ഇന്നലെയുടെ കഷ്ടനഷ്ടങ്ങളോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതും, നാളെയുടെ അന്നവും ആരോഗ്യവുമോര്‍ത്ത് വെറുതെ വ്യാകുലപ്പെടുന്നതും വ്യര്‍ത്ഥ വ്യായാമങ്ങളാണെന്നും, ഇന്നിനെ മാത്രം ധ്യാനിക്കുന്നവന്‍ ധന്യനെന്നും അരുള്‍ ചെയ്ത ആചാര്യന്‍റെ വചനങ്ങള്‍ ആത്മാവിലുള്‍ക്കൊണ്ടാണ് അയാള്‍ ഇന്നില്‍, ഈ നിമിഷത്തില്‍ മാത്രം ചിന്തിക്കാനും അതില്‍ മാത്രം ജീവിക്കാനും മനസ്സുറപ്പിച്ചത്. അതിനടുത്ത ദിവസം രാവിലെ, പതിവുപോലെ പത്രമെടുത്ത് നിവര്‍ത്തിയ അയാളെ എതിരേറ്റത് തലേ ദിവസത്തെ കൊള്ളിവെയ്പ്പുകളും, കൊലപാതകങ്ങളും, കവര്‍ച്ചകളും, കര്‍ഷക ആത്മഹത്യകളും പിന്നെ പീഡന കഥകളുമായിരുന്നു. അഭിവന്ദ്യ ആചാര്യന്‍റെ മഹത് വചനങ്ങള്‍ മായാതെ മനസ്സിലുളളതിനാല്‍ അതൊന്നും അയാളെ ഒട്ടും ഉലച്ചില്ല. ഇത്ര പെട്ടെന്ന് ഇന്നലേകളെ വിസ്മൃതിയുടെ ചവറ്റുകൂനയില്‍ തള്ളാന്‍ തന്നെ പ്രാപ്തനാക്കിയ ആചാര്യനോടുള്ള ആദരവില്‍ അയാളുടെ ഹൃദയം പിന്നെയും തരളിതമായി. അന്നു വരെ ശരിയായ ഉറക്കം എന്തെന്നറിഞ്ഞിട്ടില്ലാതിരുന്ന അയാള്‍ക്ക് ജീവിതത്തില്‍ അന്നാദ്യമായി സുന്ദര സ്വപ്നങ്ങളുടെ സുഖനിദ്രയില്‍ അപ്സരസ്സുകള്‍ കൂട്ടിനെത്തി.
തൊട്ടടുത്ത ദിവസവും രാവിലത്തെ ചൂടുള്ള ചായ നുകരാനിരിയ്ക്കെ അയാള്‍ അന്നത്തെ പത്രമെടുത്ത് നിവര്‍ത്തി. ആധുനിക യുഗത്തില്‍ മനുഷ്യന്‍ പ്രകൃതിയോടു ചെയ്തു വരുന്ന പീഡനങ്ങള്‍ക്ക് പിറകെ അനിവാര്യമായും വരാന്‍ പോവുന്ന പ്രളയങ്ങളെപ്പറ്റിയും വരള്‍ച്ചയെ പറ്റിയും സവിസ്തരം വായിച്ചു. സ്വന്തത്തെ പറ്റിയെന്ന പോലെ മറ്റുള്ളവരെപ്പറ്റിയും, മറ്റുള്ളവയെ പറ്റിയും നാളെ എന്താവുമെന്നോര്‍ത്ത് തന്‍റെ വിലപ്പെട്ട സമയം പാഴാക്കുന്ന പഴയ ആളല്ലല്ലോ ഇന്നയാള്‍. അത്കൊണ്ടൊക്കെ തന്നെയാണ് അപ്പറഞ്ഞതൊക്കെ ഒരു സയന്‍സ് ഫിക്`ഷന്‍ കഥ കണക്കെ ആസ്വദിച്ചു വായിച്ചു തള്ളാന്‍ അയാള്‍ക്ക് കഴിഞ്ഞത്.
അന്നത്തെ പത്രത്തില്‍ അയാള്‍ വായിച്ചത് മുലപ്പാലിലെ ജീനുകളെ വേര്‍ത്തിരിച്ചെടുത്ത ശേഷം അരിയില്‍ സന്നിവേശിപ്പിച്ച് പേറ്റന്‍റെടുത്ത് കച്ചവടമാക്കാന്‍ കോപു കൂട്ടുന്ന കോര്‍പറേറ്റുകളുടെ ത്രസിപ്പിക്കുന്ന അപസര്‍പ്പക കഥകളായിരുന്നു. പിറവിയുടെ ആദി ജനിതക തലങ്ങളില്‍ പോലും അധിനിവേശം നടത്താന്‍ കച്ച കെട്ടുന്ന മനുഷ്യ ദുര വിളിച്ചു വരുത്താന്‍ പോവുന്ന സര്‍വ്വ നാശം അയാളെ തെല്ലും അസ്വസ്ഥനാക്കിയില്ല. കാരണം നാളെയെ പറ്റിയുള്ള ആകുലതകളില്‍ നിന്ന് ഇതിനകം അയാള്‍ മുക്തനായി കഴിഞ്ഞിരുന്നല്ലോ.
അന്നു രാത്രിയിലും അപ്സരകന്യകള്‍ സ്വപ്നത്തേരില്‍ അയാളെ ആകാശങ്ങള്‍ക്കപ്പുറത്തേക്ക് ആനയിച്ചു. അവിടെ വെച്ച് തന്‍റെ ആചാര്യന്‍ സുസ്മേരവദനായി സൌമ്യനായി അയാള്‍ക്കരികെ വന്നു. സര്‍വ്വ മോക്ഷത്തിന്‍റെ വാതായനങ്ങള്‍ അയാള്‍ക്ക് വേണ്ടി തുറക്കപ്പെട്ടതിന്‍റെ സത്`വാര്‍ത്ത അറിയിച്ചു.
അടുത്ത ദിവസം സുര്യകിരണങ്ങള്‍ പരന്നു തുടങ്ങുമ്പോള്‍ ഒരു കാല്‍വിരല്‍ റോഡില്‍ തട്ടിച്ചു നിന്ന് തന്‍റെ സൈക്കിള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി അന്നത്തെ പ്രഭാത പത്രം അയാളുടെ മുറ്റത്തേക്കു നീട്ടിയെറിയുന്ന ചെറുക്കനോട് അടുത്ത ദിവസം മുതല്‍ പത്രം വേണ്ട്തില്ലെന്ന് അയാള്‍ ഉയര്‍ന്ന മതിലിനിപ്പുറത്തു നിന്ന് കൈ കൊണ്ടാംഗ്യം കാണിച്ച് ഉച്ചത്തില്‍ വിളിച്ചറിയിച്ചു. അതിനു ശേഷം ഇനി ലൈവ് റിയാലിറ്റി വിനോദ പരിപാടികള്‍ കാണിക്കുന്ന ചാനലുകള്‍ മാത്രം തനിക്കു മതിയെന്ന് TV കേബ്ള്‍ ഓപറേറ്ററോട് ഫോണ്‍ ചെയ്തറിയിച്ചു. കാരണം അയാള്‍ ജീവിതം ആഘോഷിക്കുകയായിരുന്നു, ഓരോ നിമിഷവും.
കഴിഞ്ഞതിനെയോര്‍ത്ത് കരഞ്ഞും വരാന്‍ പോവുന്നതിനെയോര്‍ത്ത് ഭയന്നും, നിരന്തരം ആധി കൊണ്ടിരുന്ന മനസ്സിന്‍റെ തടവറയില്‍ നിന്ന് അയാളുടെ ആചാര്യന്‍ അപ്പോഴേക്കും അയാളെ പൂര്‍ണ്ണമായും മോചിപ്പിച്ചിരുന്നല്ലോ.
