് ബട്ടണില്‍ വിരലമര്‍ത്തി. ഒരു നിമിഷം, പ്രാര്‍ത്ഥിക്കുന്ന പോലെ അയാള്‍ മെഷിന്‍ സ്ക്രീനിനു മുമ്പില്‍ നിന്നു. SR.85 എന്ന് ബാലന്‍സ്‌ ഡിസ്പ്ലേയില്‍ തെളിഞ്ഞു. അയാളില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം പുറത്തു വന്നു. വിത്ഡ്രാവല്‍ ബട്ടണില്‍ വിരലമര്‍ന്നത്‌ പെട്ടെന്നായിരുന്നു. മുഴുവനും എടുക്കാനാവില്ല, എടുക്കുന്നത് അമ്പതിന്‍റെ ഗുണിതം തന്നെയാവണം എന്നത് മെഷിന്‍റെ കണിശമായ നിഷ്ഠയാണ്. 50 എന്നടിച്ച് കണ്‍ഫേം ബട്ടന്‍ അമര്‍ത്തി. "റിസിപ്റ്റ് പ്രിന്‍റ് ചെയ്യണമോ?" എന്ന് വീണ്ടും ചോദ്യം. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ മനുഷ്യനോട് സമഭാവനയില്‍ ഇടപെടുന്ന ലോകത്തെ ശേഷിച്ച ഏക പ്രസ്ഥാനം ഈ റ്റെല്ലര്‍ മെഷിനാണെന്ന് തോന്നി. 85 മില്യന്‍ റിയാല്‍ ഉള്ളവനോടും വെറും 85 റിയാല്‍ ഉള്ളവനോടും റിസിപറ്റ് വേണമോ എന്ന് ചോദിക്കും. ഇതിലടങ്ങിയ യുക്തിയുടെ ഐറണിയോര്‍ത്തോ എന്തോ അയാളുടെ ചുണ്ടില്‍ ഒരു മന്ദഹാസം പാതി വിടരാന്‍ വിതുമ്പി.

പിറകില്‍ കാത്തു നില്‍ക്കുന്ന സൌദിയുടെ തിടുക്കത്തിന്‍റെ "*യാ അല്ലാ, സുറാ, സുറാ" ഒച്ച കേട്ട് റിസിപ്‌റ്റിന് "No" ബട്ടന്‍ അമര്‍ത്തി. "ടിക്" ശബ്ദത്തില്‍ പുറത്തേക്ക് വന്ന കാര്‍ഡിനെ യന്ത്രത്തിന്‍റെ ഉപദേശം ഉള്‍ക്കൊണ്ട്‌ വേഗത്തില്‍ എടുത്ത്‌ പോക്കറ്റിലിട്ടു. " ടിക്‌, ട്ര്ര്‍ ", ഒരു നിമിഷം, ഇളം പച്ച നിറമുള്ള ഒരു നോട്ട് പുറത്തു വന്നു. നിര്‍ന്നിമേഷനായി അല്‍പനേരം അയാള്‍ അതിലേക്കു നോക്കി നിന്നു. മുന്‍പ് ഒരേ മാസത്തില്‍ തന്നെ ഒന്നിലധികം തവണ നാലായിരവും അയ്യായിരവും റിയാല്‍ എടുക്കുമ്പോഴൊന്നും ഇത്ര അരുമയോടെ ഒരു നോട്ട് പുറത്തേക്ക് വരുന്നത് അയാള്‍ നോക്കി നിന്നിരുന്നില്ല. പകുതി പുറത്തു ചാടി നില്‍ക്കുന്ന പച്ചനോട്ടിനെ അപ്പോള്‍ പ്രസവിച്ച പൈതലിനെയെന്നപോലെ ഏറെ കരുതലോടെ കയ്യിലെടുത്തു. വലിച്ചെടുക്കുമ്പോള്‍ നോട്ട് കീറിപ്പോവുമോ എന്ന് ഭയക്കും പോലെ. കയ്യിലെടുത്ത നോട്ടിനെ തിരിച്ചും മറിച്ചും നോക്കി. അതിന്‍റെ ഒരു ഭാഗത്തിരുന്ന് ചിരിക്കുന്ന രാജാവിന് ജീവനുണ്ട്. ആ നോട്ടിനുള്ളില്‍ ഒരു ഹൃദയം മിടിക്കുന ശബ്ദവും അയാള്‍ക്ക്‌ കേള്‍ക്കാം. ആ മിടിപ്പിന് ചെവിയോര്‍ത്തുകൊണ്ട് ഒരു നിമിഷം അയാള്‍ നിന്നു. ഈ ഹൃദയമിടിപ്പ് മുന്‍പൊരിക്കലും തന്‍റെ ശ്രദ്ധയില്‍ വരാതിരുന്നതെങ്ങിനെയാണ് എന്ന് സ്വയം ആശ്ചര്യം കൊണ്ടു.

പിന്നീട്, ഭദ്രമായി ആ നോട്ട് തന്‍റെ ഇടതു നെഞ്ചിനു മീതെയുള്ള പോക്കറ്റിലിട്ട് വലതു കൈപടം കൊണ്ട് അതിനു മീതെ പതുക്കെ തലോടി വീണ്ടും ഉറപ്പു വരുത്തി പുറത്തെ തിരക്കിലേക്ക് നടന്നു നിയാസ്‌. പുതിയ കലണ്ടര്‍ കൊണ്ടു വരാവുന്ന പുതിയ പ്രതീക്ഷകളിലേക്ക്, പുതിയ പ്രയാണങ്ങളിലേക്ക്.
---------------------------------------
*"സുറാ, സുറാ": വേഗം, വേഗം.

61 comments:

  1. നിയാസിന്റെ പ്രതീക്ഷകള്‍, കാത്തിരിപ്പുകള്‍...
    നന്നായി....

    ReplyDelete
  2. അതെയതെ, തിരക്കുള്ളവര്‍ ധാരാളം വരിയില്‍ ഉണ്ട്. വേഗം വേണം. നോമ്പരമെന്കിലും മധുരത്തോടെയുള്ള എഴുത്ത്‌. ആദ്യക്കാലങ്ങളിലോക്കെ ഇത്തരം ഒത്ത് കൂടല്‍ സാധാരണമാണ്. ഓരോരുത്തരും പഴകുന്നതനുസരിച്ച് പുരത്തിറങ്ങാതാവുന്ന അവസ്ഥ ആണിപ്പോള്‍. മനോഹരമായി പറഞ്ഞു.
    ആശംസകള്‍.

    ReplyDelete
  3. നല്ലത്, എഴുത്ത് ഇഷ്ട്ടായി

    [കട്ടികൂട്ടിയ അക്ഷരം(bold letter) മാത്രം ഇഷ്ട്ടായില്ലാ]

    ReplyDelete
  4. ഏറെ ദാഹിച്ച നേരത്ത് തീര്‍ന്നു പോയ കുടിവെള്ള ബോട്ടിലിന്‍റെ അടിത്തട്ടില്‍ അരക്കപ്പ് വെള്ളമെങ്കിലും ഊറ്റിയെടുക്കാന്‍ കാണും എന്ന അര്‍ദ്ധ പ്രതീക്ഷയുടെ ഒരു തണുപ്പ് മനസ്സില്‍,..
    സലാം നന്നായി എഴുതി..ബാങ്കിലാണോ ജോലി? :)

    ReplyDelete
  5. നല്ല ഒഴുക്കോടെ വേദനയോടെ വായിച്ചു തീര്‍ത്തു. കൊള്ളാം.