Image from: Google
നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് കേട്ടിട്ടുണ്ട്.ഇപ്പോള്‍ ഒരു നൂറു മൈല്‍ എങ്കിലും മുമ്പിലാ ഓട്ടം.എന്ത് ചെയ്യാന്‍ പറ്റും?
ReplyDeleteസലാം ടച്ച് പതിവ് പോലെ ഉണ്ട്...നന്നായിട്ടുണ്ട്......
ഇന്നലെയും നാളെയുമില്ലാതെ ഇന്നില്‍ മാത്രം ജീവിക്കുക ; ആഘോഷിക്കുക .പക്ഷേ ചാനല്‍ റിയാലിറ്റികള്‍ റിയാലിറ്റിക്ക് ഏറെ അകലെയല്ലേ .ഇന്നലെകളുടെ തയ്യാറെടുപ്പുകളിലൂടെ നാളേക്ക് കോപ്പുകൂട്ടുന്ന വെറും പ്രഹസനങ്ങള്‍ .
ReplyDeleteമനോഹരമായ വരികള്‍ !
ReplyDeleteഉള്ളുലക്കുന്ന കാഴ്ചകളില്‍ ദൃഷ്ടിയൂന്നുംപോഴും സൌമ്യതയുടെ ചെറു ചിരി ചുണ്ടില്‍ സൂക്ഷിച്ചിരിക്കുന്നു !
അഭിനന്ദനങ്ങള്‍ ...
ഓര്‍മ്മയുടെ അടരുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്.അതു കൊഴിയാന്‍ തുടങ്ങുമ്പോള്‍ ഏറ്റവും പുതിയത് തൊട്ടാണു പൊഴിഞ്ഞു വീഴുക.പഴയതൊക്ക അവിടെ പൊഴിയാന്‍ മടിച്ച് നില്‍ക്കും.
ReplyDeleteപിന്നെ മറന്നു കളയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പിന്നേം പിന്നേം തിക്കിത്തിരക്കി മുന്നിലേക്ക് തന്നെ വരും അല്ലേ..
സലാംജിയുടെ എഴുത്ത് നന്നാവുന്നുണ്ട്.പുതിയൊരു ശൈലി.നല്ല ഡെപ്ത്ത് ഉണ്ട്.ആശംസകള്‍
അടുത്ത ദിവസം സുര്യകിരണങ്ങള്‍ പരന്നു തുടങ്ങുമ്പോള്‍ ഒരു കാല്‍വിരല്‍ റോഡില്‍ തട്ടിച്ചു നിന്ന് തന്‍റെ സൈക്കിള്‍ ബാലന്‍സ് ചെയ്ത് നിര്‍ത്തി അന്നത്തെ പ്രഭാത പത്രം അയാളുടെ മുറ്റത്തേക്കു നീട്ടിയെറിയുന്ന ചെറുക്കന്‍.
ReplyDeleteസലാംക്ക ഇഷ്ടപെട്ടു
ചെറുത്തു നില്‍പിനു വാര്‍ധക്യം വന്നുപോയി സലാംസാബ്. വായുവില്‍ മുഷ്ടിയെറിഞ്ഞാല്‍ ഓടുന്ന ഭൂതങ്ങളായിരുന്നു പണ്ട്.
ReplyDeleteഇന്നത്തെ ഇവറ്റകള്‍ അതും വിലക്കെടുത്തു!
ഇനി.......'ആചാര്യന്മാര്‍' വാഴട്ടെ!!
ഏതു വിഷയമായാലും ആസ്വാദനം ഹൃദ്യമാക്കുന്ന ചല എലെമെന്റ്സ് ഉണ്ട് സലാം ഭായ് , നിങ്ങള്‍ എഴുതുമ്പോള്‍. പരീക്ഷണങ്ങള്‍ കൊണ്ടുവാരാനുള്ള കഴിവാണ് നിങ്ങളുടെ എഴുത്തിനെ വിത്യസ്തമാക്കുന്നത്. ഇതും മികച്ചതായി. അഭിനന്ദനങ്ങള്‍ .
ReplyDeleteഅല്ലെങ്കിലും ഇന്നില്‍ ജീവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍!
ReplyDeleteഈ നിമിഷത്തില്‍ മാത്രം ജീവിയ്ക്കുക.അടുത്ത നിമിഷം പോലും നമുക്കുള്ളതല്ല. എന്നാല്‍ നീതിന്യായത്തിനെപ്പോലും അടിയറവു വെച്ച് സമ്പാദിച്ചു കൂട്ടുന്നവരുടെ കാര്യം ഓര്‍ക്കുമ്പോള്‍..ലജ്ജ തോന്നുന്നു..ആര്‍ക്കുവേണ്ടി ഇതെല്ലാം സമ്പാദിച്ചു കൂട്ടുന്നു.കഷ്ടം..
ReplyDeleteനല്ല പോസ്റ്റ് സലാം..
അന്നത്തെ പത്രത്തില്‍ അയാള്‍ വായിച്ചത് മുലപ്പാലിലെ ജീനുകളെ വേര്‍ത്തിരിച്ചെടുത്ത ശേഷം അരിയില്‍ സന്നിവേശിപ്പിച്ച് പേറ്റന്‍റെടുത്ത് കച്ചവടമാക്കാന്‍ കോപു കൂട്ടുന്ന കോര്‍പറേറ്റുകളുടെ ത്രസിപ്പിക്കുന്ന അപസര്‍പ്പക കഥകളായിരുന്നു. "
ReplyDeleteകോര്‍പ്പറേറ്റ് യുഗത്തിലെ എന്തും നടക്കും. ഉന്നതമമായ ഭാവനയിലൂടെ കടന്നു പോകുന്ന എഴുത്ത്.. ആശംസകള്‍
This comment has been removed by the author.
ReplyDeleteഅയാൾക്കു മനസ്സ് നഷ്ടപ്പെട്ടു, മന:സാക്ഷി ഇല്ലാതായി,മനുഷ്യൻ അല്ലാതായി.ഇന്നിൽ മാത്രം ജീവിക്കാൻ കഴിയുന്നെങ്കിൽ ഭാഗ്യം.അയാൾ ഭാഗ്യവാൻ തന്നെ.
ReplyDeleteകഥാരീതി അസൂയപ്പെടുത്തുന്നു.
വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്ന് കവി പാടിയത് എത്ര അന്വര്‍ത്ഥമാണ്. അറിവ് വെളിച്ചമാണ് .ആ വെളിച്ചമാണ് ദുഃഖം .തമസ്സ് അജ്ഞതയാണ് . ഇരുട്ടാണ് . ആ അന്ധകാരത്തിന്റെ സുഷുപ്തിയില്‍ ലയിച്ചങ്ങിനെ ...ആഹാ ..എത്ര സുഖപ്രദം. നന്നായി എഴുതിയ പോസ്റ്റ് ചിന്തോദ്ദീപകം . കാലോചിതം .
ReplyDeleteസലാം എന്ന ബാല്യ കാല സുഹ്രത് എഴുതിയ കഥകള്‍ പലതും
ReplyDeleteവായിച്ചു നന്നായി എന്ന് മാത്രം എഴുതി ഒരു അഭിനനതനം മാത്രം
പറഞ്ഞാല്‍ മതിയാകും എന്ന് തോന്നുന്നില്ല എഴുതുക എന്നത്
ചിലര്‍ക്ക് മാത്രം കിട്ടുന്ന കഴിവുകളാണ് ദൈവീകം അതില്‍
പുതു മുഖം എന്ന നിലയില്‍ വളരെ നല്ല തുടക്കം എല്ലാം
പരമ കാരുയവാന്റെ അനുഗ്രഹം ഒരു എഴുത്തുകാരന്‍
എന്ന നിലയില്‍ അറിയപെടട്ടെ എന്ന് കൂടി പ്രാര്‍ഥിക്കുന്നു
നെറ്റിപ്പട്ടം കെട്ടിയ വലിയ വലിയ എഴുത്ത് കേശവന്മാര്‍ക്ക് തടി പിടിക്കലും തിടംബെടുക്കളും കൊണ്ട് റിയാലിറ്റി യെ കുറിച്ചെഴുതാന്‍ സമയമില്ലതയിരിക്കുന്നു...സാധാരണക്കാരുടെ പ്രതിനിതി യായ സലംക്കക്ക് അഭിനന്ദനങ്ങള്‍ .....