    ReplyDelete
  6. പല പ്രാവാസികളുടെയും അവസ്ഥ വിവരിക്കാന്‍ ഒരു കഥാപാത്രം "നിയാസ് .{എന്‍റെ അനിയന്റെ പേരാണല്ലോ } , ATM ലും പൈസ ഇല്ലാതെ നിരാശ്പെടെണ്ടി വരുമെന്ന ആദ്യം കരുതിയത്‌, positive ആയി അവസാനിപിച്ചത് നന്നായി ,ഉചിതമായ title "കലണ്ടറിലെ ബാക്കി"

    ReplyDelete
  7. സത്യസന്ധമായ എഴുത്ത്....

    അഭിനന്ദനങള്‍ ....

    ReplyDelete
  8. ഈ അടുത്തായി കുറേ പ്രവാസ ലേഖനും കവിതയും വായിച്ചു, എഴുതിയാല്തീരില്ല ആ കഷ്ടാപാടുകള്‍ , എല്ലാത്തിന്റെയും അവസാനം ബാകി ആവുന്നത് "കടം "

    ReplyDelete
  9. അതെ അമ്പതു രൂപയുടെ വില അറിയണമെങ്കില്‍ അമ്പതു രൂപ ഇല്ലാതിരിക്കണം.
    നല്ല കഥ. ഇഷ്ടപ്പെട്ടു

    ReplyDelete
  10. "പിറകില്‍ കാത്തു നില്‍ക്കുന്ന സൌദിയുടെ തിടുക്കത്തിന്‍റെ "*യാ അല്ലാ, സുറാ, സുറാ" ഒച്ച കേട്ട്........... "
    ഈ വാക്കുകള്‍ വായിച്ചപ്പോള്‍ എന്റെ ഹൃദയവും ഒന്ന് പിടച്ചു! ആ കാശ് സൗദി തട്ടിയെടുക്കുമോ?
    മനസ്സിനെ സ്പര്‍ശിച്ച എഴുത്ത്.
    പാവം മനുഷ്യരുടെ കഥ.

    ReplyDelete
  11. സലാം ഭായ് ...സൌദിയില്‍ പലരുടെയും ശമ്പളം ടെല്ലര്‍ മെഷീനില്‍ കൂടി പുറത്തു വരുന്ന ആഴ്ചയാണ് ഇത്...ആ സമയത്ത് തന്നെ സലാം എന്ന 'ബ്ലോഗ്‌ മെഷീനില്‍' നിന്നും പുറത്തു വന്ന നല്ലൊരു കഥ...
    ഹാഷിം പറഞ്ഞത് എനിക്കും തോന്നിയിട്ടുണ്ട്..bold letters ബ്ലോഗിന്റെ ഭംഗി കുറയ്ക്കുന്നില്ലേ എന്ന്...

    ReplyDelete
  12. ശരിക്കും മനസ്സില്‍ കൊണ്ട എഴുത്ത് . ആയിരവും പതിനായിരം കയ്യില്‍ ഉണ്ടാവും 50 ന്റ്റെ വില അറിയില്ല.. ചില സമയത്ത് ആ 50 ന് .. അമ്പത് ലക്ഷത്തിന്‍റെ വിലയാവും ....

    ReplyDelete
  13. കാലിൽ കെട്ടിയിട്ട ഭാരമേരിയ വസ്തുവും വലിച്ചിഴച്ഛ് മുന്നോട്ട് പോകുന്ന കാൽനടക്കാരനെ ഓർമ്മിപ്പിക്കും മിക്കവരുടെയും ജീവിതം നമ്മെ. ബഷീറിന്റെ ഒരു മനുഷ്യൻ എന്ന ഒരു കഥയുണ്ട്.
    ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് പേ ചെയ്യാൻ നോക്കുമ്പോൾ കാലിപ്പോക്കറ്റ്.
    ഹോട്ടൽ കാർ കണ്ണുചൂഴ്ന്നെടുക്കാൻ നിൽക്കുമ്പോൾ ഒരു മനുഷ്യൻ വന്ന് രക്ഷിക്കുന്നത്.
    ബഷീർ അയാൾക്ക് ദയ എന്ന് പേരിടുന്നത്.

    സഹായിച്ചത് അയാളുടെ പോക്കറ്റടിച്ച മനുഷ്യനായിരുന്നു എന്നത് വേറേ കാര്യം.

    ജീവിതത്തിന്റെ ഉപ്പും കണ്ണീരും പുരണ്ട ഒരു മുഹൂർത്തമുണ്ട്. പക്ഷെ എന്റെ ഒരു തോന്നൽ ഇത്തരം ജീവിതങ്ങളെ അങ്ങനെ എളുപ്പത്തിൽ ലാഘവത്തോടെ എഴുതിതീർക്കുന്നതിനു പകരം കഥയെ കുറച്ച് ഗൌരവത്തോടെ സമീപിക്കൂ എന്നാണ്.

    ReplyDelete
  14. സലാം ഭായ്..
    വളരെ നന്നായി എഴുതി...

    ReplyDelete
  15. സലാംജീ,അപ്പോ മിനിമം ബാലന്‍സ് എത്രയാ അവിടെ..?ഇവിടെ എച്ച് ഡി എഫ് സിക്കാര്‍ക്ക് പത്തായിരമാണു മിനിമം.ബാക്കി പൊതുമേഖലാ ബാങ്കുകളില്‍ ആയിരം.അതവിടെ ഇല്ലെങ്കില്‍ നമ്മള്‍ കാശ് അങ്ങോട്ട് കൊടുക്കണം.
    നിയാസിന്റെ വിഷമം നന്നായ് എഴുതി.കൈയ്യില്‍ കാശില്ലാതെയാകുമ്പോഴേ അതിന്റെ വില അറിയൂ.

    ReplyDelete
  16. കാശെടുത്ത അന്നു തന്നെ നാട്ടിലയച്ച്, ബാക്കിയുള്ളത് ഇവിടേയും കൊടുക്കാനുള്ളവർക്ക് കൊടുത്ത് തീർത്ത്, കാലിയായ കീശയിൽ കയ്യിട്ട് കലണ്ടറിൽ നോക്കി ഇനിയും 29 ദിവസം കൂടി കഴിയണമല്ലോ ശമ്പളം കിട്ടാനെന്നു നെടുവീർപ്പിടുന്ന എനിക്ക് ഇക്കഥ ഇഷ്ടായി..

    വഴിയിൽ ATM പെട്ടി കാണുമ്പോൾ ഓർക്കും ‘എന്തെങ്കിലും കാണുമോ.. അതിൽ...?’