ReplyDeleteഇന്നലകളുടെ വ്യഥകളും, നാളെയുടെ ആധികളും ഇല്ലാത്ത ഇന്നിന്‍റെ ലോകം സ്വപ്നം കാണാത്തവര്‍ ആരുണ്ട്.
ReplyDeleteസലാം മികച്ച ആഖ്യാന മികവോടെ, പുതുമയാര്‍ന്ന നിരീക്ഷണ പാടവത്തോടെ അത് പറഞ്ഞപ്പോള്‍ ഹൃദ്യമായി.
പക്ഷെ, ഇന്നലകളും നാളെയും വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ അസന്തുഷ്ട ലോകത്ത്, ജീവിതം എന്ന നൈരന്തര്യം മുഖമുദ്രയായ സാഗരത്തില്‍ അയാള്‍ ഒറ്റെപ്പെടുമെന്നു തീര്‍ച്ച.
നാം എല്ലാം മാറിക്കൊണ്ടിരിക്കുന്ന കാലപ്രവാത്തിന്‍റെ ഒഴുക്കില്‍ പെടുമ്പോഴും സത്യവും,ദര്‍മ്മവും സ്നേഹവും പരിണാമങ്ങള്‍ക്ക് വിധേയമാകുകയാണോ..? അഭംഗുരം തുടരുന്ന ഈ മാറ്റത്തിനു മുന്നില്‍ കാലം പകച്ചു നില്‍ക്കുകയാണ് .കാലങ്ങള്‍ പൊഴിഞ്ഞു വീഴുമ്പോള്‍ തന്‍റെ ഉള്ളറകളില്‍ സൂക്ഷിച്ച നൈര്‍മ്മല്ല്യമായ പലതിനെയും അടര്‍ത്തിയെടുക്കുന്ന കാട്ടാളാന്മാരെ നിങ്ങള്‍ക്ക് സ്വസ്തി ...അല്ലാതെന്തു പറയാന്‍....!!
ReplyDeleteസലാം ജിയുടെ കുറിക്കുകൊള്ളും വാക്കുകളോട് അതെ അര്‍ത്ഥത്തില്‍ പ്രതികരിച്ച അക്ബറിക്കയുടെ വായന ഈ അക്ഷരക്കൂട്ടത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
വളരെ സമകാലീന പ്രസ്കതിയുള്ള വിഷയം വള്രെ വ്യത്യ്സ്ഥമായ അവതരണത്തിലൂടെ ഭംഗിയാക്കി.
ReplyDeleteഇന്നലകളിലേക്ക് തിരിഞ്ഞു നോക്കാതെ മൂല്യങ്ങളെ കാറ്റില്‍ പറത്തി ആഘോഷിച്ചു തിമിര്‍ക്കുക.
പുതുയുഗത്തിന്റെ പൊള്ളത്തരങ്ങളിലൂടെ സഞ്ചരിച്ചു പുറംകാഴ്ചകളില്‍ ആടിമറിയുന്നവരുടെ മുന്നില്‍ എന്തൊക്കെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അല്ലെങ്കില്‍ എങ്ങിനെയുള്ളവര്‍ക്കാണ് ഈ രീതിയിലേക്കെത്തിപ്പെടാന്‍ കഴിയുകയെന്നത് വ്യക്തമാക്കുന്നു.. ‘ഓര്‍മ്മകള്‍ ഇല്ലാതിരിക്കണം ‘ എന്ന തലക്കെട്ടു തന്നെ എല്ലാം വിളിച്ചോതുന്നുണ്ട്..ഭാവുകങ്ങള്‍
പോസ്റ്റ് നന്നായി .... കമന്‍റുകളും വായിച്ചു ..
ReplyDeleteഇന്നില്‍ മാത്രം വിശ്വസിച്ചു ജീവിക്കുന്നവന്‍ വിഡ്ഡി തന്നെ ..
ഭൂതം, ഭാവി.
ReplyDeleteഈ രണ്ടു വാക്കുകളില്‍ തന്നെ എന്തോ വശപ്പിശകുണ്ട്. അതിനാല്‍ അത് വേണ്ട.
വര്‍ത്തമാനം മാത്രമേ നമുക്ക് നോക്കേണ്ടതുള്ളൂ..
മറവികള്‍ നമ്മുക്ക് എപ്പോഴും കൂട്ടിനുണ്ട്
നാളേക്കു നാളെയുടെതായ പ്രശ്നങ്ങള്‍ കാണും.
ഇന്ന് നമുക്ക് തിരുവോണം..അത്ര തന്നെ.
(അസൂയാവഹമായ ശൈലിക്ക് അഭിനന്ദനം)
പതിവ് പോലെ തന്നെ!
ReplyDeleteചിന്തകളുടെ ഈ കാടുകയറ്റം വരികളിലൂടെ സംവദിച്ചത് നന്നായി ആസ്വദിച്ചു.
എഴുത്തിലൂടെ നമ്മുടെ സമൂഹത്തിലെ ഒരു വലിയ ശാപത്തിനെയാണ് തുറന്ന് കാട്ടിയത്.
അഭിനന്ദനങ്ങള്‍.
നല്ല പോസ്റ്റ്
ReplyDeleteഇന്നലെകളെക്കുറിച്ചോർക്കാതെ ഇന്നിൽ മാത്രം ജീവിക്കുകയോ...? മനുഷ്യനസാദ്ധ്യം എന്നേ ഞാൻ പറയൂ...! അവിടെ ജീവിതമുണ്ടാകില്ല്ല... അടിച്ചുപൊളിയേ കാണൂ...!!
ReplyDeleteകഴിഞ്ഞുപോയ ഇന്നലെകളേയോര്‍ത്ത് മനുഷ്യന്‍ വിനയാനിത്വനായി ജീവിക്കണം
ReplyDeleteനളെയുടെ വരുംവരയ്കയോര്‍ത്ത് സംയമനത്തോടെ ജീവിക്കണം..
അങ്ങെനെയെങ്കില്‍ ഇന്നിന്റെ കുഴിയും കൊടുമുടിയും അവനു മുമ്പില്‍ പ്രതിസന്ധികള്‍ തീര്‍ക്കില്ല.
ചിന്താര്‍ഹമായ ലേഖനം
എല്ലാ ആശംസകളും!
ഓഹോ ആ മഹത് വചനത്തിനു അങ്ങനെയും ഒരു ഭാഷ്യമുണ്ടല്ലേ. വായിക്കാന്‍ രസമുണ്ട്. നല്ല ഭാഷ.
ReplyDeleteമരിച്ച ഇന്നലെകളെയും അത്ജ്ഞാതമായ നാളെകളെയും വിസ്മരിച്ചു ആര്‍ത്തലക്കുന്ന ആവേശവുമായി ഇന്നുകളുടെ ഓളങ്ങളില്‍ ഇരമ്പി നടന്നതിന്റെ ദോശഫലങ്ങള്‍ നാം ആഗോള താപനമായും സാമ്പത്തിക മാന്ദ്യംമായും ലൈംഗിക ആരാജകത്വമായും അനുഭവിച്ചു തീര്‍ക്കുകയാണ്. കാട്ടു തീ പോലെ ലോകം മുഴുവന്‍ പടര്‍ന്ന കുത്തഴിഞ്ഞ പടിഞ്ഞാറന്‍ സംസ്ക്കാരം കുടുംബ ജീവിതങ്ങളുടെ പച്ചപ്പിനെ കരിച്ചു കളയുകയും എയിഡ്സ് പോലുള്ള മാറാ രോഗങ്ങളുടെ തിളയ്ക്കുന്ന ചൂടില്‍ ജീവിതം ദുസ്സഹമാവുകയും ചെയ്തു കൊണ്ടിരിക്കുന്നു.
ReplyDeleteമറുഭാഗത്ത് ആര്‍ഭാടത്തിന്റെ അനന്തസീമയില്‍ ജീവിതം ചൂതാടാന്‍ വേണ്ടി ആയുധക്കച്ചവടം നടത്തുന്ന യുദ്ധക്കൊതിയന്മാരായ അധിനിവേശ ചെങ്കരടികള്‍ അവശന്റെ നെഞ്ചിലെ ചുടു രക്തത്തിന് വേണ്ടി നടത്തിയ നരനായാട്ടില്‍ പണി തീര്‍ന്ന ശവപ്പറമ്പുകളില്‍ നിന്നും നിലക്കാത്ത അസ്വസ്ഥതയുടെ പുകപടലങ്ങള്‍ ഉയുരുന്നു. അത് വര്‍ത്തമാനകാലത്തെ വാര്‍ത്തയല്ലാതായിത്തീര്‍ന്നിരിക്കുന്നു. സര്‍വ്വ നാശത്തിന്റെ മുനമ്പില്‍ നില്‍ക്കുമ്പോഴും "ആചാര്യന്മാര്‍" ഇന്നിന്റെ ലൈവ് ഷോകളില്‍ ചിന്തകളെ തളച്ചിടാന്‍ ശ്രമിക്കുന്നു. ലേഖനം മികച്ച നിലവാരം പുലര്‍ത്തി. എഴുത്തിലെ പരീക്ഷണങ്ങള്‍ വിജയിക്കുന്നു. വീക്ഷണത്തിലും ആവിഷ്ക്കാരത്തിലും സ്വന്തമായി ഒരു രീതി രൂപപ്പെടുത്തി എടുക്കുക എന്നത് അഭിനന്ദനാര്‍ഹമാണ്.
ഒന്നോടിച്ചു വായിച്ചു. വിശദവായന പിന്നെ!!!
ReplyDeleteഎഴുത്തിന്‍റെ വലിപ്പവും,
ReplyDeleteഎന്‍റെ അറിവിന്‍റെ ചെറുപ്പവും കൊണ്ടാവാം..ഇത് വായിച്ചിട്ട് എന്‍റെ
ശൈലിയില്‍ ഒരു കമെന്റ്റ് എഴുതാന്‍ എനിക്ക് കഴിയുന്നില്ല.
ഭാവുകങ്ങള്‍ സലാം ഭായ്..
ഇങ്ങനയൊക്കെ ജീവിക്കണമെങ്കില്‍ ഹൃദയം വല്ല പാറക്കല്ല് കൊണ്ടെങ്ങാനും ഉള്ളതായിരിക്കണം
ReplyDeleteഅങ്ങനെ ഉള്ളവര്‍ ഉണ്ടോ? ഉണ്ടായിരിക്കും, അത് കൊണ്ടല്ലേ ഇന്ന് ഇത്രയും അധപധിച്ചത്
ഇന്നത്തെ ജീവിതത്തിന്റെ തനിപ്പകര്‍പ്പ് ചടുലമായി അവതരിപ്പിച്ചു. ഇത്തരത്തില്‍ ചിന്തിച്ചു തുടങ്ങിയത് മുതലാണെന്ന് തോന്നുന്നു നമ്മളില്‍ അസ്വസ്ഥത മുളപോട്ടാന്‍ തുടങ്ങിയത്. അതിന്റെ ആഴവും പരപ്പും വര്‍ദ്ധിക്കുന്ന ലൈവ് സംഭാവങ്ങാളാണ് ഒരു ഉളുപ്പുമില്ലാത്ത കോടികളുടെ അവകാശികള്‍ നിറയുന്നത്. പറയാതെ പറഞ്ഞ ഒരുപാട് സംഭവങ്ങള്‍ ആറ്റിക്കുറുക്കി നിരത്തിയത് നന്നായി.
ReplyDeleteനല്ല എഴുത്തിനു നല്ല ചിന്തക്ക്
ReplyDeleteനന്മ നേരുന്നു
പോസ്റ്റ് നന്നായി, മാഷേ
ReplyDelete@ഹാഷിക്ക്, ജീവി കരിവെള്ളൂര്‍ , pushpamgad, മുല്ല, പത്മചന്ദ്രന്‍ കൂടാളി, MT Manaf,ചെറുവാടി, ummu jazmine,കുസുമം ആര്‍ പുന്നപ്ര,elayoden ,sreee , Abdulkader kodungallur , hassainar (Kunhippa), KAMARUDHEEN, സലീം ഇ.പി.,നാമൂസ് , Muneer N.P, ഹംസ,ഇസ്മായില്‍ കുറുമ്പടി (തണല്‍),നിശാസുരഭി ,Jishad Cronic,വീ കെ , മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, Shukoor , Akbar , ajith , ~ex-pravasini*, അനീസ ,പട്ടേപ്പാടം റാംജി ,ഉസ്മാന്‍ ഇരിങ്ങാട്ടിരി ,ശ്രീ
ReplyDeleteനിങ്ങളുടെ എല്ലാം വിലപ്പെട്ട വായനയ്ക്കും അഭിപ്രായത്തിനും ഒരു പാട് നന്ദി. തീര്‍ച്ചയായും വായിക്കുവാന്‍ വേണ്ടിയാണ് എഴുതുന്നത്. വായിച്ച ആള്‍ വായിച്ചു എന്ന് ചെറിയ വാക്കുകളിലെന്കിലും അറിയിക്കുമ്പോള്‍ അത് വലിയ ഒരു കാര്യം തന്നെ യാണ്. ഇനിയും വരിക വായിക്കുക, വിമര്‍ശനങ്ങള്‍ പങ്കു വെയ്ക്കുക.
സത്യത്തെ പുറത്തു കൊണ്ടുവരുന്ന ശക്തമായ എഴുത്ത്..തനിക്കല്ലെങ്കില്‍ എല്ലാ കാര്യങ്ങളും എന്റര്‍ടയ്ന്‍മെന്റ് എന്ന് കരുതി കാണുന്ന ഒരു സമൂഹമാണ് ഇപ്പോള്‍ വളര്‍ന്നു വന്നിരിക്കുന്നത്..നന്നായിരിക്കുന്നു ഭായ്.
ReplyDeleteകാര്യമാത്ര പ്രസക്തമായ നല്ലൊരു പോസ്റ്റു വായിച്ച സംതൃപ്തി , നല്ല കനപ്പെട്ട വരികള്‍ ..
ReplyDelete@ ~ex-pravasini*
ReplyDelete~ex-pravasini* യുടെ അറിവിന്റെ ചെറുപ്പമോ, എന്‍റെ എഴുത്തിന്റെ വലിപ്പമോ അല്ല, എന്‍റെ എഴുത്തിന്റെ കുഴപ്പമാണ് വില്ലന്‍. എഴുതുമ്പോള്‍ ഞാന്‍ മനസ്സില്‍ കരുതുന്നത് വായിക്കുന്ന ആള്‍ അതുപോലെ തനിയെ കണ്ടുകൊള്ളും എന്ന എന്‍റെ മിഥ്യാ ധാരണ. ദുര്‍ഗ്രാഹ്യത ഒരിക്കലും എഴുത്തിന്റെ മികവല്ല.
ഇനി, ഈ കുറിപ്പിന്റെ സന്ദര്‍ഭം പറയാം. എല്ലാവര്ക്കും താല്പര്യമുള്ളതാവണം എന്നില്ല. എന്നാലും...