    ആശംസകൾ...

    ReplyDelete
  17. നല്ല കഥ ഇക്കാ

    ReplyDelete
  18. ഒരു ശരാശരി പ്രവാസിയുടെ മുഖം..ഒന്നുമില്ലാതാകുമ്പോള്‍ ഉള്ള പൊട്ടോ പൊടിയോ പൊന്നു തന്നെ...
    എല്ലാവരും അനുഭവിക്കുന്ന ,ആരും ശ്രദ്ധിക്കാത്ത സംഭവങ്ങള്‍ മനോഹരമായ് അവതരിപ്പിച്ചിരിക്കുന്നു..

    ReplyDelete
  19. "മനസ്സ് എപ്പോഴും അങ്ങിനെയാണ്. ശുഭാപ്തിയുടെ പ്രതീക്ഷകളെ അത്താണിയാക്കി മനസ്സിന്‍റെ ഭാരം അല്‍പനേരമെങ്കിലും ഇറക്കി വെച്ച് ആശ്വാസം കൊള്ളാന്‍ പലപ്പോഴും അത് അറച്ചു നില്‍ക്കും."


    പലപ്പോഴും ശരിയാണീ പറഞ്ഞത്.
    കഥയില്‍ വിഹ്വലതകള്‍ നന്നായി പറഞ്ഞിരിക്കുന്നു. ഇത് പ്രവാസികളില്‍ മാത്രം ഒതുങ്ങുന്നില്ല. നാട്ടിലും എത്രയോ ഉദാഹരാണങ്ങള്‍.

    ഒരുപക്ഷെ സാമ്പത്തികം ഏറ്റവും എളുപ്പത്തില്‍ സമാഹരിക്കാ‍ാന്‍ സാധിക്കുക പ്രവാസികള്‍ക്ക് തന്നെ. നാട്ടിലായിരുന്നെങ്കില്‍ നിയാസുമാര്‍ ബ്ലേഡുകാരില്‍ നിന്നായിരിക്കാം പണം സ്വരൂപിക്കുക, അത് പിന്നീട് പെരുമ്പാമ്പിന്‍ പിടിയായ് മാറുകയും ചെയ്യുന്നു. ഇത്തരം എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും!

    സാമ്പത്തിക ഞെരുക്കം കൊണ്ട് പ്രവാസികളൊ അവരുടെ കുടുംബമോ വഴിയാധാരമാകുന്നത് ചുരുക്കം.

    അങ്ങനെ ചിന്തിക്കുമ്പോള്‍ നല്ലവരായ സുഹൃദ് ബന്ധങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ഉള്ളത് നല്ലതാണ്, അവരില്‍ സഹായമനസ്സും വേണമെന്ന് മാത്രം.

    ReplyDelete
  20. സലാംജി: പ്രവാസിയുടെ, വെള്ളിയാഴ്ചയും, കലണ്ടര്‍ നോക്കലും നാന്നായി എഴുതി. പ്രതീക്ഷയുടെ ബാക്കിയുള്ള എന്പത്തിഅഞ്ചിലെ അമ്പത് റിയാല്‍ സൂറ സൂറ പറഞ്ഞ സൌദി അടിച്ചുകൊണ്ട് പോകുമോ എന്ന് കരുതി..
    എഴുത്ത് ഒരു നോവായി കിടക്കുന്നു, ആശംസകള്‍

    ReplyDelete
  21. പ്രിയ സുഹൃത്തേ, അപ്രതീക്ഷിതസന്തോഷങ്ങളുടെ ഓര്‍മ്മയിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന ഒരെഴുത്ത്. ഈ തരത്തിലുള്ള ആഹ്ലാദത്തള്ളല്‍ പലസമയം അനുഭവിച്ചിട്ടുണ്ട്. ബാല്യം പരമദരിദ്രമായിരുന്നു. വഴിയില്‍ ഭാഗ്യത്തിന് കിടന്നു കിട്ടിയ 25 പൈസയില്‍ ദൈവത്തെ കണ്ടതോര്‍മ്മ വന്നു. ധനികനായ അയല്‍ക്കാരന്‍ കപ്പ (മരച്ചീനി) പറിച്ചെടുത്ത തോട്ടത്തില്‍ വിശന്നു വലഞ്ഞു കാലാ തേടാന്‍ പോയപ്പോള്‍ ഒരു വലിയ കിഴങ്ങ് കിട്ടിയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ് വന്ന ചിരിക്കരച്ചില്‍ ഓര്‍മ്മവന്നു. മറന്ന് പോകാന്‍ വേണ്ടി കട്ടിളപ്പടിമേലൊക്കെ തിരുകി വയ്ക്കുന്ന നാണയത്തുട്ടുകളെ ഓര്‍മ്മ വന്നു. മുട്ടുണ്ടാകുമ്പോള്‍ എടുക്കാനുള്ള അന്നത്തെ ബാങ്ക് ആയിരുന്നു അത്. ചില ബ്ലോഗില്‍ കൂടി സഞ്ചരിക്കുന്നത് വളരെ നല്ലതെന്ന് കാണാം. കാരണം അവ സാധാരണമനുഷ്യരുടെ അസാധാരണമായ ഭാവങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. സലാമിന്റെ ബ്ലോഗ് അതിലൊന്നാണ്.

    ReplyDelete
  22. 'ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ നോക്കാതെ മനുഷ്യനോട് സമഭാവനയില്‍ ഇടപെടുന്ന ലോകത്തെ ശേഷിച്ച ഏക പ്രസ്ഥാനം ഈ റ്റെല്ലര്‍ മെഷിനാണെന്ന് തോന്നി'

    യഥാര്‍ത്ഥം!

    പ്രവാസിയുടെ കാത്തിരിപ്പ്........
    നന്നായി എഴുതി...
    ആശംസകള്‍!

    ReplyDelete
  23. ശരിക്കും മനസ്സില്‍ കൊണ്ട എഴുത്ത് .

    ReplyDelete
  24. വായിച്ചു തുടങ്ങിയത് മുതല്‍ തീരുന്നത് വരെ കൂടെ നിന്ന അനുഭൂതി. അത് അവതരണത്തിലെ മികവ്.
    നന്നായി സലാം ഭായ്. ഭംഗിയുള്ള കഥ.

    ReplyDelete
  25. ചെറിയ സംഭവങ്ങളെയും മാനസിക വ്യാപാരങ്ങളെയും
    ഇത്ര സൂഷ്മം ആയി വിലയിരുത്തി ഉള്ളിലേക്ക് തറഞ്ഞു
    ഇറങ്ങുന്ന ശൈലിയില്‍ എഴുതുവാന്‍ ഉള്ള താങ്കളുടെ
    കഴിവിനെ അഭിനന്ദിക്കുന്നു..

    ഓരോ വാചകങ്ങളും വിലയിരുത്തി അഭിപ്രായം പറയാന്‍
    പോന്ന പോസ്റ്റ്‌.എങ്കിലും നെഞ്ചോട്‌ ചേര്‍ത്തു പോകറ്റില്‍
    സൂഷിച്ച ആ നോട്ടിനോടുള്ള സ്നേഹത്തോടെ ഒരു അഭിനന്ദനം
    സലാം...

    ReplyDelete
  26. ഒരു സാധാരണ പ്രവാസിയുടെ അനുഭവക്കാഴ്ച.!!

    ReplyDelete
  27. ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്ന് കേട്ടിട്ടില്ലേ..
    ഇല്ലാത്തപ്പോള്‍ ആ അമ്പതിന് ഹംസക്ക പറഞ്ഞ പോലെ അമ്പത് ലക്ഷത്തിന്റെ മേനിയയിരിക്കും

    ReplyDelete
  28. ഒടുക്കം എല്ലാം ശുഭമായി!
    പക്ഷെ അതിനിടക്കുള്ള ഉദ്ദ്വേഗഭരിതമായ നിമിഷങ്ങള്‍ സലാം അവിസ്മരണീയമാക്കി!
    നന്നായി.
    അഭിനന്ദങ്ങള്‍...

    ReplyDelete
  29. കുടുംബമെന്ന കൂട്ടിലെ കിളികളാകുമ്പോള്‍ പണം - ഉള്ളപ്പോള്‍ ആനന്ദവും ഇല്ലാത്തപ്പോള്‍ നൊമ്പരവും വലിച്ചുകൊണ്ടുവരുമല്ലോ .

    ReplyDelete
  30. കഥ കൊള്ളാം .....കാശില്ലതപ്പോഴേ അതിന്‍റെ വില അറിയൂ ...

    ReplyDelete
  31. വളരെ നന്നായി എഴുതി...

    ReplyDelete
  32. "പകുതി പുറത്തു ചാടി നില്‍ക്കുന്ന പച്ചനോട്ടിനെ അപ്പോള്‍ പ്രസവിച്ച പൈതലിനെയെന്നപോലെ ഏറെ കരുതലോടെ കയ്യിലെടുത്തു." ഇതിൽ കൂടുതൽ കരുതൽ എങ്ങനെ ആ നോട്ടിനു കൊടുക്കാൻ. നല്ല ഭാഷയിൽ നന്നായി കഥ പറഞ്ഞു. ഹൃദയ സ്പര്‍ശിയായ എഴുത്ത് .

    ReplyDelete
  33. മനോഹരമായി പറഞ്ഞു.
    ആശംസകള്‍...

    ReplyDelete
  34. ശൈലീ സൗന്ദര്യവും, ഭാഷാ നൈപുണ്ണ്യവും , ഉപമാലങ്കാരങ്ങളും തിളങ്ങി നില്‍ക്കുന്നു പോസ്റ്റില്‍ . ഇതിനെ കുറച്ചുകൂടി ഗൌരവത്തില്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ ബ്ലോഗനുഭവങ്ങളില്‍ മികച്ചതാകുമായിരുന്നു . എഴുത്ത് തുടങ്ങിയാല്‍ കത്തിക്കയറുവാനുള്ള ശ്രീ . സലാം പൊറ്റെങ്ങല്‍ എന്ന പ്രതിഭയുടെ കഴിവിനെ അഭിനന്ദിക്കുന്നു .

    ReplyDelete
  35. ഇതൊരു സിസേറിയന്‍ കഥയാണല്ലേ? വേദന അറിയാതെയുള്ള പ്രസവം !
    എന്തായാലും കൊള്ളാം സലാമേ ..:)

    ReplyDelete
  36. കഥാ പാത്രത്തിന്‍റെ 'അക്കൌണ്ടില്‍ കുറെ സത്യങ്ങള്‍ പറഞ്ഞു
    പിന്നെ...ജീവിതത്തിന്‍റെ പൊള്ളുന്ന വക്കു തൊട്ടു!

    ReplyDelete
  37. മനുഷ്യസഹജമായ എല്ലാ തൃഷ്ണകളും മാറ്റി വെച്ച് നിത്യച്ചിലവുകള്‍ പോലും പരമാവധി പരിമിതപ്പെടുത്തി മാസങ്ങളും വര്‍ഷങ്ങളും ആയുസ്സിന്റെ കണക്കു പുസ്തകത്തില്‍ വെട്ടിച്ചുരുങ്ങുന്നതറിയാതെ പ്രതീക്ഷയുടെ വസന്ത കാലത്തിലേക്ക് മിഴി നട്ടു ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നവരാണ്‌ ഗള്‍ഫിലെ ശരാശരി മലയാളികള്‍ . മഞ്ഞും വെയിലും മണല്‍ക്കാറ്റും അവനു തടസ്സങ്ങളാകുന്നില്ല. ഒഴുക്കില്‍ പെട്ടവന്‍റെ നിസ്സഹായതയോടെ പ്രവാസ ജീവിതത്തിന്‍റെ ദുര്ഗ്ഗമപഥം താണ്ടുന്ന മലയാളി ആവര്‍ത്തന വിരസമായ ദിനരാത്രങ്ങളുടെ യാന്ത്രികതയില്‍ അതിജീവനത്തിനുള്ള കരുത്തു തേടുകയാണ്. . പെരുന്നാള്‍, ക്രിസ്തുമസ്, ഓണം, സമ്മേളനങ്ങള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍, സല്‍ക്കാരങ്ങള്‍ പോലുള്ള ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ ജീവിതത്തിന്‍റെ നിറപ്പകിട്ടുകള്‍ അവനു എന്നും അന്യമാണ്. താന്‍ നഗ്നപാതനായി സ്കൂളില്‍ പോയിരുന്ന പഞ്ചായത്ത് റോഡുകള്‍ റബ്ബറൈസ്ട്‌ ഹൈവേകളായതും പുഴയ്ക്കു കുറുകെ പുത്തന്‍ പാലങ്ങള്‍ വന്നു ഗ്രാമം നഗരത്തിലേക്ക് വളര്‍ന്നതുമെല്ലാം പ്രവാസിക്ക് ഹൃസ്സ്വമായ അവധി ദിനങ്ങളിലെ വിരുന്നു കാഴ്ചകള്‍ മാത്രമാണ്.

    വിപ്രവാസ വിഭ്രാന്തികള്‍ പറഞ്ഞാല്‍ തീരില്ല സലാം ഭായി. ഈ വളരെ ഹൃദയ സ്പര്‍ശിയായ ഈ കുറിപ്പിന് അഭിനന്ദനം.

    ReplyDelete
  38. ഇഷ്ടപ്പെട്ടു.

    ReplyDelete
  39. ഒരു ശരാശരി പ്രവാസിയുടെ മനസ്സറിഞ്ഞ കഥ,
    ഞാന്‍ എടുത്ത്‌ പറയാന്‍ ഉദ്ദേശിച്ചത് ജാസ്മിക്കുട്ടി പറഞ്ഞു,
    മറ്റൊന്ന് ശ്രീയും പറഞ്ഞു,
    അങ്ങനെ എല്ലാവരും എല്ലാം പറഞ്ഞു,

    ഇത് വായിച്ചപ്പോള്‍ എനിക്ക് മറ്റൊന്ന് കൂടി തോന്നി,
    ജിദ്ദയില്‍ ബലദിലെ വെള്ളിയാഴ്ചത്തിരക്കില്‍ പെട്ട ഒരു പ്രതീതി!