90 കളില്‍ സോവിയറ്റ് യൂണിയനിലും, കിഴക്കന്‍ യൂറോപ്പിലും "സോഷ്യലിസം" തകര്‍ന്നതോട് കൂടി അമേരിക്കയുടെ സ്വപ്നമായ ഏകധ്രുവ ലോക സങ്കല്പ്പത്തിലേക്ക് ഒരു ചുവടു കൂടി അടുത്തെന്നു അവര്‍ ധരിക്കുകയും, അതിനനുസൃതമായി ഇന്ത്യയില്‍ പോലും വലിയ മാറ്റങ്ങള്‍ വരികയും ചെയ്തു. ചുരുക്കത്തില്‍, ഇന്നലെയും നാളെയും വിസ്മരിച്ചു ഇന്ന് അടിച്ചു പൊളിക്കലാണ് ജീവിതത്തിന്റെ ആകെ സത്ത എന്ന കണ്‍സ്യൂമര്‍ "ദര്‍ശനം" പൊതു മനസ്സില്‍ ആകെ വേരോടി. ഈ വീക്ഷണത്തിന്റെ പ്രബോധകര്‍ക്ക് ശ്രോതാക്കള്‍ കൂടി. അങ്ങിനെ പല നവ ഗുരുക്കളും പിറവിയെടുത്തു. പലപ്പോഴും "മത" ഗുരുക്കള്‍ പോലും കേവല ആത്മീയത മാത്രം പറഞ്ഞു പൊള്ളുന്ന യാഥാര്‍ത്യങ്ങളെ തമസ്ക്കരിച്ചു അനുയായികളെ ഷണ്ടീകരിയ്ക്കാന്‍ മത്സരിക്കുന്നു.
ഇന്നലെകളെ മറക്കാം ..നാളയെ ഓര്‍ത്ത് വ്യാകുലപ്പെടുകയും വേണ്ട ..വരുന്നിടത്ത് വച്ച് കാണാം ...ഇന്ന് ഈ നിമിഷം സന്തോഷമായി ജീവിക്കാം :)
ReplyDelete‘ഇന്നലെ’കളിലെ അനുഭവങ്ങളാണ്, ‘ഇന്നു’ പതറാതെ നല്ലൊരു ‘നാളെ’യിലേക്കു നമ്മെ നയിക്കുന്നത്.
ReplyDelete‘ഇന്ന്’ എല്ലായ്പോഴും അടിച്ചുപൊളിക്കാന്‍ മാത്രം സുഖകരമായിരിക്കണമെന്നില്ല. ഇന്നലെകളെ കുറിച്ചുളള നല്ല ഓര്‍മ്മകളാണ് ഇന്നത്തെ ദുഃഖത്തിന് അല്പമെങ്കിലും അയവുവരുത്തുന്നത്. നാളെയെക്കുറിച്ച് ഇന്നലെ കരുതിയിരുന്നെങ്കില്‍ ഇന്ന് ഇങ്ങനെ ദുഃഖിക്കേണ്ടി വരുകയുമില്ലായിരുന്നു.
ഇന്നലെകളിലെ നന്മ ഉള്‍ക്കൊണ്ട്...നല്ല നാളേയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ച്...അടിച്ചുപൊളിക്കാവുന്നതൊക്കെ അടിച്ചുപൊളിച്ചാഘോഷിച്ച്....സന്തോഷമായി ഇന്നു ജീവിക്കാം.
എന്ന്
ശ്രീ. പരദൂഷണാന്വേഷണപരീക്ഷണനിരീക്ഷണ സ്വാമിജി
മനോഹരമാണു പോസ്റ്റ്,അഭിനന്ദനങ്ങൾ.
ReplyDeleteകളർഫുൾ ലൈഫിനായി ചട്ടങ്ങളും ചിട്ടകളും വലിച്ചെറിഞ്ഞ ഇന്നത്തെ സമൂഹങ്ങൾ യഥാർത്ഥ്യം തിരിച്ചറിഞ്ഞെങ്കിൽ…
ReplyDelete(ഈ കമന്റ് തന്നെയാണ് എനിക്ക് മനാഫ് സാറിന്റെ പോസ്റ്റിലും നൽകിയത്.)
Dear Salam, You have revealed a thought provoking 'reality' of 'today mania' in a touching style. This mania is teaching us to simply forget what the scholars said 'your past is your future'.
ReplyDeleteഓർമ്മകൾ ഭാരമാണ്. സ്വപ്നങ്ങൾ ആലോചനകൾ ബാധ്യതയും. എന്തിന് അതിനെയെല്ലാം കൂടെ കൊണ്ടു നടന്ന് ജീവിതം വെറുതെ പുകച്ചുകളയണം. മനുഷ്യർ അതിനാൽ എല്ലാം ഇന്നത്തേക്ക് മാത്രം കരുതുന്നു.
ReplyDeleteമറവിക്കെതിരെയുള്ള ഓർമ്മയുടെ സമരം അധികാരത്തിനെതിരെയുള്ള ജനങ്ങളുടെ സമരമാണ് എന്ന് പറഞ്ഞ മിലാൻ കുന്ദേരയ്ക്കറിയില്ലല്ലോ ഒട്ടും റിയൽ അല്ലാത്ത ഷോകളുമായി മുന്നേറുന്ന മലയാളിയുടെ ജീവിതം. പക്ഷേ ലോകത്തിൽ ചിലതെല്ലാം നമുക്ക് നേരേ തിരിയുമെന്ന് അറിയിക്കാൻ ആരാണുള്ളത്?
അയാളെ പോലെ ആയിത്തീരാന്‍ ആഗ്രഹിക്കുന്നു......വര്‍ത്തമാനകാലത്തില്‍ ജീവിക്കാന്‍...നന്നായി എഴുതി ആഴത്തിലുള്ള ഹൃദയസ്പര്‍ശിയായ ചിന്തകള്‍....ആശംസകള്‍....
ReplyDeletevyathyasthamaaya avatharanam... kurikku kollunna vaakkukal.... superb!
ReplyDeleteസലാം,
ReplyDeleteസ്വപ്നങ്ങള്‍ കാണാറുണ്ടോ? എനിക്കസൂയ തോന്നുന്നു,തന്റെ എഴുത്തിനോട്. വളരെ നല്ല ഭാവന, നല്ല അവതരണം. അഭിനന്ദനങ്ങള്‍!
ആശംസകള്‍
ReplyDeleteഅക്‌ബറിന്റെ കമന്റിനടിയില്‍ എന്റെ ഒപ്പ്. വ്യത്യസ്തമായ ശൈലിയും, വേറിട്ട ചിന്തയുമാണ് സലാമിന്റെ എഴുത്തിന്റെ പ്രത്യേകത. അഭിനന്ദനങ്ങള്‍.
ReplyDeletevaliya valiya karagnal aanallo subjects
ReplyDeleteവളരെ ഇഷ്ടപ്പെട്ടു
ReplyDeleteനല്ല അവതരണം. അഭിനന്ദനങ്ങള്‍
ReplyDeleteഇങ്കിലാബ് സിന്ദാബാദ്...!
ReplyDeleteഇന്നിന്റെ നല്ലതിനെ നമുക്കെടുക്കാം എഴുത്തിന്റെ ഭാവ വെത്യാസം ഇഷ്ട്ടായി
ReplyDeleteഅതേ,അപസര്‍പ്പക കഥകളെ വെല്ലുന്ന സംഭവങ്ങളാണിന്നു നടന്ന്‌കൊണ്ടിരിക്കുന്നത്.
ReplyDeleteകേട്ടത് തുച്ഛം,മിച്ചമുള്ളത് കേട്ടതിനേക്കാള്‍ മ്ലേച്ചം..
ആശംസകള്‍!