    ReplyDelete
  40. @ ചാണ്ടിക്കുഞ്ഞ്,
    വായനക്കും കമന്റിനും നന്ദി.

    @ രാംജി
    ആളുകള്‍ക്കിപ്പോള്‍ TV യില റിയാലിറ്റി ഷോ കാണാന്‍ തന്നെ സമയം തികയുന്നില്ല. അല്ലെ

    @അനീസ
    അതെ അനീസ, കഥയിലെപ്പോലെ ജീവിതത്തില്‍ പലപ്പോഴും പോസിറ്റിവ് ആയി അവസാനിക്കേണമെന്നില്ല
    വിശദമായ അഭിപ്രായത്തിനു നന്ദി.

    @ഇസ്മായില്‍
    സൗദി കാശ് തട്ടിയെടുക്കുമോ എന്ന ഒരു സസ്പെന്‍സ് അതില്‍ അറിയാതെ വന്നതാണ്. ഇസ്മായില്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചതു. താങ്കളുടെ സൂഷ്മനിരീക്ഷണത്തിനു നന്ദി.

    @ ഹശിക്
    വായനക്ക് നന്ദി ഹാശിക്. ഫോണ്ട് ഞാന്‍ മാറ്റിയിട്ടുണ്ട്.

    @ഹംസ
    അതെ ഹംസക്ക, ഇതൊന്നിന്റെയും വില അതില്ലാതാവുംബോഴാണ് നമ്മള്‍ അറിയുക അല്ലെ.

    ReplyDelete
  41. @എന്‍ ബി സുരേഷ്
    "ജീവിതത്തിന്റെ ഉപ്പും കണ്ണീരും പുരണ്ട ഒരു മുഹൂർത്തമുണ്ട്. പക്ഷെ എന്റെ ഒരു തോന്നൽ ഇത്തരം ജീവിതങ്ങളെ അങ്ങനെ എളുപ്പത്തിൽ ലാഘവത്തോടെ എഴുതിതീർക്കുന്നതിനു പകരം കഥയെ കുറച്ച് ഗൌരവത്തോടെ സമീപിക്കൂ എന്നാണ്. "

    ശരിക്കും അതാണാഗ്രഹം. പക്ഷെ അതിനുള്ള ആത്മവിശ്വാസമില്ല എന്നത് സത്യം.
    sincere കമെന്റിനു നന്ദി. സുരേഷ് സാറിന്റെ വാക്കുകള്‍ ഒക്കെ ഉള്‍ക്കൊള്ളുന്നതിലൂടെ അല്പമെങ്കിലും മെച്ചപ്പെടുത്താന്‍ ഇനിയെഴുതുമ്പോള്‍ ശ്രമിക്കാമല്ലോ.

    @മുല്ല
    അതെ കണ്ണില്ലാതാവുമ്പോള്‍ കണ്ണിന്റെ വിലയരിയും എന്ന് പറഞ്ഞ പോലെ.
    നന്ദി മുല്ല. ഇവിടെ പല വ്യത്യാസങ്ങളുമുണ്ട്. ഇത്തരം (payment ac)അക്കൌടുകള്‍ സീറോ ബാലന്സിലും നില നില്‍ക്കും. മറ്റു ac യുടെ കാര്യം അറിയില്ല

    @ വീ കെ
    അതെ വീ കെ. ATM ല്‍ വല്ലതും കാണുമോ എന്ന് വെറുതെ ചിന്തിച്ചു നോക്കുന്നവരാണ് അധികവും. നന്ദി.

    @ജുനൈത്
    പോട്ടോ പൊടിയോ പൊന്നായി തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഇവിടെ ഏറെയാണ്‌. ശരിയാണ്

    ReplyDelete
  42. @നിശാസുരഭി
    തീര്‍ച്ചയായും, ഈ അനുഭവം ഇവിടത്തെ മാത്രമല്ല. അതെ, തീര്‍ച്ചയായും ഗള്‍ഫിന് അതിന്റേതായ ഗുണങ്ങളും ഉണ്ട്. ദോഷങ്ങള്‍ മാത്രമല്ല. വിശദമായ കമ്മന്റിനു നന്ദി.

    @elayoden
    പ്രവാസിയുടെ കാശ് അടിച്ചു കൊണ്ടു പോവുന്നവരെ പറ്റി ഒന്ന് എഴുതുക തന്നെ വേണ്ടി വരും

    @ajith
    അജിത്ജി താങ്കളുടെ ഹൃദയസ്പര്‍ശിയായ കമ്മന്റു വായിച്ചു. ഞാന്‍ എഴുതിയതിനെ കവച്ചു വെക്കുന്ന കാര്യങ്ങള്‍ താങ്കള്‍ പറഞ്ഞു. അനുഭവത്തിന്റെ തീചൂളകള്‍.
    "സാധാരണമനുഷ്യരുടെ അസാധാരണമായ ഭാവങ്ങളെ അനാവരണം ചെയ്യുന്നുണ്ട്. സലാമിന്റെ ബ്ലോഗ് അതിലൊന്നാണ്. "
    ഈ ലിസ്റ്റില്‍ എന്നെ ഉള്‍പ്പെടുത്തിയതിനു, ഞാന്‍ അര്‍ഹനല്ലെങ്കിലും, എന്റെ സന്തോഷം അറിയിക്കുന്നു.

    @ചെറുവാടി
    വിശദമായ കമന്റിനു നന്ദി

    @ente lokam
    നല്ല പ്രോത്സാഹനത്തിനു നന്ദി.

    @മിസ്‌റിയ നിസ്സാര്‍
    അതെ അമ്പതിനും അമ്പതു ലക്ഷത്തിന്റെ മേനിയാണ് ചിലപ്പോള്‍

    ReplyDelete
  43. @ നാമൂസ്, pushpamgad, ജീവി കരിവെള്ളൂര്‍ , faisu madeena , ഉമേഷ്‌ പിലിക്കൊട് , sreee , Jishad Cronic, ശ്രീ , MT Manaf , Echmukutty , ~ex-pravasini*

    വായനക്കും വാക്കിനും നന്ദി


    @Abdulkader kodungallur
    അങ്ങയുടെ തേജസ്സാര്‍ന്ന വാക്കുകളോട് നീതി പുലര്‍ത്താന്‍ ഞാന്‍ ശ്രമിക്കട്ടെ. കഥയുടെ ഒരു abcd അറിഞ്ഞിട്ടു എഴുതുന്നതല്ല ഇത്. അതിന്റെ ദൌര്‍ബല്യങ്ങള്‍ ആണ്.


    @രമേശ്‌അരൂര്‍
    രമേശ്‌ സാറിന്റെ വാക്കുകള്‍ എന്നും പലയാവര്‍ത്തി വായിക്കുന്നു. ഒരു തവണ അറിയാന്‍ വേണ്ടി. പിന്നെ ആസ്വദിക്കാന്‍ വേണ്ടി.

    @Akbar
    "താന്‍ നഗ്നപാതനായി സ്കൂളില്‍ പോയിരുന്ന പഞ്ചായത്ത് റോഡുകള്‍ റബ്ബറൈസ്ട്‌ ഹൈവേകളായതും പുഴയ്ക്കു കുറുകെ പുത്തന്‍ പാലങ്ങള്‍ വന്നു ഗ്രാമം നഗരത്തിലേക്ക് വളര്‍ന്നതുമെല്ലാം പ്രവാസിക്ക് ഹൃസ്സ്വമായ അവധി ദിനങ്ങളിലെ വിരുന്നു കാഴ്ചകള്‍ മാത്രമാണ്."

    എത്ര ഹ്രസ്വമായി, വിശാലമായി പറഞ്ഞു അക്ബര്‍ താങ്കള്‍. ഈ വാക്കുകള്‍ നെന്ജോട് ചേര്‍ക്കുന്നു.

    ReplyDelete
  44. കഥാപാത്രത്തിന്റെ ചിന്താഗതികള്‍ മുഴുവന്‍ വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചു...അയാളുടെ വേദന വായനക്കാരുടെതായി...അസാമാന്യമായി എഴുതി...ആശംസകള്‍ നേരുന്നു....

    ReplyDelete
  45. പ്രവാസിയുടെ ജീവിതത്തില്‍ നിന്നൊരേട് ! നല്ല എഴുത്ത്.

    ReplyDelete
  46. നല്ല എഴുത്ത് ഭാവുകങ്ങള്‍ ഇനിയും തുടരുക വായിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കും

    ReplyDelete
  47. 85 മില്യന്‍ റിയാല്‍ ഉള്ളവനോടും വെറും 85 റിയാല്‍ ഉള്ളവനോടും റിസിപറ്റ് വേണമോ എന്ന് ചോദിക്കും

    ReplyDelete
  48. ആഹാ!! നല്ല കഥ. കണ്ണുണ്ടാവുമ്പോൾ അതിന്റെ വിലയറിയില്ല എന്ന് പറഞ്ഞത് പോലെയാണ്. നമുക്കത്യാവശ്യം വരുമ്പോഴേ ഓരോ സാധനത്തിന്റേയും വില ശരിക്കും അറിയൂ. ഇത് വ്യക്തിബന്ധങ്ങളിൽ പോലും അങ്ങനെത്തന്നെയാണ്. നല്ല വരികളോടു കൂടിയ കഥ. അഭിനന്ദങ്ങൾ. (കുറച്ച് അക്ഷരത്തെറ്റുകൾ ഉണ്ട്, അത് ശ്രദ്ധിക്കുമല്ലോ ഇക്കാ.)

    ReplyDelete
  49. എല്ലാവര്‍ക്കും സംഭവിക്കുന്ന വിഷയമായതു കൊണ്ട്
    വായിക്കുമ്പോള്‍ ഹൃദയത്തില്‍ കൊള്ളും..വളരെ
    സൂക്ഷ്മമമായ രീതിയില്‍ കഥാപാത്രത്തിന്റെ
    ചിന്തകളും ഭാവങ്ങളും വരച്ചിട്ടു എന്നതാണ്
    ശ്രദ്ധേയം.. എന്‍.ബി.സുരേഷ് പറഞ്ഞ
    പോലെ കഥ ഗൌരവമായിത്തന്നെ
    സമീപിക്കൂ.. ആശംസ്കള്‍

    ReplyDelete
  50. മനുഷ്യനോട് സമഭാവനയില്‍ ഇടപെടുന്ന ലോകത്തെ ശേഷിച്ച ഏക പ്രസ്ഥാനം ഈ റ്റെല്ലര്‍ മെഷീൻ തന്നെ.
    നല്ല പോസ്റ്റ്, ആശംസകൾ

    ReplyDelete
  51. പ്രവാചകന്‍ പറഞ്ഞുതന്ന മനോഹരമായൊരു കഥയില്‍ ഒരു മരുഭൂയാത്രികനുണ്ട്. യാത്രയിലെ വിശ്രമവേളയില്‍ ഉറങ്ങിപ്പോയി അയാള്‍. ഉണര്‍ന്നെണീറ്റപ്പോള്‍ തന്‍റെ ഒട്ടകം അപ്രത്യക്ഷമായിരുന്നു. മരുഭൂമിയുടെ പേടിപ്പെടുത്തുന്ന ഊഷരതയില്‍, ഭീതിദമായ വന്യതയില്‍ അതിജീവന പ്രതീക്ഷയുടെ അവസാന കണികയും അയാള്‍ക്ക്‌ നഷ്ടപ്പെട്ടു. മരണം പുല്‍കുവാന്‍ ഒരുങ്ങിനിന്ന യാത്രികന് മുന്‍പില്‍ പൊടുന്നനെ ഒട്ടകം പ്രത്യക്ഷപ്പെടുന്നു. വിവരണാതീതമായ സന്തോഷത്തില്‍ അയാള്‍ ദൈവത്തെപ്പോലും തള്ളിപ്പറഞ്ഞു പോയി!

    ആവശ്യം സൃഷ്ടിക്കുന്ന പ്രതീക്ഷയുടെ വേലിയേറ്റത്തിന്റെ 50 - 50 സാധ്യതക്കൊടുവില്‍ ലഭിക്കുന്ന 50 സൗദിറിയാലിന്റെ ഇളംപച്ച നോട്ടില്‍ ജീവന്‍റെ പച്ചപ്പ്‌ ദര്‍ശിക്കുന്ന നിയാസിന്‍റെ സീമകളറ്റ ആഹ്ലാദം കണ്ടപ്പോള്‍ നബി -ദൈവികശാന്തി അദ്ദേഹത്തിനു മേല്‍ വര്‍ഷിക്കുമാറാകട്ടെ - പറഞ്ഞ കഥ ഓര്‍ത്തുപോയി.

    നിത്യജീവിതത്തിലെ അസാധാരണമല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തെ അസാധാരണമായൊരു രൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. സൂക്ഷ്മനിരീക്ഷണത്തിന്റെ പാളികളില്‍ നിന്നും അടര്ത്തിയെടുത്ത വാക്കുകള്…നല്ല ശില്പഭംഗി..കയ്യൊതുക്കം..മിതത്വം...!