ReplyDeleteമഴവില്ലിന്റെ സപ്തസൌന്ദര്യവും , കാട്ടുതേനിന്‍റെ മാധുര്യവും, ഇടിമുഴക്കത്തിന്റെ പ്രകമ്പനവുമുള്ള താങ്കളുടെ അക്ഷരമുത്തുകള്‍ പെറുക്കിയെടുക്കുമ്പോള്‍ വാചാലനാവാതിരിക്കാന്‍ ആവില്ല. നല്ല വരികള്‍ നല്‍കുന്ന ആത്മസംതൃപ്തി , അവ മനസ്സില്‍ സൃഷ്ടിക്കുന്ന അവാച്യമായ അനുഭൂതി, തീര്‍ത്തും മൌലികമായ ആ ചിന്താ തേജസ് നല്‍കുന്ന വൈജ്ഞാനിക വികാസം പ്രദാനം ചെയ്യുവാന്‍ ഒരു 'അഭിവന്ദ്യ ആചാര്യനും' സാധിക്കില്ല. ഹൃദയത്തോട് സംവദിക്കുന്ന അക്ഷര മായാജാലം പേനകൊണ്ട് എഴുതുവാന്‍ പഠിപ്പിച്ച അത്യുദാരന്റെ ഔദാര്യമാണ്...അഭിനന്ദനങ്ങള്‍ സലാം...!
ReplyDeleteഓസ്ട്രിയന്‍ പത്രപ്രവര്‍ത്തകനും, ചിന്തകനും, സഞ്ചാരിയും, ഗ്രന്ഥകാരനും, നയതന്ത്രജ്ഞനും, പാകിസ്താന്‍റെ യു. എന്‍. പ്രതിനിധിയുമൊക്കെയായിരുന്ന മുഹമ്മദ് അസദിന്റെ മാസ്റ്റര്‍പീസ് ആയ 'The Road to Mecca' എന്ന ലോകപ്രശസ്ത ഗ്രന്ഥത്തിലെ ഓര്‍മ്മകള്‍ ഇല്ലാതിരിക്കാന്‍ പാടില്ലാത്തൊരു രംഗം ഓര്‍മ്മ വരുന്നു:
അസദ് ഒരു തീവണ്ടിയാത്രയിലാണ്. ഫെസ്റ്റ്ക്ലാസ് കമ്പാര്‍ട്ട് മെന്റിലാണ് യാത്ര. സഹായാത്രികരൊക്കെ സ്വാഭാവികമായും സമൂഹത്തിലെ ഉന്നതശ്രേണിയില് വിരാജിക്കുന്നവര്‍; വര്‍ത്തകപ്രമുഖര്‍; 'വൈറ്റ്കോളര്‍' കാറ്റഗറിയില്‍ ജോലി ചെയ്യുന്നവര്‍...! അസദിലെ നിരീക്ഷകമനസ്സ് സജീവമായി. തന്‍റെ സഹയാത്രികരുടെ മുഖം അദ്ദേഹം ശ്രദ്ധിച്ചു. തീര്‍ച്ചയായും അവരുടെ മുഖങ്ങള്‍ മനസ്സിന്റെ കണ്ണാടിയായിരുന്നു; ആ മുഖങ്ങളൊക്കെയും അസംതൃപ്തമായിരുന്നു! അശാന്തിപടര്‍ത്തുന്ന ഏതോ ഒരു വികാരം അവരുടെ മനസ്സുകളെ കീഴടക്കിയെന്നു തീര്‍ച്ച. വിചിത്രകരമായ ഈ വസ്തുത അസദില്‍ അസ്വസ്ഥത സൃഷ്ടിച്ചു. വീട്ടിലെത്തുന്നതുവരെ തന്‍റെ സഹയാത്രികരുടെ അസംതൃപ്ത മുഖം അദ്ദേഹത്തിന്റെ ചിന്തകളെ ശല്യപ്പെടുത്തി- ഇത്രയും സ്വാധീനവും, ഉയര്‍ന്ന സ്ഥാനവും, കുലീനത്വവും ഉള്ള അവരുടെ മുഖം നിരാശപൂണ്ടിരിക്കുന്നത് എന്ത് കൊണ്ടായിരിക്കും?
ജൂതമത വിശ്വാസിയായ അസദ് (അന്നത്തെ പേര്, ലിയോപോള്‍ഡ് വെയിസ്) വിശുദ്ധ ഖുര്‍ആന്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു, അത്. വീട്ടിലെത്തിയ അദ്ദേഹം തന്‍റെ മുറിക്കകത്തെ സീലിംഗ്ഫാന്‍ ഓണ്‍ ചെയ്തു. കാറ്റിന്‍റെ ശക്തിയില്‍ മേശപ്പുറത്തു നിവര്‍ത്തിവച്ച വിശുദ്ധ ഖുര്‍ആന്‍ പരിഭാഷയുടെ പേജുകള്‍ മറിഞ്ഞു... അത് എത്തിനിന്നത് ഒരു ചെറിയ അധ്യായത്തിലാണ്. പരസ്പരം പെരുമനടിക്കുന്ന, ഉപഭോഗതൃഷ്ണയുടെ മായികലോകത്ത് പരിലസിക്കുന്ന മനുഷ്യരെക്കുറിച്ച് വിശദീകരിക്കുന്ന ദൈവിക വചനങ്ങള്‍. മരണം പുല്‍കുവോളം മനുഷ്യന് ഉപഭോഗാസക്തി കൂട്ടിനുണ്ടാവുമത്രേ! വിശുദ്ധ ഖുര്‍ആനിലെ ഈ വിശദീകരണം അസദിന്‍റെ സന്ദേഹങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കി. ഇനിയും വാരിക്കൂട്ടുവാനുള്ള ത്വരയില്‍ , ഒരുമയെക്കാള്‍ പരസ്പരമുള്ള പെരുമയില്‍ ആനന്ദം കണ്ടെത്തുന്ന ആളുകള്‍ക്ക് എങ്ങനെ അശാന്തിപര്‍വ്വത്തില്‍ നിന്നും മോചിതനാകാനൊക്കും? നാളെയെക്കുറിച്ചുള്ള ചിന്തകള്‍ക്ക് അവധിനല്‍കി ഇന്നിന്‍റെ സാധ്യതകളെ ഇന്നിനുവേണ്ടി പരമാവധി ചൂഷണം ചെയ്യുന്ന തിരക്കിനൊടുവില്‍ സ്വാസ്ഥ്യത്തിനു സ്ഥാനമുണ്ടോ?
സത്യന്‍ അന്തിക്കാട് ചിത്രമായ 'തലയണമന്ത്ര'ത്തില്‍ ശ്രീനിവാസനും ഊര്‍വശിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ consumerism ത്തില്‍ വിശ്വാസമര്‍പ്പിച്ച്, നാളെയെക്കുറിച്ച് വ്യാകുലപ്പെടാത്ത ആളുകളുടെ സഹതാപാര്‍ഹമായ പര്യവസാനത്തെ സുന്ദരമായി ആവിഷ്കരിക്കുന്നവയാണ്. (contd.)
This comment has been removed by the author.
ReplyDelete"ഇന്നലെയുടെ കഷ്ടനഷ്ടങ്ങളോര്‍ത്ത് കണ്ണീര്‍ പൊഴിക്കുന്നതും, നാളെയുടെ അന്നവും ആരോഗ്യവുമോര്‍ത്ത് വെറുതെ വ്യാകുലപ്പെടുന്നതും വ്യര്‍ത്ഥ വ്യായാമങ്ങളാണെന്നും, ഇന്നിനെ മാത്രം ധ്യാനിക്കുന്നവന്‍ ധന്യനെന്നും അരുള്‍ ചെയ്ത ആചാര്യന്‍റെ വചനങ്ങള്‍ ആത്മാവിലുള്‍ക്കൊണ്ടാണ് അയാള്‍ ഇന്നില്‍, ഈ നിമിഷത്തില്‍ മാത്രം ചിന്തിക്കാനും അതില്‍ മാത്രം ജീവിക്കാനും മനസ്സുറപ്പിച്ചത്" ആചാര്യന്‍റെ ഉപദേശം പുറംപകിട്ടിനാല്‍ സുന്ദരമാണ്. ആത്യന്തിക വിലയിരുത്തലില്‍ അത് അന്ത:സാര ശൂന്യമാണെന്നും അപകടകരമായൊരു പോളിസിയാണെന്നും ബോധ്യപ്പെടും. "നാളെയെന്ന ചിന്തയില്‍ നിന്നാണ് ഓക്സ്ഫോര്‍ഡ് പിറന്നതെന്നു'' പറയാറുണ്ട്. മനുഷ്യന്‍റെ നാഗരികതയുടെ പിറവിയും, ടെക്നോളജിയുടെ വികാസ-പരിണാമവും നാളെയെക്കുറിച്ചുള്ള വ്യാകുലതകളുടെയും, പ്രതീക്ഷയുടെയും ഉപോല്‍പ്പന്നമാണല്ലോ!