    നിയാസിന്‍റെ മനോവ്യാപാരത്തോടൊപ്പം , അന്ത:സംഘര്‍ഷങ്ങളോടൊപ്പം വായനക്കാരനും സഞ്ചരിക്കുന്നു. 'ഇസ്മായീല്‍' സൂചിപ്പിച്ചപോലെ , ഒരു ഘട്ടത്തില്‍ പിന്നിലുള്ള തദ്ദേശി ആ അന്പത് റിയാല്‍ തട്ടിയെടുക്കരുതേ എന്ന് പ്രാര്‍ഥിച്ചു പോവുന്നു. അയാള്‍ക്ക്‌ കാശ് ലഭിക്കുമ്പോള്‍ നിയാസിനോടൊപ്പം അനുവാചകനും ആഹ്ലാദിക്കുന്നു. ഈ കഥയിലെ അക്ഷരലാവണ്യങ്ങള്‍ക്കിടയില്‍ നിന്നും ഒരു പിഞ്ചു പൈതലിനെപ്പോലെ ലാളിക്കാന്‍ തോന്നുന്ന അതിമനോഹരമായൊരു വചനം നെഞ്ചോട്‌ ചേര്‍ക്കാതിരിക്കാന്‍ പറ്റില്ല. നിയാസിന്റെ അപ്പോഴത്തെ മനോനിലയെ ഏറ്റവും നന്നായി വിലയിരുത്തിയ വാക്കുകള്‍: "പകുതി പുറത്തു ചാടി നില്‍ക്കുന്ന പച്ചനോട്ടിനെ അപ്പോള്‍ പ്രസവിച്ച പൈതലിനെയെന്നപോലെ ഏറെ കരുതലോടെ കയ്യിലെടുത്തു. വലിച്ചെടുക്കുമ്പോള്‍ നോട്ട് കീറിപ്പോവുമോ എന്ന് ഭയക്കും പോലെ. കയ്യിലെടുത്ത നോട്ടിനെ തിരിച്ചും മറിച്ചും നോക്കി. അതിന്‍റെ ഒരു ഭാഗത്തിരുന്ന് ചിരിക്കുന്ന രാജാവിന് ജീവനുണ്ട്. ആ നോട്ടിനുള്ളില്‍ ഒരു ഹൃദയം മിടിക്കുന ശബ്ദവും അയാള്‍ക്ക്‌ കേള്‍ക്കാം. ആ മിടിപ്പിന് ചെവിയോര്‍ത്തുകൊണ്ട് ഒരു നിമിഷം അയാള്‍ നിന്നു. ഈ ഹൃദയമിടിപ്പ് മുന്‍പൊരിക്കലും തന്‍റെ ശ്രദ്ധയില്‍ വരാതിരുന്നതെങ്ങിനെയാണ് എന്ന് സ്വയം ആശ്ചര്യം കൊണ്ടു." എഴുന്നേറ്റു നിന്ന് കൈകൂപ്പാന്‍ തോന്നുന്ന അസാമാന്യ വരികള്‍! നന്ദി സലാം; നന്ദി.

    ReplyDelete
  52. ഇനിയും കുറേ കഥകള്‍ പോരട്ടെ

    ReplyDelete
  53. @ മഞ്ഞുതുള്ളി (priyadharsini) ,സ്വപ്നസഖി ,ചാക്യാര്‍ ,പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) , ജയിംസ് സണ്ണി പാറ്റൂര്‍, moideen angadimugar
    ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    @ഹാപ്പി ബാച്ചിലേഴ്സ്
    നന്ദി ഹാപി, അക്ഷര തെറ്റുകള്‍ ഇനിയും ചൂണ്ടിക്കാണിക്കുക.

    @Muneer N.P
    നല്ല എഴുത്തുകാരോടുള്ള ആരാധനയില്‍ ചെയ്യുന്ന സാഹസം മാത്രമാണ്. ഉത്തമ രചനയുടെ നാലയലത്തു വരില്ല എന്നറിയാം

    @Noushad Kuniyil
    I don't know how to properly thank you for your comments here Noushad. It is not because you eulogized this post liberally. Rather it is because I am dazzled to find your amazing array of vocabulary and the way you deploy it. I cannot but admire you for that. And I feel obliged to thank you again for your kindness to read my not so worthy post and bless this comment column with your magic pen. Hope to read you more.

    @അനീസ
    നന്ദി, അനീസ.

    ReplyDelete
  54. ബൂലോകത്തെ നാം പരിചയമുള്ള, എഴുതുകാരെന്നു വിശേഷിപ്പിക്കാവുന്ന ചിലരില്‍ ഒരാളായി സലാം പോട്ടെങ്ങലിനെ ഞാന്‍ കാണുന്നു.ഏറെ പോസ്റ്റുകളൊന്നും ഞാന്‍ വായിച്ചിട്ടില്ല."ലയിവ് കമെന്റും", തുടര്‍ന്ന് "കലെണ്ടാറിലെ ബാക്കി"യും വായിച്ചു. ലൈവ് കമെന്റിനു ഞാന്‍ കമെന്റ്റ്‌ ചെയ്തില്ലായിരുന്നു.പോസ്റ്റും,അതിനോട് ബന്ധപ്പെട്ട കമെന്റുകളും വായിച്ചപ്പോള്‍ പിന്നെ ഒന്നും പറയേണ്ടെന്നു തോന്നി.

    "കലെണ്ടറിലെ ബാക്കി" രണ്ടു തവണ വന്നു വായിച്ചു. ഇപ്പോള്‍ കമെന്റിടാനായും വന്നപ്പോള്‍,
    എനിക്കൊന്നും പറയാനില്ലാത്ത പോലെ.

    സിറ്റിയില്‍ നിന്നും അകലെ ജോലിയും താമസവുമുള്ള
    വര്‍ വെള്ളിയാഴ്ച സിറ്റിയില്‍ ഒത്തു ചെരുംബോഴുണ്ടാവുന്ന തിക്കും തിരക്കും നിറഞ്ഞ കാഴ്ച നന്നായി വരച്ചു കാണിച്ചി രിക്കുന്നു.
    വലിയ കെട്ടും മട്ടുമില്ലാതെ, ലാളിത്യത്തോടെ തന്നെ
    അനുവാചകനെ സ്വാധീനിക്കാന്‍ സലാം ഭായിക്ക് കഴിഞ്ഞിരിക്കുന്നു.

    കഥയിലെ വിഷയം സാമ്പത്തികം,ലക്ഷങ്ങളുടെ ബിസ്നെസ്സ് നടത്തുന്ന ദേഹം,നൂറുറുപ്പികക്കായി എന്നെ സമീപിച്ചത്, സലാം ഭായി പറഞ്ഞ കഥയുടെ
    രത്നച്ചുരുക്കം.

    അതായത്,പണം എന്നത് അങ്ങിനെയാണ്.
    എതവസരത്തിലാണ് നമുക്കൊരത്യാവശ്യം വന്നു ചേരുക എന്ന് പറയുക വയ്യ.പണ്ഡിറ്റ്‌ നെഹ്‌റു, പണം വിനിയോഗിക്കെണ്ടതിനെ കുറിച്ച് പറഞ്ഞത്,
    " നമ്മള്‍ ഒരു പ്രാവിനെ കയ്യില്‍ പിടിക്കുന്നതുപോലെ, ശ്രദ്ധയോടെ യായിരിക്കണ മെന്നാണ്. അതായത് പ്രാവിനെ മുറൂക്കിപ്പിടിച്ചാല്‍ ശാസം മുട്ടി ചത്തുപോകും, ലൂസാക്കിയാലോ, അത് പറന്നുപോകും.