ReplyDeleteസാമൂഹ്യജീവിയായ മനുഷ്യന്‍റെ സമൂഹത്തോട് പ്രതിബദ്ധതയില്ലാതെ ജീവിക്കുന്ന ശീലം പ്രകൃതി വിരുദ്ധമാണ്. ചുറ്റുപാടുകളോട് ആരോഗ്യപരമായി സംവദിക്കുന്നതിനു പകരം അതി 'ജീവനത്തിന്റെ കലകള്' അഭ്യസിപ്പിക്കുന്ന, കള്ട്ടുകള്‍ ഉണ്ടാക്കുന്ന ആചാര്യന്മാര്‍ക്കെതിരെ, കുറിയും, തലപ്പാവും, ളോഹയും ധരിച്ച പൌരോഹിത്യത്തിനെതിരെയുള്ള, കപടആത്മീയതയോട് മുഷ്ടിചുരുട്ടി go back വിളിക്കുന്ന സലാമിന്റെ ഈ ശബ്ദം, ഇന്നത്തെ ശബ്ദമാണ്.
Intellectual Honesty ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന സക്കറിയയെപ്പോലെയുള്ളവര്‍ മാത്രമേ ഇത്തരം കടന്നല്‍കൂടുകളിലേക്ക്
കല്ലെറിയുവാന്‍ ധൈര്യം കാണിച്ചിട്ടുള്ളൂ.
ദൈവത്തെ നാളെ കാണാന്‍ പറ്റും എന്നാണു മതം പറയുന്നത്. നാളയെക്കാത്തുനില്‍ക്കാന്‍ സമയമില്ലാത്തവന്‍ മനുഷ്യന്‍. ഇവിടെയാണ് ആചാര്യന്മാര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ സമയം ലഭിക്കുന്നത്; ഇടവും! ഒഷോക്ക് അമേരിക്കന്‍ സമൂഹത്തില്‍ ലഭിച്ച പിന്തുണയും, അദ്ദേഹം കത്തോലിക്ക മതത്തിന് നേരെ ഉയര്‍ത്തിയ വെല്ലുവിളിയും ഓര്‍ക്കുക. ഓഷോയുടെ ആശ്രമത്തില്‍ 'ഇന്ന് നിങ്ങള്ക്ക് എന്തുമാകാമായിരുന്നു.." ഉപ'ഭോഗ' കേന്ദ്രീകൃതമായൊരു സമൂഹത്തില്‍ സ്വപ്ന സുന്ദരമായൊരു offer ആയിരുന്നു അത്. പക്ഷെ ആ ദര്‍ശനം സൃഷ്ടിച്ച അരാജകത്വം എഴുപതുകളിലെയും എണ്പതുകളിലെയും ലോകക്കാഴ്ച്ചകളില്‍ ഒന്നായിരുന്നു.
കഴിഞ്ഞതില്‍ നിന്നും പാഠം ഉള്‍കൊണ്ടും , നാളെക്കുവേണ്ടി മുന്നൊരുക്കം നടത്തിയും ജീവിച്ചാല്‍ ആധിയില്ലാതെ അതിജീവനം നടത്താം . ആത്യന്തികമായൊരു നാളെയെ - നാളിനെ - പ്രതീക്ഷിക്കുന്നവന് ഇന്നില്‍ നിന്നും ഒരു escapism ത്തിന്‍റെ സാധ്യതയേ ഉദിക്കുന്നില്ല.
പത്രം നാളെമുതല്‍ വേണ്ടാ..
ReplyDeleteഇന്നലെയുടെ നന്മകളൊന്നും പറഞ്ഞുതരേണ്ടാ..
ചുറ്റും കഷ്ടപ്പെടുന്നവരെപ്പറ്റി പറയേണ്ടാ..
കനമുള്ള സാഹിത്യം വേണ്ടാ...
നാളെയെപ്പറ്റി ചിന്തിക്കാന്‍ പറയേണ്ടാ...
തിന്നാം, കുടിക്കാം, ആമോദിക്കാം..
ഞങ്ങള്‍ക്ക് ആഘോഷങ്ങള്‍ തരൂ...
വീഞ്ഞൊഴുകുന്ന വിരുന്നുകള്‍ തരൂ...
സിരകളെ ത്രസിപ്പിക്കുന്ന സിനിമകള്‍ തരൂ..
ഞങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ തരൂ..
ഞങ്ങള്‍ക്ക് ഒളികാമറയില്‍ ഫോട്ടോ എടുക്കാന്‍ പെണ്‍ദേഹങ്ങള്‍ തരൂ..
ദേശസ്നേഹത്തെപ്പറ്റി പറയരുത്...
കൃഷിയെപ്പറ്റി പറയരുത്...
പരിസ്ഥിതിയെപ്പറ്റി പറയരുത്...
നീതിയെപ്പറ്റി പറയരുത്...
ഒത്തിരി ഉപദേശിക്കാന്‍ വന്നാലുണ്ടല്ലോ...
പഞ്ഞിക്കിട്ടുകളയും---മോനെ!!
(കേട്ടോ ഒരു തലമുറ വിളിച്ചുപറയുന്നത്?)
@junaith,സിദ്ധീക്ക,രമേശ്‌അരൂര്‍,സ്വപ്നസഖി ,moideen angadimugar,ബെഞ്ചാലി,ബഷീര്‍ Vallikkunnu,എന്‍.ബി.സുരേഷ്,മഞ്ഞുതുള്ളി (priyadharsini),zephyr zia,appachanozhakkal,ഉമേഷ് പിലിക്കൊട്,Vayady, Vishnupriya.A.R,ജയിംസ് സണ്ണി പാറ്റൂര്‍,റിയാസ് (മിഴിനീര്‍ത്തുള്ളി),കൂതറHashimܓ,സാബിബാവ ,mayflowers,ശങ്കരനാരായണന്‍ മലപ്പുറം, Noushad Kuniyil ,ajith
ReplyDeleteവായിച്ചും പറഞ്ഞും പങ്കുവെച്ചും നമ്മള്‍ ഈ ബൂലോകം സജീവമാക്കുക. വ്യതസ്തവും ചിന്തോദ്ധീപകാവുമായ നമ്മുടെ എല്ലാവരുടെയും വായനക്കും അഭിപ്രായത്തിനും ഇനിയും വരുന്ന വേദികളിലും നാം അനുഗ്രഹിക്കപ്പെടട്ടെ.
നന്നായിട്ടുണ്ട്
ReplyDelete"" അന്നത്തെ പത്രത്തില്‍ അയാള്‍ വായിച്ചത് മുലപ്പാലിലെ ജീനുകളെ വേര്‍ത്തിരിച്ചെടുത്ത ശേഷം അരിയില്‍ സന്നിവേശിപ്പിച്ച് പേറ്റന്‍റെടുത്ത് കച്ചവടമാക്കാന്‍ കോപു കൂട്ടുന്ന കോര്‍പറേറ്റുകളുടെ ത്രസിപ്പിക്കുന്ന അപസര്‍പ്പക കഥകളായിരുന്നു. ""
ReplyDeleteസലാം ഭായ് ... ഈ വാര്‍ത്ത കണ്ടിരുന്നു .... അത് സാധ്യമാകുമെങ്കില്‍ ജനിതക വിത്തുകളെ ആധുനിക ഇടതു പക്ഷം പോലും അനുകൂലിക്കുന്ന ഈ ഭൂമിയില്‍ ഒരു ശാസ്ത്രീയ പര്യ വേക്ഷണം വിമര്‍ശിക്ക പ്പെടെണ്ടതുണ്ടോ ?