    ഇല്ലാത്ത പെരുമ കാണിക്കാന്‍ വെമ്പുന്ന ഗള്‍ഫുകാരന്‍,
    സാമ്പത്തിക ദുരവസ്ഥയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള മോചനം അസാദ്ധ്യം. അപ്പോള്‍ നെഹ്രു
    പറഞ്ഞത്, പ്രവാസി സമൂഹം എന്നും ഓര്‍ത്തു ജീവിക്കെണ്ടാതാണെന്നു തോന്നുന്നു.

    എഴുപതുകളുടെ മദ്ധ്യത്തോടെ തുടങ്ങിയ ഗള്‍ഫുകാരന്റെ പ്രൌഡ വാഴ്ച ഏകദേശം രണ്ടായിരാമാണ്ടോടെ മങ്ങിത്തുടങ്ങി.എന്റെ ഉപ്പയും മറ്റും അക്കാലത്തെ ഗള്‍ഫ്‌ സ്റ്റാര്‍ ആയിരുന്നൂ. ഇന്ന് ഗള്‍ഫുകാരനെ കാണുമ്പോള്‍ നാട്ടിലുള്ളവര്‍ വഴിമാറി നടക്കും.

    കോഴിക്കോട് മാവൂര്‍ റോഡ്‌ മൊത്തം,റെയില്‍വേ സ്റ്റേഷന്‍ ഏരിയപകുതിയിലേറെ ഖത്തര്‍ കാരുടെതാകുമ്പോള്‍, മിടായിതെരുവ് കൂടുതലും ദുബായ് ക്കാരുടെതാണ്.എന്നാല്‍ ഇതിനിടയില്‍ ഒരു സൌദിക്കാരന്‍റെതായി ഒന്നും കാണാനില്ല.സൗദി,ബഹറിന്‍,ഒമാന്‍,കുവൈറ്റ്‌ ഇവിടങ്ങളിലെ പ്രവാസികള്‍ക്ക്‌ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നു സാരം. ഇതൊരു സത്യം.
    എണ്‍പതുകളില്‍ കുവൈറ്റ്‌ പ്രവാസികള്‍ പടുത്തുയര്‍ത്തിയ കൊട്ടാരങ്ങള്‍ അവസാനം, ഒന്ന് വൃത്തിയാക്കാന്‍ കാശില്ലാതെ വിറ്റൊഴിഞ്ഞ ചരിത്രം വേറെ.

    ദരിദ്ര വാസിയായ ഗള്‍ഫുകാരന്‍ ഏറെ മിതത്വം പാലിച്ചു ജീവിക്കേണ്ട അവസ്ഥയാണിന്ന്.എന്നാല്‍ ഏറെ പ്രവാസികളും, ഇത്തരം ഒരു ചിന്താഗതി
    വന്നു ചേരാത്ത വരാണ്

    സ്വച്ചമായോഴുകുന്ന അരുവിയിലെ തെളിനീരിന്നടിയിലെ,മണല്തരിപോലും സ്പഷ്ടമായി തിരിച്ചറിയാവും വിധം ഒരു പ്രവാസിയെ നമുക്ക് വരച്ചു കാണിച്ചു തന്നിരിക്കുന്നു.

    ടെല്ലെര്‍ മെഷീനില്‍ നിന്നും, ഒരു മിനിമം ബാലന്‍സ്‌ നില നിര്ത്തിയല്ലേ നമുക്ക് വിട്രോ ചെയ്യാനാവൂ?

    നല്ലോരെഴുത്തിനു ഭാവുകങ്ങള്‍ നേര്‍ന്നു കൊണ്ട്
    --- ഫാരിസ്‌

    ReplyDelete
  55. വളരെ നന്നായി എഴുതി.ഇത് അനുഭവമായിരുന്നോ?

    ReplyDelete
  56. @F A R I Z
    intelligent readers കമന്റുകളിലൂടെ ബൂലോകം ഭരിച്ച വര്‍ഷമായിരുന്നു 2010 എന്ന് എവിടെയോ വായിച്ചു. ആ ട്രെന്‍ഡ് മേലോട്ട് തന്നെ യാണെന്നാണ് F A R I Z ന്റെ കമന്റും കാണിക്കുന്നത്. ഇനി എഴുതുമ്പോള്‍ കൂടുതല്‍ alert ആവേണ്ടിയിരിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.

    എന്ത് മണ്ടത്തരവും വലിയ ഹുന്ത്രാപ്പി ബുട്ടൂസ് എന്ന ഭാവത്തില്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മുന്‍പ് എന്നെ പോലുള്ള hypocrite തകരകള്‍ ഇനി രണ്ടു വട്ടം ആലോചിക്കുക.

    ReplyDelete
  57. @jyo
    എന്തെങ്കിലും അനുഭവമോ അനുഭവ സാക്ഷ്യമോ ഇല്ലാത്തതിനെ പറ്റി കഴിയുന്നതും എഴുതാറില്ല.

    ReplyDelete
  58. ഇങ്ങനെയൊക്കെ യാകും അല്ലെ പലരുടേയും ജീവിതത്തിലേക്ക് വരുന്ന ചെറിയ ചെറിയ വിഷമങ്ങൾക്കിടയിലെ ചില സന്തോഷ നിമിഷങ്ങൾ.. ജീവിതത്തിൽ പലരിലും സംഭവിക്കുന്ന കാര്യങ്ങൾ പക്ഷെ അത് സസൂക്ഷ്മം ഒരു നല്ല അവതരണത്തിലൂടെ വായനക്കാരുടെ മനസ്സിന്റെ അടിത്തട്ടിൽ എത്തിക്കാൻ താങ്കൾക്കു സാധിച്ചിരിക്കുന്നു.. അള്ളാഹുവിന്റെ ഒരു അടിമക്ക് ഒട്ടകത്തെ നഷ്ട്ടപ്പെട്ട് തിരിച്ചു കിട്ടിയ നിമിഷത്തിലെ അതേസന്തോഷം,,... ഞാൻ വായിച്ച് വരുമ്പോൾ രണ്ടാമതും മെഷീന്റെഅടുത്തെത്തിയപ്പോൽ എന്റെ മനസ്സിൽ ഒരു ചെറിയ പ്രാ‍ർഥനയായിരുന്നു.. പണ്ട് ആരോ പറഞ്ഞ് കേട്ട ഒരു സംഭവം ആ മെഷീനു തെറ്റുപറ്റി ഒത്തിരി പണം കയ്യിലേക്ക് വരുന്നത്.. അങ്ങിനെ സംഭവിക്കണെ എന്ന് (അതൊരു ദുരാഗ്രഹം ആണെങ്കിലും)നല്ല എഴുത്ത് ഒരു പ്രത്യേക അനുഭൂതിയിലേക്ക് കൊണ്ടെത്തിച്ചു.. ഇങ്ങനെയുള്ള നല്ലപോസ്റ്റുകൾ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കട്ടെ... ആശംസകൾ..

    ReplyDelete
  59. ഞാനും വന്നു പാവം നിയസിന്റെ സങ്കടം വായിക്കുവാന്‍ .. ഹാജര്‍ വെച്ച് പോകുന്നു.

    ReplyDelete