പിന്നെ ഇന്നത്തെ മാധ്യമങ്ങള്‍ മനുഷ്യന്റെ മാനുഷിക മൂല്യങ്ങള്‍ ശോഷണം ചെയ്യുന്ന രീതിയില്‍ ആണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് .. മരണ - ഭൂകമ്പ - ദുരിത - അഴിമതി വാര്‍ത്തകള്‍ കണ്മുന്നില്‍ കാണുന്നത് വരെ നമ്മെ ബാധിക്കുന്നതല്ല എന്നാ രീതിയിലേക്ക് ജനങ്ങള്‍ എത്തിയിരിക്കുന്നു . sensitive ആയ വാര്‍ത്തകള്‍ നാമെല്ലാം ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു ... തമാശകള്‍ കൈമാറുന്ന രീതിയില്‍ അത്തരം വിവരങ്ങള്‍ പര്‍വ്വതീകരിച്ച് കൊണ്ട് നമുക്ക് മുന്‍പില്‍ വിളംബിക്കൊണ്ടിരിക്കുന്നു ... ഇതൊക്കെ നമ്മുടെ "നമ്മെ " നമുക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നു
@Sameer Thikkodi
ReplyDeleteസമീര്‍, വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഞാനും ഇത് സ്വയം ചോദിക്കാറുണ്ട്.
"അത് സാധ്യമാകുമെങ്കില്‍ ജനിതക വിത്തുകളെ ആധുനിക ഇടതു പക്ഷം പോലും അനുകൂലിക്കുന്ന ഈ ഭൂമിയില്‍ ഒരു ശാസ്ത്രീയ പര്യ വേക്ഷണം വിമര്‍ശിക്ക പ്പെടെണ്ടതുണ്ടോ ? "
ശാസ്ത്രഞ്ജര്‍ തന്നെ ഈ കാര്യത്തില്‍ രണ്ടു തട്ടില്‍ ആണ് നില്‍ക്കുന്നത്. ഇതിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് ഇതാണ്. ഒരു ജനിതക ഘടകം അതിന്റെ അവാസവ്യവസ്ഥയില്‍ നിന്ന് പുറത്തു പോയി മറ്റൊരു (foreign) വ്യവസ്ഥയില്‍ എങ്ങിനെ പെരുമാറുമെന്ന് പ്രവചിക്കുക സാധ്യമല്ല. ഉദാഹാരണത്തിനു മുലപ്പാലിലെ ഒരു ജനിതക ഘടകം അരിയിലെത്തുമ്പോള്‍ അതിന്റെ സ്വഭാവത്തില്‍ അപകടകരമായ മാറ്റം വന്നേക്കാം എന്ന് ഇവര്‍ പറയുന്നു. അങ്ങിനെ വന്നാല്‍ സംഭവിക്കുക തിരിച്ചു പോവനാവത്ത ഒരു മാറ്റം പ്രകൃതിയില്‍ മൊത്തത്തില്‍ സംഭവിക്കുക എന്നതായിരിക്കും എന്നും. പരാഗങ്ങളിലൂടെ പടരുന്ന പ്രകൃതി എന്നെന്നേക്കു മായി ഹനിക്കപ്പെട്ടെക്കാം എന്നും.
B.T വഴുതനങ്ങയുടെ കാര്യം തന്നെയെടുക്കാം. അത് ഉപയോച്ചവരില്‍ ഒരു പാട് ആരോഗ്യ സങ്കീര്‍ണതകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ഈ പശ്ചാത്തലത്തില്‍ mother nature നെ തന്നെ വെച്ച് ഒരു ഊഹക്കച്ചവട പരീക്ഷണം നടത്തുന്നതിനോട് എനിക്ക് യോജിപ്പ് തോന്നുന്നില്ല.
@Salam,
ReplyDeleteജനിതക വിത്തുമായി ബന്ധപ്പെട്ട തൊട്ടു മുകളിലുള്ള താങ്കളുടെ വിശദീകരണത്തിനു ഒരു അനുബന്ധം ഓര്‍മ്മവരുന്നു. ബര്‍ണാഡ്ഷായാണ്, താരം. അതി സുന്ദരിയായ ഒരുത്തി അദ്ദേഹത്തെ സമീപിച്ചു വിവാഹാഭ്യര്‍ഥന നടത്തികൊണ്ട് പറഞ്ഞു: " എന്‍റെ സൌന്ദര്യവും, താങ്കളുടെ ബുദ്ധിയുമുള്ള ഒരു കുഞ്ഞ് നമുക്ക് പിറക്കുമല്ലോ?" പ്രതിഭാധനനായ ആ ജീനിയസിന്റെ മറുപടി ഇതായിരുന്നു: "ആ കുട്ടിക്ക് എന്‍റെ സൌന്ദര്യവും നിന്‍റെ ബുദ്ധിയുമാണെങ്കിലോ?
@Noushad Kuniyil
ReplyDeleteബര്‍ണാഡ്ഷായുടെ ഈ മറുപടി ഇവിടെ ഈ സമയത്ത് ഓര്‍ത്തത് എന്റെ കുറിപ്പിന് കൂടുതല്‍ അര്‍ത്ഥം നല്‍കുന്നു. ഇതുകൊണ്ടായിരിക്കണം ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്ന് അവര്‍ പറയുന്നത്. താങ്കളുടെ sharp memory ക്കും intelligence നും ഒരിക്കല്‍ കൂടി പ്രണാമം.
ഭാഷയുടെ ഒഴുക്ക് അസൂയയോടെയാണ് ആസ്വദിച്ചത്.. നന്നായിരിക്കുന്നു.. അഭിനന്ദനങ്ങള്‍..!!!
ReplyDeleteസാംസ്കാരികാധിനിവേശത്തിന്റെ കാലം. കുത്തിക്കൊല്ലാൻ കഴിയാത്തിടത്ത് നക്കിക്കൊല്ലൽ. വിഷം നേരിട്ട് പ്രയോഗിക്കാൻ കഴിയാത്തിടത്ത് ലഹരി പ്രയോഗം. ദിശ തെറ്റിക്കാൻ മായക്കാഴ്ചകളുടെ മായികതയിലേയ്ക്ക് പ്രലോഭനം. "കണ്ടീഷനിങ്ങ്" പൂർത്തിയാകുമ്പോൾ വിനോദക്കാഴ്ചാ-റിയാലിറ്റി ഷോകളുടെ വാത്മീകത്തിനകത്ത് പരമാനന്ദം.
ReplyDeleteകണ്മുന്നിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഈ പരിണാമത്തിന്റെ ക്രമപ്രവ്ര്‌ദ്ധമായ വളർച്ചയെ (സ്വത്വത്തിന്റെ തളർച്ചയെയും) ധ്വന്യാത്മകമായി ചിത്രീകരിക്കുന്ന പോസ്റ്റ്. അവതരണവും ശൈലിയും ഭാഷയും നന്നായിരിക്കുന്നു. ചിന്തയ്ക്ക് ഇന്ധനമാകുന്ന രചന.
നന്ദി.
പതിവുപോലെ സലാം ടച്ച് ഉണ്ട്. ഇന്ന് പത്രം തുറന്നാൽ എല്ലാം മനം മടുപ്പിക്കുന്ന വാർത്തകളാണ്. എല്ലാമുൾക്കൊണ്ട് ജീവിക്കുന്നതാണല്ലൊ നമ്മളെ സമൂഹജീവിയാക്കുന്നത്. എഴുത്ത് നന്നായിരുന്നു. ആശംസകൾ!
ReplyDelete